Header

19ലക്ഷത്തോളം ചിലവിട്ടു നഗരത്തില്‍ സ്ഥാപിച്ച ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല-അറ്റകുറ്റപ്പണികള്‍ക്ക് തുക കണ്ടെത്താനാകാതെ പോലീസ്

ചാവക്കാട്: പാര്‍സല്‍ ലോറിയില്‍ കാബിള്‍ കുരുങ്ങി ട്രാഫിക് ഐലന്റിനു സമീപം സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ നോട്ടം ഭൂമിയിലേക്കായി. കാമറകണ്ണുകളിലൂടെ നഗരത്തിലെ 32 സ്ഥലങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ സ്ഥാപിച്ച മോണിറ്ററുകളിലെ ഇരുപത്തിയഞ്ച് കാമറ വ്യൂവിലും ഇരുട്ട് നിറഞ്ഞു.
കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവിട്ട് ചാവക്കാട് നഗരത്തില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകളാണ് പരിപാലിക്കാന്‍ ആളും വ്യവസ്ഥയുമില്ലാതെ പ്രവര്‍ത്തന രഹിതമാകുന്നത്. തിങ്കളാഴ്ച്ച രാവിലെ എട്ടോടെ ചേറ്റുവ റോഡില്‍ നിന്നെത്തിയ പാര്‍സല്‍ ലോറിയില്‍ കാമറകളുടെ കേബിള്‍ വലിഞ്ഞു മുറുകിയതാണ് ക്യാമറകളുടെ പ്രവര്‍ത്തനം നില്‍ക്കാന്‍ ഇടയാക്കിയത്. ട്രാഫിക് ഐലന്റിലെ 360 ഡിഗ്രി തിരിയുന്ന കാമറയും തൊട്ടുതാഴെയുള്ള നാല് കാമറകളുമാണ് തകരാറിലായത്. കേബിള്‍ വലിഞ്ഞുപൊട്ടിയതോടെ കാമറകള്‍ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ സ്റ്റേഷനിലെ മോണിറ്ററിലെത്താതെയായി. നഗരത്തിലെ കാമറകളിലേറേയും പ്രവര്‍ത്തന രഹിതമാണ്.
കഴിഞ്ഞ ഫിബ്രുവരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും ചേറ്റുവ റോഡിലെ ബാക്കറിക്കടയിലേക്ക് പാഞ്ഞ് കയറിയുണ്ടായ അപകടത്തില്‍ ക്യാമറയുടെ കാബിള്‍ സപ്പോര്‍ട്ട് ചെയ്തിരുന്ന പോസ്റ്റിനു കേടുപാടുകള്‍ സംഭവിച്ചിരുന്നു. നടുവളഞ്ഞ പോസ്റ്റ്‌ ഇന്നുവരെ നേരേയാക്കിയിട്ടില്ല. ഇതില്‍ കെട്ടിയ കേബിളും താഴ്ന്ന് കിടക്കുകയായിരുന്നു. ഈ പോസ്റ്റില്‍ നിന്ന് 25 മീറ്റോളം അകലെയുള്ള ട്രാഫിക് ഐലന്റിനു സമീപം സ്ഥാപിച്ച കാമറകളിലേക്കുള്ള കേബിളില്‍ തിങ്കളാഴ്ച് ഒരു ലോറി തട്ടി. ഇതോടെ കേബിള്‍ കുടുതല്‍ താഴ്ന്നു. താഴ്ന്നു കിടന്ന കേബിളില്‍ വാഹനങ്ങള്‍ തട്ടാതിരിക്കാന്‍ പൊലീസെത്തി വാഹന ഗതാഗതത്തില്‍ മാറ്റം വരുത്തി. ഇതിനിടയിലാണ് അതുവഴി കടന്നു പോയ പാര്‍സല്‍ വാഹനത്തില്‍ കേബിള്‍ കുടുങ്ങി കാമറകളുടെ പ്രവര്‍ത്തനം താറുമാറായത്.
കാമറകളുടെ പ്രവര്‍ത്തനം മുടങ്ങിയതോടെ അവയുടെ അറ്റകുറ്റ പണിക്ക് പണം കണ്ടെത്താനാവാത്ത പ്രയാസത്തിലാണ് ചാവക്കാട് പൊലീസ്. കാമറകള്‍ സ്ഥാപിച്ച സ്വകാര്യ കമ്പനിക്കാരുമായുള്ള കരാര്‍ കാലാവധി കഴിഞ്ഞിരിക്കുകയാണ്. മുഴുവന് കാമറകളും കണ്ണുതുറന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ 60000 രുപ വേണമെന്നാണ് പൊലീസ് പറയുന്നത്. കാമറ സ്ഥാപിച്ചത് എം.ല്‍.എ ഫണ്ട് വഴിയാണെങ്കിലും അവയുടെ അറ്റകുറ്റപണിക്കും പരിപാലത്തിനും ആരെയും രേഖാമൂലം ചുമതലപ്പെടുത്തിയിട്ടില്ല. എന്നാല്‍ എം.എല്‍.എ ഫണ്ട് വഴി ലഭിക്കുന്ന വസ്തുക്കളുടെ അറ്റകുറ്റപണിക്കുള്ള ചുമതല അത് ലഭിക്കുന്ന സ്ഥാപനത്തിനു സ്ഥാപനത്തിനാണ്. സ്കൂളുകള്‍ക്ക് ലഭിച്ച വാഹനങ്ങളും കെട്ടിടങ്ങളും പരിപാലിക്കുന്നത് ആ സ്കൂള് അധികൃതരാണെന്ന പോലെ പൊലീസിനു നല്കിയ കാമറകളും അനുബന്ധ വസ്തുക്കളും നോക്കി നടത്തേണ്ടതും പരിപാലിക്കേണ്ടതും പൊലീസാണ്. വാഹനം ഇടിച്ചു തകര്‍ന്ന കാമറകളും പോസ്റ്റും നേരേയാക്കാന്‍ വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇപ്പോള് ആവശ്യമായ 60000 രൂപ ഒറ്റയടിക്ക് വാഹനഉടമകളില്‍ നിന്ന് പിരിച്ചെടുക്കുകയെന്നത് പ്രായോഗികമല്ലെന്നാണ് പൊലീസിന്റെ ഭാഷ്യം. നേരത്തെ വാഹനങ്ങളിടിച്ച് വളഞ്ഞ കേബിള്‍ പോസ്റ്റ്‌ രണ്ട് മാസം കഴിഞ്ഞിട്ടും നേരെയാക്കാത്തതാണ് ഇപ്പോഴുണ്ടായ അപകടത്തിനു കാരണം. ഇതിന്റെ ഉത്തരവാദിത്വം പൊലീസിനാണെന്നാണ് നാട്ടുകാരുടെ ആരോപണം. പൊലീസ് നിസംഗത തുരുകയാണെങ്കില്‍ 19 ലക്ഷത്തോളം ചെലവിട്ട് സ്ഥാപിച്ച പദ്ധതി നഗരത്തില്‍ നോക്കുകുത്തിയായി മാറും.19-04-16 camera 1

thahani steels

Comments are closed.