mehandi new

നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത – ഹിരോഷിമ ദുരന്ത ഓർമ്മയ്ക്ക് 79 വർഷം

fairy tale

ലോകമനഃസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. ലോകത്ത് ആദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6. ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത

ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടു ചേരിയായി നിന്ന് നടത്തിയ ഒരു യുദ്ധമായിരുന്നത്. 30 രാജ്യങ്ങളിലെ 100 മില്യൺ ജനങ്ങൾ നേരിട്ട് പങ്കെടുത്ത ഈ യുദ്ധത്തിൽ അതിലെ പ്രധാനരാജ്യങ്ങൾ അവരുടെ സാമ്പത്തിക, വ്യവസായിക, ശാസ്ത്രീയ കഴിവുകൾ മുഴുവൻ ഉപയോഗപ്പെടുത്തി യോദ്ധാക്കളെന്നോ സാധാരണജനങ്ങളെന്നോ വ്യത്യാസമില്ലാതെ നടത്തിയ വിനാശകരമായ കടന്നുകയറ്റമായിരുന്നത്.

പടിഞ്ഞാറൻ സഖ്യവും സോവിയറ്റ് യൂണിയനും ജർമ്മനി പിടിച്ചടക്കിയതോടെയും അഡോൾഫ് ഹിറ്റ്ലറിന്റെ ആത്മഹത്യയോടെയും ജർമ്മനി മെയ് 8, 1945 ന് നീരുപാധീകം കീഴടങ്ങിയതോടെ യൂറോപ്പിലെ യുദ്ധം അവസാനിച്ചു. എന്നാൽ ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചു.  ജപ്പാനിലെ നഗരങ്ങളായ ഹിരോഷിമയിൽ ഓഗസ്റ്റ് 6 നും നാഗസാക്കിയിൽ ഓഗസ്റ്റ് 9 നും അമേരിക്കൻ വിമാനങ്ങൾ ആറ്റം ബോംബുകൾ വർഷിച്ചു. കൂടുതൽ ബോംബുകളുടെ ഭയവും സോവിയറ്റ് യൂണിയന്റെ കടന്നുവരവും ഭയന്ന് ജപ്പാൻ ഓഗസ്റ്റ് 15ന് കീഴടങ്ങി.

1945 ആഗസ്റ്റ് ആറാം തീയതിയാണ് ഹിരോഷിമയിൽ ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബ് പതിച്ചത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി (Little Boy ) എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പര്‍വതസമാനമായ പുക കൂണ്‍ ആകൃതിയില്‍ 40,000 അടി ഉയരത്തില്‍വരെ ഉയര്‍ന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങള്‍ ചുഴറ്റിയടിച്ചു. ഒന്നരലക്ഷത്തോളംപേര്‍ നിമിഷാര്‍ധംകൊണ്ട് ഇല്ലാതായി. 

മുപ്പത്തേഴായിരത്തോളം പേര്‍ക്ക് ആണവവികിരണത്താല്‍ ഗുരുതരമായി പൊള്ളലേറ്റു. അവര്‍ ഉരുകിവീണ തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനുവേണ്ടി, ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടി. അന്നുമരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് പിന്നീട് നരകിച്ച് മരിച്ചു. ഇന്നും മരിച്ചുകൊണ്ടിരിക്കുന്നു.

ഹിരോഷിമയിൽ ബോംബിട്ടതിനു പിന്നാലെ ജപ്പാൻ കീഴടങ്ങുമെന്നാണ് സഖ്യകക്ഷികൾ പ്രതീക്ഷിച്ചതെങ്കിലും, അതുണ്ടായില്ല. അതോടെ രണ്ടാമതും ജപ്പാനെതിരെ അണുബോംബ് പ്രയോഗിക്കാൻ തീരുമാനമായി. ദിവസങ്ങളുടെ ഇളവേളയിൽ ഓഗസ്റ്റ് ഒൻപതിന് രാവിലെ ഒൻപത് മണിക്കാണ് നാഗസാക്കിയിൽ 4630 കിലോടണ്‍ ഭാരവും ഉഗ്ര സ്ഫോടക ശേഷിയുള്ള ‘ഫാറ്റ് മാന്‍’ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് പതിച്ചത്. ബ്രിഗേഡിയര്‍ ജനറല്‍ ചാള്‍സ സ്വിനിയാണ് വിമാനം പറപ്പിച്ചിരുന്നത്. കോക്കുറ നഗരത്തിലുള്ള ജപ്പാന്റെ ആയുധസംഭരണശാലയായിരുന്നു ആദ്യ ലക്ഷ്യം.

വ്യവസായശാലകൂടിയായിരുന്ന കോക്കുറ നഗരത്തിലെ വ്യവസായശാലകളില്‍നിന്ന് ഉയര്‍ന്ന പുക കൊണ്ട് അന്തരീക്ഷം നിറഞ്ഞിരുന്നു. അതിനാല്‍ ലക്ഷ്യസ്ഥാനം നിര്‍ണയിക്കാന്‍ സ്വിനിയുടെ നേതൃത്വത്തിലുള്ള വൈമാനികര്‍ക്ക് കഴിഞ്ഞില്ല. ജപ്പാന്റെ വിമാനവേധ തോക്കുകള്‍ ഗര്‍ജിക്കാന്‍ തുടങ്ങിയതോടെ കോക്കുറയെ ഉപേക്ഷിച്ച് വിമാനം നാഗസാക്കിയിലേക്ക് പറന്നു. കോക്കറയുടെ ഭാഗ്യം നാഗസാക്കിയുടെ നിര്‍ഭാഗ്യമായി. 

യുദ്ധങ്ങൾ തുടർക്കഥയാകുമ്പോൾ അണുബോംബ് എന്ന ഭീതി ലോകത്തെ വിട്ടൊഴിയുന്നില്ല. ഹിരോഷിമയിലും നാഗസാക്കിയിലും ഇപ്പോളും ജനിപ്പിക്കുന്ന കുട്ടികളെപ്പോലും അണുപ്രസരണത്തിന്റെ ഭാഗമായുള്ള ജനിതകവൈകല്യങ്ങള്‍ ഉണ്ടാകുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

planet fashion

Comments are closed.