posted on 19 December 2014 പുന്നയൂര്‍ക്കുളം: യുവാവിനെ
അന്യായമായി കസ്റ്റഡയില്‍ എടുത്ത സംഭവത്തില്‍ സി ഐക്കും എസ് ഐക്കുമെതിരെ അച്ചടക്ക
നടപടി സ്വീകരിക്കാന്‍ ഉത്തരവ്. വീട്ടില്‍ അതിക്രമിച്ചു കയറുകയും മൂന്നു ദിവസം
കസ്റ്റഡിയില്‍ പാര്‍പ്പിക്കുകയും ചെയ്തതിനെതിരെ അണ്ടത്തോട് സ്വദേശി ചിന്നാലി
വീട്ടില്‍ സുഹൈല്‍ അബ്ദുള്ള മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ നല്‍കിയ പരാതിയിലാണ്
മുന്‍ ചാവക്കാട് സി.ഐ കെ. സുദര്‍ശന്‍, വടക്കേക്കാട് മുന്‍ എസ്.ഐ. സജിന്‍ ശശി
എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍
സെക്രട്ടറി എസ്. സുഖി സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവ് നല്‍കിയത്. മനുഷ്യാവകാശ
കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം പരാതിക്കാരനായ സുഹൈല്‍ അബ്ദുളളക്ക്
നഷ്ടപരിഹാരമായി 10,000 രൂപ നല്‍കാനും ഉത്തരവായി. സുദർശൻ ഇപ്പോള്‍ ഗുരുവായൂർ സി.ഐയും
സജിന്‍ ശശി വാടാനപ്പള്ളി എസ്.ഐയുമാണ്. പുന്നയൂര്‍ക്കുളത്ത് നടന്ന വധശ്രമ കേസുമായി
ബന്ധപ്പെടുത്തി 2012 ഏപ്രില്‍ 25നാണ് വോഡഫോണ്‍ ടെലികോം കമ്പനിയില്‍
ഉദ്യോഗസ്ഥനായിരുന്ന സുഹൈലിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.
നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രിൽ 27നാണ് സുഹൈലിനെ പോലീസ്
വിട്ടയക്കുന്നത്. തുടര്‍ന്ന് യുവാവിന്‍റെ ജോലിയും നഷ്ടപ്പെട്ടു. സംഭവത്തില്‍
ഗുരുതരമായ മനുഷ്യാവകാശലംഘനം നടന്നെന്ന മനുഷ്യാവകാശ കമ്മീഷന്‍
കണ്ടെത്തിയിരുന്നു. ഇത് ആഭ്യന്തര വകുപ്പും ശരിവെച്ചിട്ടുണ്ട്. |