Header

കണ്ണന് കാണിക്കയായി പൂരക്കളി അരങ്ങേറി

ഗുരുവായൂര്‍ : കണ്ണന് കാണിക്കയായി പൂരക്കളി അരങ്ങേറി. ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിലേയും കാവുകളിലെയും അനുഷ്ഠാന കലയായ മറുത്തുകളിയും
പൂരക്കളിയും ആത്മീയ പരിവേഷം ചോരാതെ താളലയ സൗകുമാര്യത്തോടെ പാലക്കാട്ടെ കാലിക്കടവ് ഗുരുകുലം സഹൃദയ വേദിയാണ് കണ്ണന് മുമ്പാകെ ഒരു
മണിക്കൂറോളം തിമിര്‍ത്താടിയത്.
സഹൃദയ വേദി പ്രസിഡണ്ട് പി.സി.വിശ്വംഭരന്‍ പണിക്കരുടെ നേതൃത്വത്തിലുള്ള പൂരക്കളി സംഘത്തില്‍ 20 കളിക്കാര്‍ ഉള്‍പ്പെടെ മുപ്പതോളം പേരാണുണ്ടായിരുന്നത്. ക്ഷേത്ര
നടയില്‍ ആദ്യമായാണ് സംഘം പൂരക്കളി അവതരിപ്പിക്കുന്നത്. പൂരക്കളി കലാരംഗത്തെ കുലപതി പി. പി. മാധവന്‍ പണിക്കര്‍ പിലിക്കോടും പൂരക്കളിയിലെ പുതിയ
വാഗ്ദാനമായ കാടങ്കോട് എം. കുഞ്ഞികൃഷ്ണന്‍ പണിക്കരും തമ്മിലാണ് മറുത്തുകളി അവതരിപ്പിച്ചത്. പരമശിവന്റെ നേത്രാഗ്‌നിയില്‍ ചാമ്പലായ കാമദേവനെ
പുനര്‍ജനിപ്പിക്കാന്‍ മഹാവിഷ്ണുവിനെ സ്തുതിച്ച് ആടിയ കലയാണ് പൂരക്കളി. നാരായണാ…നാരായണാ…എന്ന വരികളോടെയാണ് പൂരക്കളി തുടങ്ങിയത്. ആസ്വാദകര്‍ക്ക്
നവ്യാനുഭവം തീര്‍ത്ത പൂരക്കളിയും മറുത്തുകളിയും കാണാനെത്തിവരെക്കൊണ്ട് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയവും പരിസരവും തിങ്ങി നിറഞ്ഞിരുന്നു.

thahani steels

Comments are closed.