Header

ആളില്ലാത്ത വീടുകളില്‍ മോഷണം : പ്രതി പിടിയില്‍

SAJEERഗുരുവായൂര്‍: ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തുന്നയാളെ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. അണ്ടത്തോട് തോട്ടുങ്ങല്‍ സജീറാണ് (30) അറസ്റ്റിലായത്.  അഞ്ച് വീടുകളില്‍ താന്‍ മോഷണം നടത്തിയിട്ടുള്ളതായി പ്രതി പൊലീസിനോട് സമ്മതിച്ചു. പൂട്ടിക്കിടക്കുന്ന വീടിന്റെ മുന്‍ വാതില്‍ പൊളിച്ച് അകത്തു കടക്കുന്ന പ്രതി സ്വര്‍ണാഭരണങ്ങളും, മൊബൈലുകളുമാണ് കവര്‍ന്നിരുന്നത്. പാവറട്ടി വെന്മേനാട് പടശേരി ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിട്ടുള്ളതായി പ്രതി സമ്മതിച്ചു. പഞ്ചാരമുക്ക് ഇല്ലത്തുപറമ്പില്‍ വിനയയുടെ വീട്ടില്‍ നിന്ന് രണ്ടര പവന്റെ ആഭരണങ്ങളും ഇരിങ്ങപ്പുറം ചിന്നക്കല്‍ ഐഷയുടെ വീട്ടില്‍ നിന്ന് അര പവന്റെ ആഭരണവും കര്‍ണംകോട്ട് ആമിനയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ ലോക്കറ്റും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. മോഷണം നടന്ന വീടുകളില്‍ നിന്ന് ലഭിച്ച വിരലടയാളമാണ് പ്രതിയെ കുടുക്കിയത്. നേരത്തെ മോഷണത്തിന് അറസ്റ്റിലായിട്ടുള്ള ഇയാള്‍ രണ്ട് മാസം മുമ്പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. പകല്‍ സമയം നഗരസഭ ലൈബ്രറിയിലാണ് ചെലവഴിക്കാറുള്ളതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ലൈബ്രറിക്കുള്ളില്‍ ഉറങ്ങുന്നവര്‍ ധാരാളമുള്ളതിനാല്‍ സംശയത്തിന് ഇടയാക്കില്ല. സി.ഐ എന്‍.രാജേഷ് കുമാര്‍, എസ്.ഐ ഗിരിജാവല്ലഭന്‍, എ.എസ്.ഐ വേണുഗോപാല്‍, സീനിയര്‍ സി.പി.ഒ ഗോകുലന്‍, സി.പിഒ ഷൈജു എന്നിരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

thahani steels

Comments are closed.