Header

ഒരൊറ്റ വർഷം കൊണ്ട് വിനോദ സഞ്ചാരികളുടെ അത്യാകർഷക ഇടമായി മറൈൻ വേൾഡ് – രണ്ടാം വർഷത്തിൽ മത്‍സ്യങ്ങളോടൊപ്പം വെള്ളത്തിനടിയിൽ ഊളയിടാം

പഞ്ചവടി : 2021 ജനുവരിയിൽ പൊതുജനത്തിനായി തുറന്നു കൊടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വാറിയം മറൈൻ വേൾഡ് ഒരൊറ്റ വർഷം കൊണ്ട് വിനോദ സഞ്ചാരികളുടെ മുൻഗണനാ പട്ടികയിലെ ആദ്യ ഇടങ്ങളിൽ ഒന്നായി.
പതിനാല് വർഷമെടുത്ത് നിർമ്മാണം പൂർത്തീകരിച്ച അക്വാറിയത്തിന്റെ വാർഷികാഘോഷങ്ങൾ നാളെ നടക്കാനിരിക്കെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സിലിൻഡ്രിക്കൽ അക്വാറിയം, ഗ്ലാസ് ബ്രിഡ്ജ് തുടങ്ങിയവ ഉൾപ്പെടുന്ന രണ്ടാംഘട്ട നിർമ്മാണം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ കഴിഞ്ഞ നിർവൃതിയിലാണ് സംരംഭകർ.
സന്ദർശകരെ സ്വാഗതം ചെയ്ത് നിൽക്കുന്ന ചുകപ്പൻ ഫിയറ്റ് കാറിൽ തീർത്ത കാർ അക്വാറിയം ഇന്ത്യയിൽ തന്നെ ആദ്യത്തേതാണ്. വലിയ വൈറ്റ് അല്ലിഗറ്ററാണ് കൊത്തുപണികളാൽ അലങ്കരിച്ച പുതിയവിഭാഗത്തിലെ ഹീറോ.

നിർമ്മാണം പുരോഗമിക്കുന്ന മൂന്നാംഘട്ടം മൂന്നു മാസത്തിനകം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. മത്‍സ്യങ്ങളോടൊപ്പം വെള്ളത്തിനടിയിലൂടെ ഊളയിടാം എന്ന സ്വപനം സബ് മറൈൻ അക്വാറിയത്തിലൂടെ യാഥാർഥ്യമക്കാനുള്ള ശ്രമമാണ് മൂന്നാംഘട്ടം.

169 അക്വാറിയങ്ങളിലായി 200 ഓളം ഇനം മത്സ്യങ്ങളും മറ്റു ജന്തുക്കളും ആദ്യഘട്ടത്തിൽ തന്നെ ഇവിടെയുണ്ട്. ആമസോൺ നദി, തായ്‌ലൻഡ്, സിംഗപ്പൂർ, മലേഷ്യ, ജപ്പാൻ തുടങ്ങി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ജന്തുജാലങ്ങളാണ് ഇവിടെയുള്ളത്. നാല് ഏക്കർ ഭൂമിയിൽ സജ്ജീകരിച്ച മറൈൻ വേൾഡിൽ കടൽ ജന്തുക്കളും, ശുദ്ധജല ജന്തുക്കളും, ബ്രാക്കിഷ് വാട്ടർ (ഉപ്പു വെള്ളം ) മത്സ്യങ്ങളും ഉണ്ട്.
ഫിഷ് സ്പാ, റൈൻഫോറെസ്റ്റ്, സ്ട്രിംഗ് റെയ് ഫീഡിങ്, അണ്ടർവാട്ടർ ടണൽ, ടച്ച് പൂള് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷകമായ മറ്റു അക്വാറിയങ്ങൾ.
ഒരേസമയം നൂറു പേർക്ക് ഇരുന്നു ഫിഷ് തെറാപ്പി നടത്താനുള്ള സൗകര്യം ഇന്ത്യയിൽ പഞ്ചവടി മറൈൻ വേൾഡിൽ മാത്രമാണുള്ളത്.

മൂന്നു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. പത്തു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് 250 രൂപയും, മുതിർന്നവർക്ക് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സീനിയർ സിറ്റിസൻ, വിദ്യാർത്ഥികൾ എന്നിവർക്ക് ഇളവുകളുണ്ട്. കൂടാതെ ഫാമിലി, സ്കൂൾ, കോളേജ് എന്നിവർക്ക് പ്രത്യേകം പാക്കേജുകളും ഉണ്ട്.

സാധാരണക്കാരായ പ്രവാസികളുടെ സംരംഭമാണ് സിസോ മറൈൻ വേൾഡ്. അഞ്ചുപേർ ചേർന്ന് രൂപം നൽകുകയും പിന്നീട് യു കെ, യു എ ഇ, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള നാല്പത്തിമൂന്നു പ്രവാസികളുടെ സാമ്പത്തിക സഹകരണത്തോടെ അറബിക്കടലിനോട്‌ ചേർന്ന് നാലു ഏക്കറിൽ ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വാറിയം യാഥാർഥ്യമായി.

സമീപവാസികളായ നൂറ്റിയമ്പതോളം പേർ ഇവിടെ ജോലി ചെയ്യുന്നു. അനുബന്ധ കച്ചവടങ്ങളിലൂടെ ഇരുന്നൂറോളം പേർ ജീവിത മാർഗം കണ്ടെത്തി.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സഞ്ചാരികൾ ദിനേനെ മറൈൻ വേൾഡ് സന്ദർശിക്കാൻ എത്തുന്നതായി ചെയർമാൻ ഇസ്മായിൽ ആർ ഒ പറഞ്ഞു. മാനേജിങ് ഡയറക്ടർ നൗഷർ മുഹമ്മദ് പി സി, സിഇഒ ഫൈസൽ ആർ ഒ, വൈസ് ചെയർമാൻ സി.അബ്ദുൽ നാസർ, മുഖ്യ രക്ഷാധികാരി പ്രൊഫ: വി കെ ബേബി, എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ മജീദ് കരിക്കുഴി വളപ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

thahani steels

Comments are closed.