കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് എടക്കഴിയൂര്‍ സ്വദേശിയായ
ഫിനാസ് കല്ലിങ്ങല്‍ എന്ന സുഹ്രുത്ത് എന്നെ വിളിച്ച് ഒരു ദു:ഖവാര്‍ത്ത അറിയിച്ചത്.
കൊടുങ്ങല്ലൂര്‍ സ്വദേശിയാണെന്ന് സംശയിക്കുന്ന യുവാവ് അബുദാബിയില്‍ വെച്ച്
ഹൃദയാഘാതം മൂലം മരണപ്പെട്ടിരിക്കുന്നു. തുടര്‍ന്നുള്ള നിയമപരമായ
പ്രവര്‍ത്തനങ്ങള്‍ക്കായി ബന്ധുക്കളെയോ അടുത്ത സുഹ്രുത്തുക്കളെയോ
കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. മൃതദേഹവുമായി ആശുപത്രിയിലുള്ളവരെ
സഹായിക്കാന്‍ വേണ്ടിയാണ് ഫിനാസിന്റെ പരിശ്രമം. ഫേസ്ബുക്ക് ഐ ഡിയില്‍ ഉള്ള
സുഹ്രുത്തുക്കള്‍ക്കൊക്കെ സന്ദേശങ്ങള്‍ പോയി. ഏകദേശം ഒരു മണിക്കൂറിനകം
അദ്ദേഹത്തിന്റെ ചിലബന്ധുക്കള്‍ അബുദാബിയിലെത്തി. ആലുവ മുപ്പത്തടം വെളുത്തെടത്ത്
ഹൌസില്‍ മുഹമ്മദ് - നബീസ ദമ്പതികളുടെ മകനായ മുഹമ്മദ് റഷീദ് ആണ് മരണപ്പെട്ടത്.
നേരത്തെ സൌദി അറേബ്യയുലുണ്ടായിരുന്ന റഷീദ് 2006 ലാണ് അബുദാബി ഖാലിദിയ്യയിലെ അറബ് ഭാഷാ
കേന്ദ്രത്തില്‍ ജീവനക്കാരനായി യു.എ.ഇ.യിലെത്തിയത്. 44 കാരനായ ഇദ്ദേഹത്തിന് അഞ്ച്
വയസ്സുകാരനായ അഫലാഹ്, ഒന്നര വയസ്സുള്ള ദിയ എന്നിവര്‍ മക്കളാണ്. ഷഫ്‌നയാണ്
ഭാര്യ. പ്രവാസജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി കൊഴിഞ്ഞു
വീഴുന്ന സുഹ്രുത്തുക്കളുടെ വേര്‍പ്പാടുകള്‍ക്കിടയില്‍ ചങ്കിടിപ്പോടെ നോക്കി
നില്‍ക്കാനേ പലര്‍ക്കും കഴിയൂ.. അതിനിടയില്‍ ഫിനാസി നേയും അവന്റെ
സുഹ്രുത്തുക്കളേയും പോലെയുള്ള ചില നല്ല മനസ്സുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നു.
അവര്‍ മരണപ്പെട്ടവരുടെ വേരുകള്‍ തേടുന്നു. അവര്‍ക്ക് വേണ്ട സഹായങ്ങള്‍
ചെയ്യുന്നു. സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ, അതിന്റെ ആകുലതകള്‍ മുഴുവന്‍
നെഞ്ചിലേറ്റി തളര്‍ന്ന് വീഴുന്ന പ്രവാസിക്ക് മരണശേഷവും പ്രവാസി തന്നെ തുണയായി
വര്‍ത്തിക്കുന്നു.. അവന് പരലോകത്തേക്കുള്ള വിസ പോലെ മരിച്ചാലും അന്ത്യയാത്രക്ക്
വേണ്ട അനുമതി പേപ്പറുകള്‍ക്കായി ആപ്പീസുകള്‍ കയറിയിറങ്ങണം, അംബരചു:ബികളായ
കെട്ടിടങ്ങളും, ആഡംബര കാറുകളും, ലക്ഷ്വറി ഫ്‌ലാറ്റുകളും മാത്രം കണ്ട് ശീലിക്കുന്ന
നമ്മുടെ മുന്നില്‍ പ്രവാസത്തിന്റെ കാണാപ്പുറങ്ങളില്‍ പ്രവാസിയുടെ
നേരടയാളങ്ങളായി ഇത്തരം ചില സദ്പ്രവനത്തനങ്ങള്‍ ദൈനംദിനം സംഭവിച്ച്
കൊണ്ടിരിക്കുന്നു. പ്രവാസ ജീവിതം മുഴുവന്‍ ഇത്തരം സഹായ പ്രവര്‍ത്തനങ്ങളുമായി
ജീവിച്ച്, മരിച്ചവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് അവസാനം പ്രവാസമണ്ണില്‍ തന്നെ
അന്ത്യനിദ്രയിലാണ്ട ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക്
മുമ്പ് വരെ നമ്മുക്കിടയിലുണ്ടായിരുന്നു. ഒരു പുതുവര്‍ഷപ്പുലരിയിലാണ് അദ്ദേഹം
ജനിച്ചത്. ത്യാഗനിര്‍ഭരമായ അറുപ്പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ന്റെ
ഡിസംബറില്‍ കുറേ നന്മയൂറുന്ന ഓര്‍മ്മകള്‍ ബാക്കിയാക്കി അദ്ദേഹം ജീവിത
സായാഹ്നത്തില്‍ യാത്ര പറയുകയും ചെയ്തു.
നാലരപതിറ്റാണ്ടുകളോളം ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ സജീവ
സാനിധ്യമായിരുന്ന സ്വദേശികള്‍ പോലും 'ഹാജി സാബ്' എന്ന് വിളിച്ചിരുന്ന
പ്രിയപ്പെട്ട ഹാജിക്കയാണ് ഒരു പ്രവാസി സമൂഹത്തിന്റെ തന്നെ ആശ്രയമായിരുന്നത്.
ചാവക്കാടിനടുത്ത ചക്കംകണ്ടം എന്‍ ടി കുഞ്ഞുമുഹമ്മദിന്റെയും, ഖദീജയുടേയും
മകനായി 1946 ജനുവരി 1 നായിരുന്നു അബ്ദുല്‍ഖാദര്‍ ഹാജി ജനിച്ചത്.
കുടു:ബത്തിന്റെ ദാരിദ്ര്യം അകറ്റാന്‍ ഒമ്പതാം വയസ്സില്‍ തന്നെ ബീഡി
തെറുപ്പുകാരനായി തൊഴില്‍ ജീവിതം ആരംഭിക്കേണ്ടി വന്നപ്പോള്‍ മിടുക്കനായ അബ്ദുല്‍
ഖാദറിന് വിദ്യാഭ്യാസം മൂന്നാം ക്ലാസിഇല്‍ അവസാനിപ്പിക്കേണ്ടി വന്നു.
അക്കാലത്ത് ചാവക്കാടും പരിസരങ്ങളിലുള്ളവരും ബോംബെ, മലേഷ്യ, പേര്‍ഷ്യ തുടങ്ങി
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും പുറംനാടുകളിലുമായി ജോലി തേടുന്നവരായിരുന്നു.
അബ്ദുല്‍ഖാദറിനും അത് തന്നെയായിരുന്നു ആഗ്രഹം.
ബോംബെയിലേക്കായിരുന്നു അബ്ദുല്‍ഖാദറിന്റെ പ്രവാസ യാത്രയുടെ തുടക്കം.
ബീഡി തൊഴിലാളിയായിട്ടായിരുന്നു അവിടെയും ജീവിതം. ഒരു വര്‍ഷത്തോളം ബോംബെയിലെ ഒരു ബീഡി കമ്പനിയില്‍ ജോലി ചെയ്തുവെങ്കിലും കടല്‍
കടക്കുക എന്നുള്ളതായിരുന്നു അബ്ദുല്‍ ഖാദറിന്റെ ലക്ഷ്യം.
1965 ലെ ഒരു റംസാന്‍ കാലത്ത് സ്വരുക്കൂട്ടി വെച്ചിരുന്ന 800 രൂപ കൊടുത്ത് ദുബായിലേക്കുള്ള ഒരു ലോഞ്ചില്‍ യാത്രക്കൊരുങ്ങി. അമ്പതിലധികം
യാത്രക്കാരുമായി ലോഞ്ച് ബോംബെയില്‍ നിന്ന് യാത്രയായി. ഇരുപത് ദിവസങ്ങളോളം കടലിലൂടെ സഞ്ചരിച്ചു. യാത്ര തീര്‍ത്തും ദുര്‍ഘടമായിരുന്നു.
ദുബായിയായിരുന്നു ലക്ഷ്യമെങ്കിലും ലോഞ്ച് കരക്കടുപ്പിച്ചത് റാസല്‍ഖൈമ യിലായിരുന്നു...കടലിലൂടെ നീന്തി കയറി തീരത്തണഞ്ഞു..പിന്നീട് കാല്‍
നടയായി ദുബായിലെത്തി..ഒരു വര്‍ഷത്തോളം ദുബായില്‍ ജോലി ചെയ്ത് വീണ്ടും കപ്പല്‍ കയറി ഖത്തറിലെത്തി.
ഖത്തറിലെ പ്രവാസജീവിതത്തിനിടയിലായിരുന്നു അബ്ദുദുല്‍ ഖാദറിലെ സാമൂഹികപ്രവര്‍ത്തകനെ ഒരാശ്രയമായി ഇന്ത്യന്‍ സമൂഹം നോക്കി കണ്ടത്.
ഖത്തറില്‍ ഒരു ഹോട്ടല്‍ തൊഴിലാളിയായി ജീവിതം നയിക്കവെ മലപ്പുറം ജില്ലക്കാരനായ അഹമ്മദ് കുട്ടി കുരിക്കളുടെ വിയോഗമാണ് ഹാജിക്കയുടെ ജീവിതം
മാറ്റി മറിച്ചത്.
ഒരേ പായയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു ഹാജിക്കയും, അഹമ്മദ് കുട്ടി കുരിക്കളും. സുബഹി നമസ്‌ക്കാരത്തിനായി ഹാജിക്ക എണീറ്റുവെങ്കിലും അഹമ്മദ്
കുട്ടി കുരിക്കള്‍ അന്ത്യനിദ്രയിലായിരുന്നു.. പാസ്‌പോര്‍ട്ടും മറ്റ് യാത്രാരേഖകളും ഇല്ലാത്തതിനാല്‍ എംബസിയില്‍ പേപ്പറുകളെല്ലാം ശരിയാക്കി
മൃതദേഹം ഖത്തറില്‍ തന്നെ മറവ് ചെയ്തു. ഇതിനെല്ലാം മുന്നിട്ടിറങ്ങിയത് ഹാജിക്ക തന്നെയായിരുന്നു.
ഹോട്ടല്‍ ജോലിയില്‍ നിന്ന് ഖത്തര്‍ ശൈഖിന്റെ പാലസില്‍ അടുക്കള ജോലിക്കാരനായി അബ്ദുല്‍ ഖാദര്‍ ഹാജി മാറി. ഇതിനോടകം പാസ്‌പോര്‍ട്ടും,
വിസയുമെല്ലം എംബസി ഹാജിക്കാക്ക് അനുവദിച്ചു.
ചാവക്കാട് പാലുവായിലുള്ള അബ്ദുമാസ്റ്ററായിരുന്നു ഖത്തറില്‍ പിന്നീട് മരണപ്പെട്ട മലയാളി. മൃതദേഹത്തിന് വേണ്ട എല്ലാം കര്‍മ്മങ്ങളും നിര്‍വ്വഹിച്ചത്
ഹാജിക്കയായിരുന്നു. 1971 ല്‍ ഇന്ത്യന്‍ എംബസി ഖത്തറില്‍ നിലവില്‍ വന്നപ്പോഴും മരണപ്പെടുന്നവരുടെ പരിപാലനവും, മറ്റ് നിയമപരമായ കാര്യങ്ങളും
നിര്‍വ്വഹിക്കാന്‍ ഹാജിക്ക തന്നെ മുന്നിലുണ്ടായിരുന്നു.
നാല്‍പ്പത്തഞ്ചോളം വര്‍ഷങ്ങള്‍ മയ്യിത്ത് പരിപാലകനായും, ചികിത്സാസഹായിയായും പ്രവാസജീവിതത്തിന്റെ നടവഴികളില്‍
ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഒരു പുതിയ തിരി തെളിയിച്ച ഹാജിക്ക അറബ് വംശജരുടേയും, പ്രവാസികളുടേയും സ്‌നേഹനിധിയായി മാറി. ഇന്ത്യന്‍
അംബാസിഡര്‍ രജ്ഞന്‍ മത്തായി, ജോര്‍ജ്ജ് ജോസഫ്, ശ്രീലങ്കന്‍ അംബാസഡറായിരുന്ന എ.എ.എം.യൂസഫ്, നേപ്പാള്‍ അംബാസിഡറായിരുന്ന
ഡോ:സൂര്യനാഥ് മിശ്ര തുടങ്ങിയവരുടെയും ഒട്ടേറെ പ്രവാസി സംഘടനകളുടേയും ഇന്ത്യന്‍ കോണ്‍സിലേറ്റിന്റെയും ഒട്ടേറെ പ്രശംസകളും പുരസ്‌ക്കാരങ്ങളും
അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഹാജിക്കയുടെ പരിശ്രമ ഫലമായി മയ്യിത്ത് പരിപാലനത്തിനായി ഖത്തര്‍ ഭരണകൂടം ഒരു കേന്ദ്രവും സ്ഥാപിച്ചു. മുപ്പതോളം വളണ്ടിയര്‍മാരുമായി
അബുഹമൂറില്‍ അത് പ്രവര്‍ത്തിച്ച് വരുന്നു.
നിയമകുരുക്കുകളില്‍ പെടുന്നവര്‍ക്കും, മറ്റ് സന്ദിഗ്ധ ഘട്ടങ്ങളിലും ജാതിയും, മതവും നോക്കാതെ സഹായമെത്തിക്കുക എന്നതായിരുന്നു അബ്ദുല്‍ഖാദര്‍
ഹാജിയുടെ പ്രവര്‍ത്തന രീതി. അപകടങ്ങളില്‍ പെട്ട് വികൃതങ്ങളായ നൂറുകണക്കിന് ശരീരങ്ങള്‍ക്കൊപ്പം ആയിരത്തില്‍പ്പരം മൃതദേഹങ്ങളാണ് ഹാജിക്ക
ഏറ്റെടുത്ത് പരിപാലിച്ചത്.
ഖത്തറില്‍ ഒരു പ്രവാസി മരണപ്പെട്ടാല്‍ മൃതദേഹം ആശുപത്രിയിലെത്തിച്ച ശേഷം എംബാം അടക്കം മറ്റ് മരണാനന്തര ചടങ്ങുകള്‍ ചെയ്ത് കാര്‍ഗോ
ബില്ലടക്കം ശരിയാക്കി വിമാനത്താവളത്തിലെത്തിക്കുന്നത് വരെ ഹാജിക്ക സജീവമായി രംഗത്തുണ്ടാകും.
എംബസ്സികളിലും, പോലീസ് സ്‌റ്റേഷനുകളിലും, ആശുപത്രികളിലും ഹാജിക്കയെത്തിയാല്‍ അധികാരികള്‍ പേപ്പറുകള്‍ വേഗത്തില്‍ ശരിയാക്കി നല്‍കും.
ദീര്‍ഘകാലത്തെ പ്രവര്‍ത്തനപരിചയം ഖത്തറില്‍ അദ്ദേഹത്തിന്റെ സാമൂഹ്യപ്രവര്‍ത്തനത്തിന് പിന്തുണയേറെയായിരുന്നു. ഖത്തറിലെ 55829616 എന്ന
നമ്പര്‍ ഏവര്‍ക്കും സുപരിചിതവുമായിരുന്നു.
സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം തന്നെ ഉഴിഞ്ഞ് വെച്ച മണ്ണില്‍ അബുഹമൂര്‍ ഖബര്‍സ്ഥാനിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.
2013 ഡിസംബര്‍ 21 ശനിയാഴ്ച വൈകുന്നേരം ആറരക്ക് ദോഹയിലെ ഹമദ് ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
ഭാര്യ: സുഹറ. മക്കള്‍: ശഹീഖ് (ഖത്തര്‍ പെട്രോളിയം), ഷഹന (ഹമദ് ഹോസ്പിറ്റല്‍), ഷജിത (ഖത്തര്‍ എയര്‍വെയ്‌സ്), ഹഫ്‌സ (അല്‍ വകറ
ഹോസ്പിറ്റല്‍). മരുമക്കള്‍ : ഡോ:ആസിഫ് (ഖത്തര്‍), ബിനീഷ് (റാസ് ഗ്യാസ്).! |