Header

അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയെ മര്‍ദിച്ചതായി പരാതി

ചാവക്കാട് : കടപ്പുറം തൊട്ടാപ്പ് അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയെ മര്‍ദിച്ചതായി പരാതി. അക്രമത്തില്‍ തോളെല്ലിനു പരിക്കേറ്റ മുനക്കകടവ് ചേന്നങ്കര ഇബ്രാഹിമിന്റെ മകള്‍ ഷമീറയെ ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് നാലുമണിയോടെ കാറിലെത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേര്‍ ഷമീറയെ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. ഷമീറയുടെ സഹോദരനും അക്ഷയ കേന്ദ്രം സംരംഭകനുമായ അബുത്വാഹിറുമായുള്ള വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചത്. ഏഴു വോട്ടേഴ്സ് ഐ ഡി കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യാനെത്തിയ സംഘത്തിനു കൃത്യമായ വിവരങ്ങളുള്ള രണ്ടെണ്ണം രജിസ്റ്റര്‍ ചെയ്തു നല്‍കുകയും പ്രതിഫലമായി അമ്പതു രൂപ വാങ്ങിക്കുകയും ചെയ്തതാണ് പ്രകോപനമുണ്ടാക്കിയതെന്നു അബുതാഹിര്‍ പറയുന്നു. മുന്‍പും നിരവധി വര്‍ക്കുകള്‍ ചെയ്തു നല്‍കിയിട്ടുണ്ടെങ്കിലും ഇവര്‍ പണം നല്‍കാറില്ല എന്നും അബുതാഹിര്‍ ആരോപിച്ചു. പണം നല്‍കി പുറത്തിറങ്ങിയ സംഘം ഷമീറയുടെ സ്കൂട്ടര്‍ കാറിടിച്ച് വീഴ്ത്താന്‍ ശ്രമിച്ചത് അബുതാഹിര്‍ ചോദ്യം ചെയ്തത് വാക്കേറ്റത്തിലും ഉന്തുംതള്ളിലും കലാശിക്കുകയായിരുന്നു. തുടര്‍ന്ന് അബുതാഹിര്‍ ചാവക്കാട് പോലീസില്‍ വിവരമറിയിക്കുകയും അടുത്തുള്ള തന്റെ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലേക്ക് പോവുകയും ചെയ്തതായി പറയുന്നു. ഈ സമയം സംഘത്തിലെ തോട്ടാപ്പ് സ്വദേശികളായ നൌഷാദ്, ഷബീറലി എന്നിവര്‍ അക്ഷയകേന്ദ്രത്തില്‍ കയറി ഷമീറയുമായി വാക്കേറ്റമുണ്ടാവുകയും ഷമീറയെ മര്‍ദിച്ചതായും ഷമീറ പോലീസില്‍ മൊഴിനല്‍കി.
അബുതാഹിര്‍ ഫോണ്‍ ചെയ്തതനുസരിച്ച് പോലീസ് എത്തുമ്പോഴെയ്ക്കും സംഘം കാറില്‍കയറി രക്ഷപ്പെട്ടു . തദേശവാസികളായ പ്രതികള്‍ മുമ്പും അക്ഷയ കേന്ദ്രത്തിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഷെമീറ പറഞ്ഞു. ഷെമീറയുടെ മൊഴിയെടുത്ത പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കടപ്പുറം തൊട്ടാപ്പ് അക്ഷയകെന്ദ്രത്തില്‍ നടന്ന അക്രമത്തില്‍ പരിക്കേറ്റ് ചാവക്കാട് താലൂക്കാശുപത്രിയില്‍ കഴിയുന്ന ഷമീറ (26)
കടപ്പുറം തൊട്ടാപ്പ് അക്ഷയകെന്ദ്രത്തില്‍ നടന്ന അക്രമത്തില്‍ പരിക്കേറ്റ് ചാവക്കാട് താലൂക്കാശുപത്രിയില്‍ കഴിയുന്ന ഷമീറ (26)
thahani steels

Comments are closed.