പുത്തൻ കടപ്പുറത്തെ മത്സ്യ തൊഴിലാളികളെ കാണാൻ പിണറായിയെത്തി
posted on 02 February 2016
ചാവക്കാട്: നവകേരള മാര്‍ച്ചിനായി ചാവക്കാട്ടെത്തിയ പിണറായി
വിജയന്‍ പുത്തന്‍ കടപ്പുറത്തെ ഫിഷറീസ് കോളനിയിലെത്തി.
മത്സ്യത്തൊഴിലാളികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും
ജീവിതദുരിതങ്ങള്‍ നേരിട്ടറിയാനും അവരുടെ പ്രശ്‌നങ്ങള്‍
ആരായാനുമാണ് പിണറായി എത്തിയത്. തീരദേശ പരിപാലന നിയമം
മൂലം മത്സ്യത്തൊഴിലാളികളുടെ കുടിലുകള്‍ക്ക് നമ്പര്‍
ലഭിക്കാത്തതും സ്ഥലങ്ങള്‍ക്ക് പട്ടയം ലഭിക്കാത്തതുമായ
പ്രശ്‌നങ്ങളെക്കുറിച്ചെല്ലാം കടലിന്റെ മക്കള്‍ പിണറായിയോട്
സങ്കടം പറഞ്ഞു. മത്സ്യത്തൊഴിലാളികളായ കെ.എം. ഇസ്മയില്‍, പി
.വി. അബ്ദുള്ളക്കുട്ടി, യു.കെ. സുബ്രഹ്മണ്യന്‍, കോളനി നിവാസികളായ
കരിമ്പാച്ചന്‍ സീത, അരയച്ചന്‍ ഷീജ എന്നിവര്‍ ചേര്‍ന്ന്
മത്സ്യത്തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള
നിവേദനം പിണറായി വിജയന് സമര്‍പ്പിച്ചു. പ്രശ്‌നങ്ങള്‍
പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അടിയന്തര ശ്രദ്ധ
നല്‍കുമെന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഉറപ്പ്
നല്‍കിയാണ് പിണറായി കോളനിയില്‍നിന്ന് ഇറങ്ങിയത്. സി.പി.എം.
ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, എം.വി. ഗോവിന്ദന്‍, എം.എല്‍
.എ.മാരായ കെ. രാധാകൃഷ്ണന്‍, കെ.വി. അബ്ദുല്‍ ഖാദര്‍, സി.പി.എം.
ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ്, ചാവക്കാട് നഗരസഭാ
ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍, ടി.ടി. ശിവദാസ്, എം.ആര്‍.
രാധാകൃഷ്ണന്‍, കെ.എം. അലി, കെ.എച്ച്. സലാം, എന്‍.വി. സോമന്‍,
ഷീജ പ്രശാന്ത് എന്നിവരും പിണറായിയോടൊപ്പമുണ്ടായിരുന്നു.
ആഴകടൽ മത്സ്യ ബന്ധനത്തിന് വിദേശ കപ്പലുകൾക്ക് അനുമതി
നൽകിയതോടെ മത്സ്യ സമ്പത്ത് കുത്തനെ കുറഞ്ഞു. ചെറുകിട മത്സ്യ
തൊഴിലാളികൾ കടലിൽ പോകുന്നതു തന്നെ ഇപ്പോൾ വിരളമാണ്.
മത്സ്യതൊഴിലാളികൾക്ക് എൽ.ഡി.എഫ് സർക്കാർ നൽകിവന്ന ക്ഷേമ
പദ്ധതികൾ ഇപ്പോൾ നിർത്തലാക്കി. പുരയിടത്തിന് പട്ടയം
ലഭിക്കാത്തതും വാസയോഗ്യമായ വീടില്ലാത്തതും ഇവരുടെ പ്രധാന
പ്രശ്നങ്ങളാണ്. തീരദേശം പട്ടിണിയുടെ പിടിയിലാണ്. കോളനി
സന്ദര്‍ശനത്തിന് ശേഷം പിണറായി വിജയന്‍ തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു.