Header

നവീകരിച്ച ശിക്ഷക്ക്സദന്‍ ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് വിഹിതമാണ് വിദ്യാഭ്യാസ മേഖലക്ക് മാറ്റിവെച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. നവീകരിച്ച ശിക്ഷക് സദന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലക്ക് മാറ്റി വെക്കണമെന്ന കോത്താരി കമ്മീഷന്‍ ശുപാര്‍ശയേക്കാള്‍ ഉയര്‍ന്ന വിഹിതമാണ് ബജറ്റില്‍ മാറ്റിവെച്ചിട്ടുള്ളത്. 2000 കോടി രൂപയാണ് ഇത്തവണ വിദ്യാഭ്യാസ മേഖലക്കുള്ള വിഹിതം. എല്‍.പി സ്‌കൂളിലെ എല്ലാ അധ്യാപകര്‍ക്കും ഇംഗ്ലീഷ് പരിശീലനം നല്‍കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വിക്‌ടേഴ്‌സ് ചാനല്‍ വഴിയും ഇംഗ്ലീഷ് പരിശീലനം നല്‍കും. സര്‍ക്കാര്‍ പരമാവധി നല്‍കുമ്പോള്‍ അധ്യാപകരുടെ ഭാഗത്തു നിന്നും പരമാവധി പരിശ്രമം വേണം. സര്‍വ്വവും മറന്ന് അധ്യാപകര്‍ പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ എല്ലാം ശരിയാകുമെന്നും മന്ത്രി പറഞ്ഞു.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവന്‍ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജിമ്മി കെ. ജോസ്, എന്‍.എഫ്.ടി.ഡബ്ലു അസിസ്റ്റന്റ് സെക്രട്ടറി ടി.വി. മദനമോഹനന്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ലീന ഹരിദാസ്, ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ ചുമതലയുള്ള കെ.പി. ആമിന, ഡി.ഇ.ഒ കെ.സുമതി, വി.എം. കരീം, ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനഅധ്യാപിക കെ.സി.ഉഷ, എന്നിവര്‍ സംസാരിച്ചു.
ഒരു കോടി രൂപ ചെലവിട്ടാണ് ശിക്ഷക് സദന്‍ നവീകരിച്ചത്. 26 മുറികളുള്ള കെട്ടിടത്തിലെ അഞ്ച് മുറികള്‍ എയര്‍ കണ്ടീഷന്‍ ചെയ്തവയാണ്. ഓഡിറ്റോറിയം, മിനി ഹാള്‍, ഡൈനിങ് ഹാള്‍ എന്നിവയുമുണ്ട്.

thahani steels

Comments are closed.