Header

കുടുംബ നാഥന്‍റെ മരണത്തില്‍ ദുരൂഹത – ചാവക്കാട് ഹര്‍ത്താല്‍

രമേശ്‌ 50
രമേശ്‌ 50

ചാവക്കാട് : യുവാക്കളുമായുള്ള സംഘര്‍ഷത്തിനിടെ കുടുംബനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. പഞ്ചാരമുക്ക്‌ താമസിക്കുന്ന വാറനാട്ട് പരമേശ്വരന്‍ മകനും കോണ്ഗ്രസ്സിന്റെ പതിനൊന്നാം വാര്‍ഡ്‌ കമ്മിറ്റി പ്രസിഡണ്ടുമായ രമേശ്‌ (50) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ ചാവക്കാട് ആശുപതിപടിക്കടുത്ത് പൂക്കുളത്താണ് സംഭവം. തറവാട്ടു വീട്ടില്‍ നിന്നും തന്റെ മകളുമായി പഞ്ചാരമുക്കിലെ വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന രമേഷിനെ പൂക്കുളം പാടത്തിനരികില്‍ കൂടിയിരിക്കുകയായിരുന്ന സാമൂഹ്യവിരുദ്ധര്‍ കൂക്കിവിളിച്ചതായി പറയുന്നു. തുടര്‍ന്ന് മകളെ പഞ്ചാരമുക്കിലെ വീട്ടിലെത്തിച്ച് രമേശ്‌ തിരിച്ചു വന്ന് യുവാക്കളുമായി വാക്കുതര്‍ക്കവും കയ്യേറ്റവും ഉണ്ടായതായി പറയുന്നു. ബഹളം കേട്ട് സമീപം താമസിക്കുന്ന സഹോദരന്‍ സുരേഷ് ഓടിയെത്തുമ്പോള്‍ രമേശ്‌ നിലത്ത് വീണു കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചാവക്കാട് നഗരസഭാ പരിധിയില്‍ ഉച്ചക്ക് രണ്ടു മണിമുതല്‍ ആറുമണിവരെ കോണ്ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കുടുംബനാഥനെ തല്ലിക്കൊന്നു എന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്. രമേഷിന്റെ തലയില്‍ മുറിവേറ്റിട്ടുണ്ട്. ഇത് സംഘര്‍ഷത്തിനിടെ സംഭവിച്ചതാണോ കുഴഞ്ഞു വീണപ്പോള്‍ സംഭവിച്ചതാണോ എന്ന് വ്യക്തമല്ല.
മേഖലയിലെ മദ്യ കഞ്ചാവ് സംഘങ്ങള്‍ക്കെതിരെ മുന്‍പും പോലീസില്‍ പരാതിയുണ്ട്. പ്രസന്നന്‍ എന്ന നാട്ടുകാരന്‍ തന്റെ മകളെ ഇതേ സംഘം കളിയാക്കിയതിന്റെ പേരില്‍ പോലീസ് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല.
പന്ത്രണ്ടു വര്‍ഷം മുന്‍പ് രമേശ്‌ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. മരുന്നുകള്‍ ഇപ്പോഴും തുടരുന്നതായും സഹോദരന്‍ സുരേഷ് പറഞ്ഞു.
തിരുവത്ര കാജാ കമ്പനി ജീവനക്കാരനാണ് മരിച്ച രമേശ്‌. മാതാവ് : പത്മാവതിയമ്മ. ഭാര്യ: ഗീത. മക്കള്‍ : പ്ലസ്ടു വിദ്യാര്‍ഥി ശ്വേത, പ്ലസ് വണ്‍ വിദ്യാര്‍ഥി സഞ്ജു. സഹോദരങ്ങള്‍: സുരേഷ്, പ്രസാദ്, ഉണ്ണി, ബേബി, മണി.

thahani steels

Comments are closed.