ഫേസ്‌ബുക്കിലൂടെ പുതിയ തട്ടിപ്പ് മലയാളി യുവാക്കളുടെ
നഗ്ന വീഡിയോ ക്ളിപ്പുകളുമായി കൊറിയന്‍ യുവതി കോടികള്‍ തട്ടുന്നു
OSA Rasheed
Posted on 03 April 2014
ദുബായ്: ഫേസ്‌ബുക്കിലൂടെ പുതിയ തട്ടിപ്പ്. കൊറിയന്‍ യുവതിയുടെ വലയില്‍ കുടുങ്ങി നെട്ടോട്ടമോടുന്ന മലയാളികളുടെ
എണ്ണം വര്‍ദ്ധിക്കുന്നു. ചാവക്കാട്ട് സ്വദേശികളുള്‍പ്പെടെ നിരവധി യുവാക്കളുടെ ലൈഗീക വൈകൃതങ്ങളുടെ വീഡിയോ
ക്ലിപ്പുമായി കൊറിയന്‍ മോഡല്‍ ഗേള്‍ ഷീന്‍ നടത്തുന്നത് കോടികളുടെ തട്ടിപ്പ്. അടുത്ത ഇര നിങ്ങളാവാതിരിക്കാനാണ് ഈ
കുറിപ്പ്.
നിരവധി ഏകാധിപത്യ, അക്രമ ഭരണ കൂടങ്ങങ്ങളെ കടപുഴക്കി എറിയാന്‍ ഉപയോഗപ്പെടുത്തിയ അതേ സോഷ്യല്‍ നെറ്റുവര്‍ക്ക്
സൈറ്റായ ഫേസ്ബുക്കിന്റെ സാധ്യതകള്‍ ഉപയോഗിച്ചാണ് കൊറിയന്‍ സുന്ദരി സ്വന്തം ശരീരം പ്രദര്‍ശിപ്പിച്ച് നിരവധി
യുവാക്കളുടെ കുടുബജീവിതവും സ്വസ്ഥതയും നശിപ്പിക്കുന്നത്.
ഫേസ്ബുക്ക് നമ്മുക്ക് സമ്മാനിച്ച ഗുണപരമായ മാറ്റങ്ങള്‍ അനവധിയാണ്, എന്നാല്‍ പലരുടേയും സ്വസ്ഥത കെടുത്തുന്ന
വിധത്തില്‍ സാഹസങ്ങളില്‍ ചെന്ന് പെടുന്നവരുടെ എണ്ണം വര്‍ദ്ദിക്കുകയാണ്. എവിടെയാണ് നമ്മുക്ക്
പിഴക്കുന്നതെന്നറിയാതെ ആഴക്കിണറില്‍ വീണതിന് ശേഷം മാത്രം വാവിട്ട് കരയുകയാണ് പലരും.
സോഷ്യല്‍ നെറ്റുവര്‍ക്ക് മുഖേനെ തട്ടിപ്പുകള്‍ക്ക് കളമൊരുക്കുന്നവരില്‍ ഏറിയപങ്കും നൈജീരിയന്‍ സ്വദേശികളായിരുന്നു.
ഇപ്പോള്‍ മലയാളികളടക്കമുള്ള തട്ടിപ്പ് സംഘങ്ങള്‍ വെബ് ലോകത്ത് സജീവമാണ്.
ഫേസ് ബുക്ക് ഉപയോഗിക്കുന്ന മലയാളികളില്‍ ഏറിയ പങ്കും പ്രവാസികളാണ്. അത് കൊണ്ട് തന്നെ ഇത്തരം ചതിക്കുഴികളില്‍
ചെന്ന് ചാടുന്നവരില്‍ ആദ്യഗണത്തില്‍ പെടുന്നവരും വിദേശങ്ങളില്‍ ജോലിയെടുക്കുന്ന യുവതി, യുവാക്കളാണ്.
ഒരു ലൈക്കടിച്ചാല്‍ അല്ലെങ്കില്‍ കമന്റ് ബോക്സില്‍ എന്തെങ്കിലും കുറിച്ചാല്‍ ആരംഭിക്കുന്ന സൌഹൃദങ്ങള്‍ ചെന്നെത്തിക്കുന്ന
ഭയാനകമായ ഗര്‍ത്തങ്ങള്‍ ആരും ഗൌനിക്കുന്നില്ല. ദക്ഷിണ കൊറിയയിലെ ഒരു മോഡല്‍ ഗേള്‍ ആയ ഷീന്‍ എന്ന
ചെറുപ്പക്കാരിയുടെ വലയില്‍ കുടുങ്ങി സ്വസ്ഥത നഷ്ടപ്പെട്ടവരുടെ എണ്ണം ദിനേനെ വര്‍ദ്ധിക്കുകയാണ്.
വളരെ ആകര്‍ഷണം തോന്നിപ്പിക്കുന്ന അമ്പതിലധികം ഫോട്ടോകളാണ് ഇവരുടെ പ്രൊഫൈലിലുള്ളത്. വിരോധാഭാസം എന്ന്
പറയാതെ വയ്യ, ഈ കൊറിയക്കാരി സുന്ദരിയുടെ സുഹ്രുത്തുക്കളില്‍ ഭൂരിഭാഗവും മലയാളികളാണ്. അതില്‍ തന്നെ
അമ്പതിലധികം പേര്‍ ചാവക്കാട്ടുകാരും. വിദേശങ്ങളില്‍ ജോലിയെടുക്കുന്നവരും, നാട്ടില്‍ തന്നെ
സ്ഥിരതാമസക്കാരുമായുള്ളവരും അക്കൂട്ടത്തിലുണ്ട്.
ഇവരുടെ ചതിയില്‍പെട്ട് രക്ഷതേടി എത്തിയവരില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഷീന്‍ എന്ന യുവതിയുടെ
പ്രൊഫൈല്‍ ട്രാക്ക് ചെയ്തത്.
ലൈക്കുകളും, കമന്റുകള്‍ക്കും പേഴ്സണല്‍ മെസ്സേജില്‍ നന്ദി പറഞാണ് ഷീന്‍ അരങ്ങേറ്റം ചെയ്യുന്നത്.
സുന്ദരിയായ പെൺകുട്ടിയുമായി ചാറ്റ് ചെയ്യാന്‍ ചെറുപ്പക്കാര്‍ക്കുണ്ടാവുന്ന ഉത്സാഹം പറയേണ്ടതില്ലല്ലോ.. ഈ ആവേശം
തന്നെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ കുരുക്കില്‍ പെടുത്തുന്നത്. ടെക്സ്റ്റ് മെസ്സേജുകളില്‍ നിന്ന് വോയ്സ് ചാറ്റും,
വീഡിയോ ചാറ്റും ആയി മാറാന്‍ രണ്ടേ രണ്ട് ദിവസം മാത്രം.. വളരെ സെക്സിയായ വേഷം ധരിച്ച്, മനോഹരമായ ഇംഗ്ലീഷ്
സംസാരിക്കുന്ന കൊറിയക്കാരി ചെറുപ്പക്കാരെ ലൈംഗികതയിലേക്ക് വലിച്ചിഴക്കും.. ഫ്ലാറ്റുകളില്‍ ഏകനായിരിക്കുന്നവന്റെ
മുന്നിലെ സ്വാതന്ത്ര്യം അവനെ സ്വയം വിവസ്ത്രനാക്കുന്നു... ഈ അവസരമാണ് ഷീന്‍ മുതലെടുക്കുക.. സ്ട്രീം പ്ലയര്‍
ഡൌൺലോഡ് സോഫ്റ്റുവെയറുപയോഗിച്ച് ഇവന്റെ ലൈംഗിക പരാക്രമങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നു...
കിട്ടേണ്ടത് കിട്ടിയാല്‍ കൊറിയക്കാരി ലൈവ് പ്രകടനം അവസാനിപ്പിക്കും..
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കിറുക്കന്‍ പ്രകടനത്തിന്റെ വീഡിയോയുടെ യുട്യൂബ് ലിങ്ക് നിങ്ങള്‍ക്ക് മെയിലിലോ, അല്ലെങ്കില്‍
മെസ്സേജ് ബോക്സിലോ ലഭിക്കും.... കൊറിയക്കാരി ഷീന്‍ ആവശ്യപ്പെടുക ഇങ്ങിനെയാണ് ..“നിവൃത്തി കേട് കൊണ്ട്
ചെയ്യുന്നതാണ്, നിങ്ങളെ ദ്രോഹിക്കണമെന്ന് യാതൊരു ഉദ്ദേശവും ഇല്ല .. പണത്തിന് അത്യാവശ്യമുണ്ട്, കുറച്ച്
പണമയക്കുകയാണെങ്കില്‍ ഞാന്‍ ഈ വീഡിയോ യുട്യൂബില്‍ നിന്ന് ഡിലീറ്റ് ചെയ്യാം.. ഇല്ലെങ്കില്‍ നിങ്ങളുടെ സുഹ്രുത്തുക്കള്‍
ഫേസ്‌ബുക്കില്‍ എന്റെയും സുഹൃത്തുക്കളാണ് .. അവര്‍ക്കെല്ലാം ഈ വീഡിയോ ലിങ്ക് ഞാന്‍ അയക്കും.. അതുമല്ലെങ്കില്‍
ഇപ്പോള്‍ പ്രൈവറ്റായിട്ടിരിക്കുന്ന ഈ വീഡിയോ ഞാന്‍ ലോകം മുഴുവന്‍ കാണിക്കും“
സ്വന്തം ലൈഗിംകചേഷ്ടകള്‍ യൂട്യൂബില്‍ കാണുന്ന ഏതൊരുവനും ചങ്ക് പൊട്ടി ചാവുമെന്നുറപ്പാണ്. ഈ അവസരം
മുതലാക്കിയാണ് ഷീന്‍ തട്ടിപ്പ് നടത്തുന്നത്.. ഇന്റര്‍നെറ്റിലെ ബ്ലാക്മെയിലിംഗ് വന്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.. പക്ഷെ
ഇരകള്‍ക്ക് ശബ്ദിക്കാന്‍ അവസരമില്ല.. അവന്റെ ശബ്ദം ഒരൊറ്റ യുട്യൂബ് വീഡിയോ വിലൂടെ ഇവള്‍ ഇല്ലാതാക്കി. ഷീന്‍ ഇന്നും
ജൈത്രയാത്ര തുടരുന്നു.. sheenne.chin എന്ന ഫേസ് ബുക്ക് പ്രൊഫൈലുമായി സൌഹൃദം തുടരുന്നവര്‍ സൂക്ഷിക്കുക....
എങ്ങിനെയാണ് ഇത്തരം കോപ്രായങ്ങളില്‍ യുവതലമുറ വീണ് പോവുന്നത്.. വെബ് ലോകത്തെ കുറിച്ചുള്ള അഞ്ജത തന്നെയാണ്
മൂലഹേതു.. ഷീന്‍ എന്ന കൊറിയക്കാരിയുടെ വലയില്‍ പെട്ട യു,എ,ഇ.യിലെ അബുദാബി, ദുബൈ, ഫുജൈറ
എന്നിവിടങ്ങളിലുള്ളവരും സൌദി അറേബ്യയില്‍ നിന്നുള്ള ചെറുപ്പക്കാരനുമെല്ലാം ചാവക്കാട്ടുകാരാണ്.. ഒരു ഇരയെ
പിടിക്കുമ്പോള്‍ ഇരയുടെ സുഹ്രുത്തുക്കളെ കൂടി വലയിലാക്കുകയാണ് ഷീന്‍ ചെയ്യാറുള്ളത്. ഫേസ് ബുക്കിന്റെ സാധ്യതകള്‍
മുതലെടുത്താണ് ഈ സംഘം തട്ടിപ്പ് നടത്തുന്നത്.
ഷീനിനോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ പറഞത് “ഞാന്‍ ഒരു മോഡല്‍ ഗേള്‍ ആണ്, എന്റെ മോഡലിംഗിന് എനിക്ക് പണം
ആവശ്യപ്പെടാം..“ അവരുടെ സംസ്കാരങ്ങള്‍ അവരെ തുണിയുരിക്കാന്‍ അനുവദിക്കുന്നുണ്ടാവും, പക്ഷെ നമ്മള്‍ക്കതിന്
കഴിയുമോ... ഈ ഒരു പ്രതിസന്ധിയിലാണ് തട്ടിപ്പിനകപ്പെട്ടവര്‍ ഇപ്പോള്‍ ജീവിക്കുന്നത്..
ഫേസ് ബുക്ക് പോലെ തന്നെ മറ്റ് പല നവമാധ്യമങ്ങളിലും ഇത്തരം തട്ടിപ്പുകള്‍ സാധാരണമായിരിക്കുന്നു.. സുരക്ഷയുടെ
കാര്യത്തില്‍ അങ്ങേയറ്റം പ്രാധാന്യം കാണിക്കേണ്ട മാട്രിമോണി സൈറ്റുകള്‍ കേന്ദ്രീകരിച്ചും ചതിക്കുഴികള്‍
അരങ്ങേറുന്നുണ്ടെന്ന് പറയപ്പെടുന്നു... പലരും ഏറെ സ്വകാര്യതയേറിയ സ്ഥലം എന്നാണ് തന്റെ മുന്നിലെ വെബ് പേജുകളെ
കരുതിയിരിക്കുന്നത്.. ഇതൊരു പൊതു ഇടമാണെന്ന് ബോധ്യം എല്ലാവര്‍ക്കും വേണം.. നമ്മുടെ ഓരോ നീക്കങ്ങളും നമ്മുടെ
കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്നുണ്ട്.. വിദഗ്ദനായ ഒരാള്‍ക്ക് അത് നിഷ്പ്രയാസം കണ്ട് പിടിക്കാനും കഴിയും..
“മുസ്ലിം മാട്രിമൊണി“ സൈറ്റില്‍ പെയ്മെന്റ് ചെയ്ത് അംഗങ്ങളായവര്‍ക്ക് വെബ് സൈറ്റ് തന്നെ ഓരോ ദിവസവും 7 പുതിയ
പ്രൊഫൈലുകള്‍ കാണിച്ച് കൊടുക്കും. അതിലൂടെ നമ്മുക്ക് മെസ്സേജ് ചെയ്യാം ..ഇങ്ങിനെ മെസ്സേജ് ചെയ്ത എറണാകുളത്തെ ഒരു
ഗവണ്മെന്റ് ഉദ്യോഗസ്ഥന് യു.എ.ഇ.യിലെ തൃശൂര്‍ ജില്ലക്കാരനായ ഒരു പ്രവാസി എഴുതിയ മറുപടി ഇയാളെ ഞെട്ടിച്ച് കളഞത്രെ
“ഇരുപത്തൊന്നുകാരിയായ തന്റെ മകള്‍ എഞ്ചിനീയര്‍ക്ക് പ്രൊപ്പോസല്‍ നല്‍കാന്‍ മുപ്പത്താറുകാരനായ തനിക്കെങ്ങിനെ
ധൈര്യം വന്നു“ എന്ന് തുടങ്ങിയാണ് ആധുനിക പ്രവാസിയുടെ വാദം.. ഇയാളെ ഇത്തരത്തില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്
എന്താണെന്ന് പാവം നാട്ടിലെ ഉദ്യോഗസ്ഥന് മനസ്സിലായിട്ടില്ല.. വീട്ടില്‍ വന്ന് കയറിയ ദല്ലാളിനെ അടിച്ചിറക്കുന്ന
രീതിയിലാണ് കാരണവര്‍ മാട്രിമൊണി സൈറ്റിലൂടെ പെരുമാറിയത്. എന്തായാലും തന്നെ ആക്ഷേപിച്ചതിന് ഇദ്ദേഹം രേഖകള്‍
സഹിതം ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. പൊതു ഇടങ്ങളില്‍ നാം പാലിക്കേണ്ട മര്യാദകള്‍ വെബ് ലോകത്തും അനുവര്‍ത്തിക്കാന്‍ നാം ശീലിക്കണം. സോഷ്യല്‍ നെറ്റ്
വര്‍ക്കുകള്‍ ആരുടേയും സ്വകാര്യ ഇടങ്ങളായി കാണേണ്ട..
നമ്മുക്ക് പ്രവാസം തന്നെ കയ്പേറിയതാണ്, അതിനിടയില്‍ വിങ്ങുന്ന ഹൃദയവുമായി നാം ജീവിക്കേണ്ടി വരരുത്. ചില
സുരക്ഷകള്‍ നാം എടുക്കേണ്ടത് അത്യാവശ്യമാണ്.
ഇന്റര്‍നെറ്റിലൂടെയുള്ള സൌജന്യവാഗ്ദാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ തേടുന്നതും ഒരു
പരിധിവരെ തട്ടിപ്പുകളില്‍ നിന്ന് വിടുതല്‍ കിട്ടുവാന്‍ കാരണമായേക്കും...ഒരു കാരണവശാലും നമ്മുടെ സ്വകാര്യവിവരങ്ങള്‍
നെറ്റിലൂടെ കൈമാറരുത്.
അറിയാതെ തെറ്റുകളിലകപ്പെട്ടവര്‍ക്ക് ഇനിയും സമയമുണ്ട്. ഫേസ്ബുക്ക് അക്കൌണ്ട് ഡിആക്ടിവേറ്റ് ചെയ്താല്‍ നിങ്ങളുടെ
എല്ലാ സുഹ്രുത്തുക്കളുടെ ലിസ്റ്റുകളും തട്ടിപ്പുകാര്‍ക്ക് നഷ്ടമാവും. യുട്യൂബ് ലിങ്ക് ലഭിച്ചാല്‍ രഹസ്യമായി യുട്യൂബുമായി
ബന്ധപ്പെട്ട് അത് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുക... മറ്റൊരു കോപ്പി അവരുടെ കയ്യിലില്ലെങ്കില്‍ നിങ്ങള്‍ക്ക് മാനസിക
സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാനാവും.
വര്‍ത്തമാന കാലത്ത് പൊതുബോധ നിര്‍മ്മാണത്തിലും, അഭിപ്രായ സമന്വയത്തിലും ഫേസ്ബുക്ക് പോലെയുള്ള
നവമാധ്യമങ്ങള്‍ക്ക് വളരെ പ്രസക്തിയുണ്ട്... ഏകാന്തതയും, ഇരുളടഞതുമായ ഒരു ലോകത്തിന് പകരം വന്നതാണ്
നവമാധ്യമങ്ങള്‍ എന്നാണ് നമ്മള്‍ പ്രവാസികള്‍ മനസ്സിലാക്കേണ്ടത് . അല്ലാതെ നമ്മുടെ വ്യക്തിജീവിതത്തെ കൂടുതല്‍
ഇരുട്ടറയിലടക്കാന്‍ മനപൂര്‍വ്വം നാം ശ്രമിക്കരുത്.. അല്‍പ്പം ശ്രദ്ദിച്ചാല്‍ ആഭാസങ്ങള്‍ നമ്മുക്ക് മാറ്റി നിറുത്താനാവും..
വെബ് ലോകത്തെ ഇരകളുടെ കൂട്ടത്തില്‍ പെട്ടുപോവാതിരിക്കാന്‍ ജാഗ്രത പാലിക്കുക..