Posted on 01 August 2014 ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര നഗരി
ഞായറാഴ്ച 'വിവാഹോത്സവ' നഗരിയായി. പുലര്‍ച്ചെ മുതല്‍ ഉച്ചവരെ നഗരം
വധൂവരന്മാരുടെയും വിവാഹസംഘങ്ങളുടെയും പിടിയിലായിരുന്നു. ഒന്നും രണ്ടുമല്ല, 223
വിവാഹങ്ങളാണ് ഗുരുവായൂരില്‍ ഞായറാഴ്ച നടന്നത്. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച വിവാഹ
സംഘങ്ങളുടെ ഒഴുക്ക് ഉച്ചക്ക് നടയടക്കും വരെ തുടര്‍ന്നു. മൂന്ന് മണ്ഡപങ്ങളിലായി
ഒരേ സമയം വിവാഹങ്ങള്‍ നടന്നിരുന്നു. രാവിലെ ഒമ്പതിനും പത്തിനും ഇടക്കുള്ള
മുഹൂര്‍ത്തത്തിലാണ് കൂടുതല്‍ വിവാഹങ്ങള്‍ നടന്നത്. വധൂവരന്മാര്‍ പോലും ഏറെ
കഷ്ടപ്പെട്ടാണ് മണ്ഡപത്തിലേക്ക് എത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി
അടച്ചിട്ടിരുന്ന നടപ്പുര തിരക്ക് മുന്‍കൂട്ടികണ്ട് തുറന്നിട്ടത് ഏറെ ആശ്വാസമായി.
ക്ഷേത്രത്തിനകത്തും പുറത്തും പൊലീസ് സാന്നിധ്യം ശക്തമാക്കിയതിനാല്‍
പോക്കറ്റിടി, മാലമോഷണം തുടങ്ങിയവയും കാര്യമായി ഉണ്ടായില്ല. ടെമ്പിള്‍ സി ഐ എം യു
ബാലകൃഷ്ണന്‍, എസ് ഐ എ സി നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പൊലീസ്
സംവിധാനം ഒരുക്കിയിരുന്നു. വിവാഹസംഘങ്ങളുടെ വാഹനപെരുപ്പവും തകര്‍ന്ന്
കിടക്കുന്ന റോഡുകളും കൂടിയായപ്പോള്‍ ഉച്ചവരെ ഇടക്കിടെ ഗതാഗതകുരുക്ക്
അനുഭവപ്പെട്ടു. തോരാതെ പെയ്തമഴയും ബുദ്ധിമുട്ട് സൃഷ്ടിച്ചു. പല സദ്യാലയങ്ങളിലും
മൂന്നും നാലും വിവാഹപാര്‍ട്ടികളുടെ സദ്യയാണ് നടന്നിരുന്നത്. 226 വിവാഹമാണ്
ഗുരുവായൂരിലെ നിലവിലെ റെക്കോഡ് എന്നതിനാല്‍ ഞായറാഴ്ചയിലെ എണ്ണം പുതിയ റെക്കോഡ്
ആകുമോ എന്നറിയാന്‍ സ്‌കോര്‍ ബോര്‍ഡില്‍ കണ്ണുംനട്ടിരിക്കുംപോലെ വിവാഹങ്ങളുടെ
എണ്ണം കണക്കുകൂട്ടി ഇരുന്നവര്‍ തെല്ല് നിരാശരായെങ്കിലും ഗുരുവായൂരിനെ
മംഗല്യനഗരമാക്കിയാണ് ഞായറാഴ്ച കടന്നുപോയത്. 985 കുട്ടികളുടെ ചോറൂണും നടന്നു. രണ്ടര
ലക്ഷം രൂപയുടെ പാല്‍പായസമാണ് ഭക്തര്‍ ശീട്ടാക്കിയത്. |