പുന്നയൂര്‍: രാഷ്ട്രീയ സാമൂഹ്യ രംഗത്ത് നിറ സാന്നിദ്ധ്യമായി
നിന്നിരുന്ന നേതാവിനെ പെട്ടെന്നൊരുനാള്‍ കാണാതാവുക, അതുമായി ബന്ധപ്പെട്ട്
യാതൊരുവിധ അന്വേഷണം ഉണ്ടാകാതിരിക്കുക. കേരളത്തില്‍ ഇതുവരെ പറഞ്ഞു കേള്‍ക്കാത്ത
സംഭവം. ഇനി അങ്ങിനെയൊരു കഥ പറഞ്ഞാല്‍ ഇക്കാലത്ത് ആരുമത് വിശ്വസിക്കാനും പോണില്ല.
സാധാരണ ഗതിയില്‍ ഒരാളെ കാണാതെയായാല്‍ ഒരു ദിവസം കഴിയുമ്പോഴേക്കും നാടൊട്ടാകെ
തെരഞ്ഞ് നിരാശരായ ബന്ധുക്കളും നാട്ടുകാരും കൂടുതല്‍ അന്വേഷണത്തിനു പോലീസ് സഹായം
തേടിയിട്ടുണ്ടാകും. പോലീസിന്റെ അന്വേഷണം വഴിമുട്ടുമ്പോള്‍ പത്രമാധ്യമങ്ങളില്‍
ഫോട്ടോ വെച്ച് കാണ്മാനില്ലെന്ന വാര്‍ത്ത നല്‍കി അന്വേഷണം എല്ലാ മേഖലകളിലേക്കും
വ്യാപിപ്പിക്കും, കാണാതായ വ്യക്തിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ കണ്ട്രോള്‍ റൂം മുഖേന
എല്ലാ പോലീസ് സ്റ്റേഷനുകളിലുമറിയിക്കും. ഇതൊന്നും നടക്കാത്ത ഒരു കഥ അല്ലെങ്കില്‍
കാലം, അതാണ് പുന്നയൂരിലെ കോണ്ഗ്രസ് പാര്‍ട്ടി നേതാവും, സഹകരണ ബാങ്ക് ഡയറക്ടറും
മികച്ച സംഘാടകനുമായിരുന്ന ഉസ്മാന് സംഭവിച്ചത്.
സംഭവം നടന്നത് 1988 ഒക്‌ടോബര്‍ 31ന്.
ഇന്ദിരാ ഗാന്ധിയുടെ നാലാം രക്തസാക്ഷി ദിനമായിരുന്നു അന്ന്‍. വടക്കേക്കാട് പേലീസ്
സ്റ്റേഷന്‍ പരിധിയിലെ തെക്കെ പുന്നയൂര്‍ പാറാത്ത് വീട്ടില്‍ തെക്കയില്‍ പരേതനായ
മൊയ്തു ഹാജിയുടെ മകന്‍ പി എം ഉസ്മാന്‍, അന്ന് വയസ് 41, എടക്കരയില്‍ നിന്നും
കുന്നംകുളം ബസ്സില്‍ കയറിപ്പോയ ഉസ്മാനെ പിന്നീടാരും കണ്ടില്ല. നാട്ടുകാരുടെ
ഓര്‍മകളില്‍ നിന്നും മറവിയുടെ വണ്ടിയില്‍ ഉസ്മാന്‍റെ യാത്ര വേഗത്തിലായിരുന്നു.
പുന്നയൂരിലെ സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍, ജനകീയ പ്രശ്നങ്ങളില്‍ മുന്നില്‍
നിന്ന് പടനയിച്ച സമര നായകന്‍, നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചു കോണ്ഗ്രസ്
ഉസ്മാന്‍. നീതിയുടെ പക്ഷത്ത് നിന്ന് അനീതിക്കെതിരെ അയാള്‍ കൈകളുയര്‍ത്തി. എതിര്‍
കക്ഷികളുടെ കായികവും സാമ്പത്തികവുമായ ശേഷിയും സ്വാധീനവും ഉസ്മാന്‍റെ
നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പരാജയപ്പെട്ടു. അന്യായം അതാരുടെ പക്ഷത്തയാലും
അവര്‍ ഉസ്മാനെ ഭയന്നു. ഇന്നത്തെ പല കോണ്ഗ്രസ് നേതാക്കളും അന്നും
രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഉസ്മാന്‍റെ ഏഴയലത്ത് പോലും അടുക്കാനുള്ള യോഗ്യത
അവര്‍ക്കുണ്ടായിരുന്നില്ലെന്ന്‍ പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്നും
ഇവര്‍ക്ക് സ്വന്തം നാട്ടില്‍ സ്വപനം കാണാന്‍ കഴിയാത്ത ജനസമ്മതിയും സ്വാധീനവും
അന്ന് ഉസ്മാന് സ്വന്തമായിരുന്നു.
വീട്ടിലെ കോഴിക്കുഞ്ഞിനെ കാണാതായാല്‍
കുറുക്കന്‍ കൊന്നതാണൊ കോക്കാലന്‍ തിന്നതാണോ എന്നറിയാന്‍ തൊടിയിലും തോട്ടിന്‍
കരയിലുമൊക്കെ ചെന്നന്വേഷിക്കും എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി
നാട്ടില്‍ ഏറെ കാലം നിറഞ്ഞു നിന്ന ഒരു നേതാവിന്റെ പെട്ടെന്നുള്ള തിരോധാനം ഒരു
ബഹളത്തിനും ഇടയാക്കാതെ മറവിക്ക് വിട്ടുകൊടുകയെന്നത്ത് വലിയ ക്രൂരതയാണ്.
ദുരൂഹമായ ആ അപ്രത്യക്ഷമാകലിന് വകവരുത്തലിന്‍റെ ഉന്‍മൂലനത്തിന്‍റെ ഭീകരമായ
ഒരുകഥ പറയാനുണ്ടെങ്കില്‍.. അതിനെ വിദഗ്ദ്ധമായി മറച്ചുവെക്കാനുള്ള ഉപചാപകരുടെ
കുബുദ്ധിയായെ ആ നിസംഗതയെ കാണാനാവൂ.. കാണാ മറയത്തേക്ക് ബസ് കയറിപ്പോയ ആ നേതാവിന്റെ
അഭാവത്തിനു ചിലരെങ്കിലും നേരത്തേ കൊതിച്ചിരുന്നുവെന്ന് ഉസ്മാനോട് അടുപ്പമുള്ള
നാട്ടുകാരും വീട്ടുകാരും കരുതുന്നുണ്ടെങ്കില്‍ പ്രത്യേകിച്ചും.. |