Header

ദീപക്ക് സോഷ്യല്‍ മീഡിയയില്‍ സുരക്ഷയൊരുക്കി റാക്ക് പോലീസ്‌

യു.എ.ഇ യിലെ റാസ് അല്‍ ഖൈമയില്‍ സ്കൈ ആര്‍ട്സ് സെന്റര്‍ നടത്തുന്ന ദീപയുടെ ഫേസ്‌ബുക്ക്‌ അക്കൌണ്ടില്‍ നിന്നും സുഹൃത്തുക്കള്‍ക്ക് അത്ര സുഖകരമല്ലാത്ത പല സന്ദേശങ്ങളും വന്നു തുടങ്ങി. ബിസിനസ്സ് സംബന്ധമായ ആവശ്യങ്ങള്‍ക്കായിരുന്നു ദീപ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ തുടങ്ങിയത്. സ്ഥാപനത്തില്‍ പഠനത്തിനെത്തുന്ന കുട്ടികളുടെ രക്ഷിതാക്കളും യു.എ.ഇ യിലെ കലാസ്നേഹികളുമൊക്കെ ഫേസ്ബുക്കില്‍ ദീപയുടെ സുഹ്രുത്തുക്കളായിരുന്നു. ഒരു നൃത്താധ്യാപികയായ ദീപയില്‍ നിന്നും ഒരിക്കലും ഇത്തരം സന്ദേശങ്ങള്‍ വരില്ലെന്ന് ഉറപ്പുള്ള സുഹൃത്തുക്കളില്‍ ചിലര്‍ ടീച്ചറെ വിളിച്ച് അന്വേഷിച്ചു. അപ്പോഴാണ് തന്റെ ഫേസ്ബുക്ക് അക്കൌണ്ട് പൂര്‍ണ്ണമായും മറ്റാരുടെയോ നിയന്ത്രണത്തിലാണെന്നും പാസ്‌വേര്‍ഡ്‌ മാറ്റിയതായും അവര്‍ മനസ്സിലാക്കുന്നത്.
ഇന്ന് ഫേസ് ബുക്കി ല്‍ ഒരു പ്രൊഫൈല്‍ ഇല്ലാത്തവര്‍ വിരളമായിരിക്കും. ഫേസ് ബുക്കിലൂടെ വിശേഷങ്ങള്‍ സുഹ്രുദ് വലയത്തിലെത്തിക്കാന്‍ സര്‍വ്വരും മത്സരിക്കുന്നു. അതിലെ കമന്റുകളും, ലൈക്കുകളും അവര്‍ ആസ്വദിക്കുന്നു. ഈയിടെ ഫേസ് ബുക്ക് അവരുടെ പ്രൈവസി സെറ്റിംഗ് അപ്ഡേറ്റ് ചെയ്തതോടെ നമ്മള്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകള്‍ ആര്‍ക്കൊക്കെ കാണാന്‍ കഴിയും എന്നതും നമ്മുക്ക് തീരുമാനിക്കാനാവും. അതായത് ഉപയോഗത്തില്‍ സൂക്ഷ്മത പാലിച്ചാല്‍ നമ്മുക്ക് നമ്മുടെ സ്വകാര്യത കാത്ത് സൂക്ഷിച്ച് തന്നെ ഫേസ് ബുക്ക് ഉപയൊഗിക്കാം. എന്നാല്‍ എത്ര സൂക്ഷ്മത പുലര്‍ത്തിയാലും സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ് സൈറ്റ് ആണ് ഫേസ് ബുക്ക് എന്നത് നാം മറന്ന് പോവരുത്. അത് കൊണ്ട് തന്നെ നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ സൂക്ഷത നില നിറുത്തേണ്ടത് അത്യാവശ്യമാണ്. ബാങ്ക് ഡീറ്റയില്‍സ്‍, ക്രെഡിറ്റ് കാര്‍ഡ് ഡീറ്റയില്‍സ് എന്നിവ ഫേസ് ബുക്കിലൂടെ കൈമാറുന്നത് സൂക്ഷിച്ച് വേണം. അത് പോലെ തന്നെ നമ്മുടെ സ്വകാര്യവിവരങ്ങള്‍ ഫേസ് ബുക്കില്‍ ചേര്‍ക്കുന്നത് തീര്‍ച്ചയായും ഗൌരവപൂര്‍വ്വം കാണണം. ഫേസ്ബുക്ക് തട്ടിപ്പുകള്‍ സാമ്പത്തിക ലാഭത്തിന് ഉപയോഗിക്കുന്നത് പോലെ തന്നെ വ്യക്തി ഹത്യക്കും പലപ്പോഴും കരുവാക്കാറുണ്ട്. ഇതില്‍ ഇരകളാകുന്നത് അധികവും സ്ത്രീകളാണ്.

2009 ല്‍ റിഥം ഡാന്‍സ്&മ്യൂസിക്ക് സെന്റര്‍ എന്ന സ്ഥാപനവുമായി രംഗത്തെത്തിയ ദീപ 2014ല്‍ റാസ് അല്‍ ഖൈമയില്‍ ആധുനിക സൌകര്യങ്ങളോടെ സ്കൈ ആര്‍ട്സ് സെന്റര്‍ എന്ന സ്ഥാപനം ആരംഭിച്ചു. നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു കലാക്ഷേത്രമാണ് ഇന്ന് റാസ് അല്‍ ഖൈമയിലെ സ്കൈ ആര്‍ട്സ് സെന്റര്‍ എന്ന സ്ഥാപനം
ആകാശത്തോളമെത്തുന്ന സ്വപ്നങ്ങളുമായി വരുന്നവര്‍ക്ക്‌ ഒരു താങ്ങാണ് സ്കൈ ആര്‍ട്സ് സെന്റര്‍ എന്ന് ദീപ ടീച്ചര്‍ പറയുന്നു.

പുന്നയൂര്‍ക്കുളം തൃപ്പറ്റ് ക്ഷേത്രത്തിനടുത്തെ കുലവത്തറ വീട്ടിലാണ് ബാല്യകാലം. കടിക്കാട് ഗവണ്മെന്റ് സ്ക്കൂള്‍, വന്നേരി ഹൈസ്ക്കൂള്‍, നാലപ്പാട്ട് കോളേജ് ആല്‍ത്തറ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്ക്കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ ഡാന്‍സ് മത്സരങ്ങളില്‍ പങ്കെടുക്കാറുള്ള ദീപ നിരവധി സമ്മാനങ്ങള്‍ക്കര്‍ഹയായി. കലാക്ഷേത്ര ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, കലാമണ്ഡലം മല്ലിക പാണ്ഡ്യന്‍ എന്നിവരുടെ ശിക്ഷണത്തിലായിരുന്നു ശാസ്ത്രീയനൃത്തം പരിശീലിച്ചത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ദീപ യുടെ എഫ് ബി അക്കൌണ്ട് ഹാക്ക്‌ ചെയ്യപ്പെട്ടത്‌. ഇന്ന് വെബ് ലോകത്ത് പലതരം ഹാക്കിംഗ് തന്ത്രങ്ങളുണ്ട്, ദീപക്ക് തന്റെ ഫേസ്ബുക്ക് അക്കൌണ്ട് തിരിച്ച് ഉപയോഗിക്കാനാകാത്ത വിധത്തിലാണ് ഹാക്കര്‍ ദീപ യുടെ ഫേസ്ബുക്ക് ഡീറ്റയിലില്‍ മാറ്റം വരുത്തിയത്. ഫേസ്ബുക്ക് കൂട്ടുകാര്‍ക്കിടയില്‍ തന്നെ പിന്തുടരുന്ന രണ്ട് കഴുകന്‍ കണ്ണുകള്‍ ഉണ്ടായിരുന്നുവെന്നത് ദീപക്ക് അറിയില്ലായിരുന്നു. നേരിട്ട് വിവരങ്ങള്‍ അന്വേഷിച്ചവര്‍ക്ക് സത്യം ബോധ്യമായപ്പോള്‍ അവര്‍ അവരുടെ പ്രൊഫൈലുകളില്‍ ദീപ യുടെ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങള്‍ മറ്റുള്ളവരേയും അറിയിച്ചു.

റാസ് അല്‍ ഖൈമ യിലെ ഇന്ത്യന്‍ അസോസ്സിയേഷന്‍ പ്രവര്‍ത്തകരായ സലീം, ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവാസി സുഹ്രുത്തുക്കള്‍ ദീപയുടെ സഹായത്തിനെത്തി.
അങ്ങിനെ ദീപ റാസ് അല്‍ ഖൈമയിലെ പോലീസ് ഹെഡ്ഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റില്‍ പരാതി സമര്‍പ്പിച്ചു. സോഷ്യല്‍ മീഡിയ സംബന്ധിച്ച റാസ് അല്‍ ഖൈമയിലെ ആദ്യപരാതിയായിരുന്നു അത്. അത് കൊണ്ട് തന്നെ പോലീസ് അബുദാബി സൈബര്‍ സെല്ലു മായി ബന്ധപ്പെട്ടാണ് നടപടികള്‍ തുടങ്ങിയത്. രണ്ട് ആഴ്ചക്കുള്ളില്‍ ദീപക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് വിളിയെത്തി. ഫേസ്ബുക്കിന്റെ മാറ്റിയ പാസ്സ് വേര്‍ഡ് അടക്കം എല്ലാ വിവരങ്ങളും അവര്‍ക്ക് തിരിച്ച് കിട്ടി. തന്റെ പ്രൊഫൈല്‍ തിരിച്ച് പിടിക്കാന്‍ കഴിഞ്ഞപ്പോള്‍ ദീപ ഹാക്കറെ പിന്തുടരുക എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്മാറുകയും റാസ് അല്‍ ഖൈമ പൊലീസിന്റെ നിര്‍ദ്ദേശാനുസരണം അവര്‍ കൊടുത്ത ഡീറ്റയില്‍ കോഡ്സ് പ്രൊഫൈലില്‍ അപ് ഡേറ്റ് ചെയ്യുകയും ചെയ്തു. പോലീസി ന്റെ സംരക്ഷണയിലാണ് ഇപ്പോഴും ദീപ യുടെ ഫേസ് ബുക്ക് പ്രൊഫൈല്‍.

ഹാക്കറില്‍ നിന്ന് തിരിച്ച് കിട്ടിയ ഫേസ് ബുക്ക് പ്രൊഫൈലിലെ ആദ്യ സന്ദേശം തന്നെ റാസ് അല്‍ ഖൈമ പോലീസിന് നന്ദി പറഞ് കൊണ്ടുള്ളതായിരുന്നു.
ഫേസ്ബുക്ക് പലരെയും അലസരും ജോലിയില്‍ വിമുഖരുമാക്കുമ്പോള്‍ ദീപ തന്റെ സ്ഥാപനത്തിന്റെ ഉയര്‍ച്ചയും, വളര്‍ച്ചയും ലക്ഷ്യമാക്കിയാണ് ഫേസ്ബുക്ക് ഉപയോഗം തുടരുന്നത്.

സാധാരണ പലരും അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ അതുപേക്ഷിക്കുകയും പിന്നീട് വേറെ ഒരു പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുകയുമായായിരിക്കും പതിവ്. ഒരു വിദേശിയായ വനിത ഫേസ് ബുക്ക് പ്രൊഫൈലിനായി പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നത് പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും ദീപ പിന്തിരിയാന്‍ തയ്യാറായിരുന്നില്ല. ഇത് തന്റെ സ്വകാര്യതക്ക് മേലുള്ള കടന്ന് കയറ്റവും സ്ത്രീത്വത്തിന് മേലുള്ള വഞ്ചനയുമാണ്. സാംസ്ക്കാരിക-കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക് ഇങ്ങിനെയാണനുഭവമെങ്കില്‍ സാധാരണ വനിതകള്‍ സോഷ്യല്‍ മീഡിയകളില്‍ നേരിടുന്ന അനുഭവങ്ങള്‍ എത്രതോളമുണ്ടായിരിക്കുമെന്ന് ദീപ ചോദിക്കുന്നു. തന്റെ മക്കളടക്കം ഇന്നത്തെ യുവതലമുറ മുഴുവന്‍ സോഷ്യല്‍ മീഡിയയുടെ ഉപഭോക്താക്കളാണ്. ഇത്തരം മാധ്യമങ്ങള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ചൂഷണങ്ങളുടേയും, അപവാദ പ്രചരണങ്ങളുടെയും വിക്ഷേപവേദി യായി നവമാധ്യമങ്ങള്‍ മാറിയാല്‍ അതിന്റെ പരിണിത ഫലങ്ങള്‍ യുവതലമുറ അനുഭവിക്കേണ്ടി വരുമെന്ന് ദീപ ഓര്‍മ്മിപ്പിക്കുന്നു.

യു എ ഇ യിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ചോയിത്റാം ഗ്രൂപ്പില്‍ മാര്‍ക്കറ്റിംഗ് ഓഫീസറായി ജോലി നോക്കുന്ന മലപ്പുറം എടപ്പാള്‍ സ്വദേശി സുരേന്ദ്രനാണ് ദീപയുടെ ഭര്‍ത്താവ്. റാസ് അല്‍ ഖൈമയിലെ ഇന്ത്യന്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥികളായ സ്നേഹ, ഷരണ്‍ എന്നിവര്‍ മക്കളാണ്.

thahani steels

Comments are closed.