posted on 13 September 2014 ഗുരുവായൂര്‍: ഗുരുവായൂര്‍ ആനത്താവളം
സന്ദര്‍ശിച്ച് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ
അപാകതകള്‍ക്ക് പരിഹാരം കാണാന്‍ ദേവസ്വം നീക്കം തുടങ്ങി. പരിസ്ഥിതി പ്രവര്‍ത്തക
സുപര്‍ണ ഗാംഗുലി, വൈല്‍ഡ്‌ലൈഫ് എസ് ഒ.എസ് സംഘടനാ പ്രവര്‍ത്തകന്‍ ഡോ.അരുണ്‍
എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒരു മാസം മുമ്പ് ആനത്താവളം
സന്ദര്‍ശിച്ചിരുന്നത്. വന്യജീവിസംരക്ഷണ നിയമം ഗുരുവായൂര്‍ ദേവസ്വം ലംഘിച്ചാണ്
ആനകളെ ആനത്താവളത്തില്‍ പാര്‍പ്പിച്ചിട്ടുള്ളതെന്ന് സംഘം
ചൂണ്ടിക്കാട്ടിയിരുന്നു. 18.5 ഏക്കര്‍ സ്ഥലത്താണ് 60 ആനകള്‍ ഞെരുങ്ങിക്കഴിയുന്നത്.
ഇത്രയും ആനകള്‍ക്ക് 90 ഏക്കറെങ്കിലും വേണം. ആനത്താവളത്തിലെ മാലിന്യ സംസ്‌കരണം
പരാജയമാണ്. മിക്കവാറും ആനകള്‍ക്ക് പാദരോഗം ബാധിച്ചതായും കമ്മിറ്റി
കണ്ടെത്തിയിരുന്നു. ആനകള്‍ക്ക് ആവശ്യത്തിന് വ്യായാമമില്ലെന്നും 60 കഴിഞ്ഞ ആനകളെ
എഴുന്നളളിപ്പിന് അയക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച
ചെയ്യാന്‍ കലക്ടര്‍ എം എസ് ജയയാണ് ആനത്താവളത്തില്‍ യോഗം വിളിച്ചു ചേര്‍ത്തത്.
ദേവസ്വം ഭരണ സമിതി അംഗം എന്‍ രാജു, ഗുരുവായൂര്‍ നഗരസഭാ വെറ്റിനറി സര്‍ജന്‍ ഡോ.കെ
വിവേക്, ഡോ.പവിത്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മാലിന്യ സംസ്‌കരണത്തിന്
റബര്‍ ബോര്‍ഡുമായി സഹകരിച്ച് പദ്ധതികള്‍ ആരംഭിക്കാന്‍ യോഗത്തില്‍
നിര്‍ദേശമുണ്ടായി. ആനകള്‍ക്ക് ആവശ്യത്തിന് വ്യായാമം ഇല്ലെന്ന അഭിപ്രായം ദേവസ്വം
വിദഗ്ധ സംഘത്തിലെ ഡോക്ടര്‍മാര്‍ നിഷേധിച്ചു. പട്ടയെടുക്കുന്നതും
ക്ഷേത്രത്തിലേക്ക് നടക്കുന്നതും വ്യായാമം നല്‍കുന്നുണ്ടെന്നായിരുന്നു അവരുടെ
അഭിപ്രായം. കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്ന കാര്യം ഭരണസമിതി യോഗത്തില്‍
ചര്‍ച്ചചെയ്യും. യോഗത്തിലെ നിര്‍ദേശങ്ങള്‍ ദേവസ്വം ഭരണ സമിതിയില്‍
ചര്‍ച്ചചെയ്യും. . |