Header

ഹനീഫ വധം : ഇന്ന് ആണ്ട് ദിനം – കേസ് എങ്ങുമെത്താത്തതില്‍ ബന്ധുക്കള്‍ നിരാശയില്‍

ചാവക്കാട്: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ തിരുവത്ര പുത്തന്‍കടപ്പുറം എ.സി ഹനീഫ (42) കൊലക്കത്തിക്ക് ഇരയായിട്ട് ഹിജ്റ വര്‍ഷമനുസരിച്ച് ഇന്നേക്ക് ഒരാണ്ട് തികയുന്നു. ഹനീഫയുടെ ഓര്‍മ്മ പുതുക്കാന്‍ കുടുംബാംഗങ്ങള്‍ ഇന്ന് അദ്ദേഹത്തിന്‍്റെ വസതിയില്‍ ഒത്തു ചേരും.
ഹിജ്റ വര്‍ഷം ശവാല്‍ 22നാണ് ഹനീഫ കുത്തേറ്റ് വീണത്. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആഗസ്റ്റ് 7നാണ് ചരമ ദിനമെങ്കിലും ഹനീഫയുടെ വീട്ടുകാര്‍ അദ്ദേഹത്തിന് വേണ്ടി ആണ്ട് ആചരിക്കുന്നതിന് അറബ് മാസമാണ് പിന്തുടരുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം വളരെ അടുത്ത സുഹൃത്തുക്കളേയും ആണ്ട് ആചരണത്തിന് ഹനീഫയുടെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേസ് എങ്ങുമെത്താത്തതില്‍ ബന്ധുക്കള്‍ നിരാശയിലാണ്.
ഹനീഫ വധിക്കപ്പെട്ടത് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നാണെന്ന് പ്രത്യേക അന്വേഷണ വിഭാഗം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മറ്റു കോടതി നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. ഗ്രൂപ്പ് വഴക്കിനെ തുര്‍ന്നാണ് ഹനീഫ വധിക്കപ്പെട്ടതെങ്കില്‍ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗ്രൂപ്പു നേതാക്കളാരാണെന്ന് വ്യക്തമാക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വവും പൊലീസിനുണ്ടെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഹനീഫയുടെ കുടുബാംഗങ്ങള്‍. ഹനീഫയുടെ ഘാതകരായി പ്രതിചേര്‍ത്തവര്‍ സ്ഥലത്തെ അറിയപ്പെടുന്ന ഗുണ്ടകളും നിരവധികേസുകളില്‍ പ്രതികളായി ശിക്ഷ അനുഭവിച്ചവരുമാണ്. ഇവരാരും അറിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരൊ ഏതെങ്കിലും കമ്മിറ്റികളുടെ ഭാരവാഹികളൊ നേതൃത്വത്തിലുള്ളവരൊ അല്ലെന്നിരിക്കേ ഗ്രൂപ്പു പ്രവര്‍ത്തനത്തിന്റെ പേരില്‍ ഈ പ്രതികള്‍ക്ക് ഹനീഫയെ വധിക്കാന്‍ പ്രേരണ നല്‍കിയതാരാണെന്ന് വ്യക്തമാക്കാതെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതെന്നും ഇവര്‍ ആരോപിക്കുന്നു. ഹനീഫ എ ഗ്രൂപ്പ് പ്രവര്‍ത്തകനാണ്. മറുഭാഗത്ത് പ്രതികളായവര്‍ ഐ ഗ്രൂപ്പിനുവേണ്ടിയാണ് ഹനീഫയെ വധിച്ചതെന്നു വേണം പൊലീസ് പറയുന്നതനുസരിച്ച് മനസ്സിലാക്കാന്‍. ഈ സാഹചര്യത്തില്‍ ഹനീഫയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കാന്‍ ഐ ഗ്രുപ്പ് നേതാക്കള്‍ ശ്രമിച്ചുവെന്നും അവരുടെ സ്വധീനം മൂലമാണ് പൊലീസ് കുറ്റപത്രത്തില്‍ യഥാര്‍ത്ഥ പ്രതികളെ ഉള്‍പ്പെടുത്താതിരുന്നതെന്നും ഹനീഫയുടെ ഉമ്മ ഐഷാബിയും സഹേദര പുത്രനും കെ.എസ്.യു ഗുരുവായൂര്‍ ബ്ളോക്ക് പ്രസിഡണ്ടുമായ എ.എസ് മുഹമ്മദ് സെറൂഖും ആരോപിക്കുന്നു.

thahani steels

Comments are closed.