Header

ലോക മാരത്തോണ്‍ ഇതിഹാസം പാട്ട് ഫാമര്‍ ചാവക്കാടെത്തി

31-01-16 pat Farmer and shakeel mvചാവക്കാട് : ലോക മാരത്തോണ്‍ ഇതിഹാസം പാട്ട് ഫാമര്‍ (PAT FARMER) ചാവക്കാടെത്തി. സ്പിരിറ്റ്‌ ഓഫ് ഇന്ത്യ എന്ന പേരില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഏകദേശം 4600 കിലോമീറ്റര്‍ 65 ദിവസം കൊണ്ട് ഓടിതീര്‍ക്കുന്ന മാരത്തോണ്‍ ഞായറാഴ്ച് ഉച്ചയോടെയാണ് ചാവക്കാടെത്തിയത്. സിഡ്നിയെ പ്രതിനിധീകരിച്ച് ആസ്ട്രേലിയന്‍ പാര്‍ലമെന്റ് മെമ്പറായിരുന്ന പാട്ട് ഫാമര്‍ (PAT FARMER) വിദ്യാഭ്യാസ, കായിക സഹ മന്ത്രിസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.  ഇന്ത്യ –  ആസ്ട്രേലിയ സൗഹൃദം ശക്തിപ്പെടുത്തുക, ഇന്ത്യയുടെ മനോഹാര ചിത്രം ലോക മാധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ട് വരിക എന്നീ ലക്ഷ്യങ്ങളോടൊപ്പം ഇന്ത്യയിലെ നിര്‍ധനരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഫണ്ട് സമാഹരിക്കുക എന്ന ഉദ്ദേശത്തോടും കൂടെയാണ് മാരത്തോണ്‍ ഓട്ടങ്ങളിലൂടെ  ലോക പ്രശസ്തനായ പാട്ട് ഫാമര്‍ (PAT FARMER) സ്പിരിറ്റ്‌ ഓഫ് ഇന്ത്യ എന്ന പേരില്‍ ജനുവരി 26ന് കന്യാകുമാരിയില്‍ നിന്നും ഓട്ടം തുടങ്ങിയത്.
ഇന്ത്യന്‍ ടൂറിസം മന്ത്രാലയത്തിന്റെയും, സംസ്ഥാന ടൂറിസം മന്ത്രാലയങ്ങളുടെയും സഹകരണത്തോടെയാണ് പാട്ട് ഫാര്‍മറിന്റെ മാരത്തോണ്‍ സംഘടിപ്പിച്ചിട്ടുള്ളത്. തമിഴ്നാട്‌, കേരള, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്‌, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലൂടെ പാട്ട് ഫാമര്‍ ഓടും. ഇവിടങ്ങളിലെല്ലാം അതാത് സംസ്ഥാനങ്ങളുടെ പോലീസും, ആമ്പുലന്സും, ഡോക്ടര്‍മാരുടെ സംഘവും ഇദ്ദേഹത്തെ അനുഗമിക്കും. കൂടാതെ  ട്രെയിനറും ഫിസിയോതെറാപിസ്റ്റും, മാധ്യമ പ്രവര്‍ത്തകരും , മാരത്തോണ്‍ ഡോക്യുമെന്ററി ഫിലിം നിര്‍മിക്കുന്ന സംവിധായകനും ക്യാമറാ സംഘവും ഉള്‍പ്പെടുന്ന രണ്ടു വാഹനങ്ങളും ഇദ്ദേഹത്തിന്റെ കൂടെ സഞ്ചരിക്കുന്നുണ്ട്. മഹേന്ദ്ര ആണ്ട് മഹേന്ദ്ര കമ്പനിയാണ് വാഹനങ്ങള്‍ സ്പോന്‍സര്‍ ചെയ്തിട്ടുള്ളത്. കന്യാകുമാരി ഗാന്ധി മണ്ഡപത്തിനു മുന്നില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കലക്ടര്‍ എ എം സാജന്‍ സിംഗ് ചവാനാണ്  മാരത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തത്.
മാനവ സേവനത്തിനു സമര്‍പ്പിതമാണ് ഇദ്ദേഹത്തിന്റെ ജീവിതം. തന്റെ ഇരുപത് വര്‍ഷത്തെ മാരത്തോണ്‍ ഓട്ടത്തില്‍ നിരവധി ലോക റെക്കോര്‍ഡുകള്‍ രചിച്ച ഇദ്ദേഹം  ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി  കോടിക്കണക്കിനു രൂപയാണ്  സമാഹരിച്ച് നല്‍കിയിട്ടുള്ളത്. ലബനോണ്‍, ജോര്‍ദാന്‍, ഇസ്രായേല്‍, ഫലസ്തീന്‍ എന്നിവടങ്ങളിലൂടെ സമാധാന സന്ദേശവുമായി 2014 ല്‍ ഇരുപത് ദിവസത്തെ മാരത്തോണ്‍  നടത്തിയിട്ടുണ്ട്.
ഉത്തര ദ്രുവത്തില്‍ നിന്നും ദക്ഷിണ ദ്രുവത്തിലേക്ക് പതിനാലു രാജ്യങ്ങളിലൂടെ ഇരുപതിനായിരം കിലോമീറ്റര്‍ ദൂരം ഓടി 2011 ല്‍ മാരത്തോണില്‍ ഇതിഹാസം തീര്‍ത്തു പാട്ട് ഫാമര്‍.  ഏകദേശം ഒരു വര്‍ഷമെടുത്ത ഈ ശ്രമത്തിലൂടെ 100 ദശ ലക്ഷം ഡോളര്‍ ഇന്റര്‍നാഷണല്‍ റെഡ്ക്രോസിനു വേണ്ടി ഇദ്ദേഹം സമാഹരിച്ചു നല്‍കി.
പത്ത് അന്താരാഷ്‌ട്ര റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ എഴുതപ്പെട്ട ഇദ്ദേഹം 24 മണിക്കൂര്‍കൊണ്ട് സിഡ്നിയിലെ എ എം പി ടവര്‍ ഓടിക്കയറി ഇറങ്ങി യിടുണ്ട്.  എവറസ്റ്റ് കൊടിമുടിയിലെക്ക് 24 മണിക്കൂര്‍ കൊണ്ട് ഓടിക്കയറുന്നതിനു തുല്ല്യമാണ് ഈ സാഹസം.
ഞാന്‍ സഞ്ചരിച്ച രാജ്യങ്ങളില്‍ വെച്ച് വളരെ മനോഹരമാണ് കേരളം. സന്തോഷം നിറഞ്ഞ പുഞ്ചിരിക്കുന്ന മുഖത്തോടെ ഹൃദ്യമായ സമീപനമാണ് കേരളീയരില്‍ നിന്നും അനുഭവിക്കാന്‍ കഴിഞ്ഞത്.  സഹായ മനസ്കരായ ആളുകളെയാണ് എനിക്കിവിടെ കാണാന്‍ കഴിഞ്ഞത്. നിരവധി ആനകളെ വഴിയിലുടനീളം കാണാന്‍ കഴിഞ്ഞു. വളരെ മനോഹരമായിരുന്നു ആ കാഴ്ചകള്‍. കേരളത്തിലെ പൊന്മ (king fisher bird)അതി മനോഹാരമായ പക്ഷിയാണ്. യാത്ര പുറപ്പെടും മുന്‍പ് കാണണമെന്ന് ആഗ്രഹിച്ചിരുന്ന രണ്ടു മൃഗങ്ങളാണ് ആനയും കടുവയും. കടുവയെയും കാണാന്‍ കഴിഞ്ഞേക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മറ്റുള്ളവരെടെതില്‍ നിന്നും വ്യത്യസ്തമായി  മനോഹരമായ ഭൂപ്രദേശത്താണ്കേരളീയര്‍ ജീവിക്കുന്നത്,  അതിന്റെ മൂല്യം ഉള്‍കൊണ്ട്  പ്രകൃതി ഭംഗി സംരക്ഷിച്ചും മാലിന്യ മുകത്മായും നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നാണ് കേരള ജനതക്ക് നല്‍കാനുള്ള സന്ദേശം എന്നും അദ്ദേഹം ചാവക്കാട് ഓണ്‍ലൈന്‍ ലേഖകനോട് പറഞ്ഞു.
കേരളത്തില്‍ ഞാന്‍ ആദ്യമാണ് ചിലപ്പോള്‍ അവസനാത്തെതും. കുടുബവുമൊത്ത് കേരളത്തിലേക്ക് വീണ്ടും വരണമെന്നാണ് ആഗ്രഹം, അദ്ദേഹം പറഞ്ഞു നിര്‍ത്തി.
ഞായറാഴ്ച്  രാവിലെ കൊടുങ്ങല്ലൂരില്‍ നിന്നാണ് ഓട്ടം ആരംഭിച്ചത്.  ദിവസം 80  കിലോമീറ്റര്‍ ദൂരം ഓടുന്ന പാട്ട് ഫാമര്‍ ഇന്ന് ഫാറൂഖിലെത്തി വിശ്രമിക്കും.  ഏഴാം  ദിവസത്തെ ഓട്ടത്തിന് തിങ്കളാഴ്ച പുലര്‍കാലം തന്നെ  ഈ 54 കാരന്‍ തയ്യാറായിട്ടുണ്ടാകും. കശ്മീര്‍ വരെയുള്ള അദ്ദേഹത്തിന്റെ ‘ഇന്ത്യയുടെ ആത്മാവ്’ ദീര്‍ഘ ദൂര ഓട്ടം വിജയകരമാവട്ടെ എന്നാശംസിക്കുന്നു.

thahani steels

Comments are closed.