Header

ഒരുമനയൂരിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം – അഞ്ചു പേർക്കെതിരെ കേസെടുത്തു

ചാവക്കാട് : ഒരുമനയൂരിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. അഞ്ചു പേർക്കെതിരെ കേസെടുത്തു.
ഒരുമനയൂർ സ്വദേശിയായ പുത്തൻപുരയിൽ ബിൻഷാദ് (30) നെയാണ്‌ അഞ്ചംഗ സംഘം ആക്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ ബിൻഷാദിനെ മുതുവട്ടൂർ രാജാ ആശുപത്രിയിലും പിന്നീട് അമല മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.

തലയ്ക്കു പിറകിൽ വെട്ടേറ്റ ബിൻഷാദിന് പത്ത് സ്റ്റിച്ചുണ്ട്, തലയോട്ടിക്ക് പൊട്ടലുള്ളതായും ആശുപത്രി ആരോഗ്യ വിഭാഗം അറിയിച്ചു. ദേഹം മുഴുവൻ ഇരുമ്പ് കട്ട ഉപയോഗിച്ച് ഇടിച്ച പാടുകൾ ഉള്ളതായും ഡോക്ടർമാർ പറഞ്ഞു.

ബുധനാഴ്ച്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. ഒറ്റത്തെങ്ങിലുള്ള ഭാര്യ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയിൽ ഒറ്റതെങ്ങ് അംഗനവാടിക്ക് സമീപത്ത് വെച്ചാണ് ബിൻഷാദ് ആക്രമിക്കപെട്ടത്. മദ്യപിച്ചെത്തിയ നാസർ ബൈക്ക് തടഞ്ഞു നിർത്തുകയും ചാവി ഊരിയെടുത്ത് ബിൻഷാദിനെ ബൈക്കിൽ നിന്നും ഇറക്കി വിട്ടു. തുടർന്ന് ബിൻഷാദ് വീട്ടിലേക്ക് നടന്നു പോവുകയും വീട്ടിലുണ്ടായിരുന്ന അനിയൻ റിൻഷാദിനോട് വിവരം പറയുകയും ചെയ്തു. തന്റെ സുഹൃത്തായ നാസറിന്റെ മകനോട് വിവരങ്ങൾ ധരിപ്പിക്കുകയും പിതാവിന്റെ കയ്യിൽ നിന്നും ബൈക്ക് വാങ്ങിച്ചുതരണമെന്ന് ഫോണിൽ ആവശ്യപ്പെട്ട് റിൻഷാദും സഹോദരീ ഭർത്താവും അംഗൻവാടി പരിസരത്ത് നിൽക്കുന്ന നാസറിന്റെ അടുത്തേക്ക് പോയി. സമയം ഏറെ കഴിഞ്ഞും കാണാതായ ഇരുവരെയും അന്വേഷിച്ചിറങ്ങിയതായിരുന്നു ബിൻഷാദ്. നാസറും സംഘവും ചേർന്ന് സഹോദരനെയും സഹോദരീ ഭർത്താവിനെയും മർദിക്കുന്നതാണ് ബിൻഷാദ് കണ്ടത്. ഇവരെ രക്ഷിക്കാനായി ഓടിയെത്തിയ ബിൻഷാദിനെ സംഘം പിറകിൽ നിന്നും തലക്കടിച്ചു വീഴ്ത്തി. ഈ സമയം കറന്റ് പോവുകയും ഇരുട്ടിന്റെ മറവിൽ കൂട്ടമായി മർദിക്കുകയും ചെയ്തു. അക്രമികൾ തന്നെയാണ് ഒറ്റത്തെങ് സെന്ററിലുള്ള ഇലക്ട്രിക് പോസ്റ്റിലെ ഫ്യൂസ് ഊരി വെദ്യുതി വിച്ഛേദിച്ചതെന്നു പറയുന്നു.

പരിസരവാസികളായ നാസർ, ഷാഹിദ്, ഷാരൂഖ്, അജ്മൽ നാസർ, മുനീർ എന്നിവർക്കെതിരെ ചാവക്കാട് പോലീസ് വധശ്രമത്തിന് കേസെടുത്തു.

ആക്രമി സംഘത്തിനെതിരെ നാട്ടുകാർക്ക് വ്യാപകമായ പരാതികളാണ് ഉള്ളത്. ഇവരെക്കൊണ്ട് വഴിനടക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ലക്ഷംകോളനി നിവാസികൾ പറയുന്നു.

thahani steels

Comments are closed.