താബൂത്ത് കാഴ്ച്ച നാടു ചുറ്റി

ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 238 മത് ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നാടും നഗരവും പ്രദക്ഷിണം ചെയ്തു ജാറത്തിൽ എത്തി. ധീര രക്തസാക്ഷ്യം വഹിച്ച തന്‍റെ പടനായകന് സാമൂതിരി നല്‍കിയ വീരോചിതമായ ബറടക്കം അനുസ്മരിപ്പിക്കുന്ന താബൂത്ത് കാഴ്ച രാവിലെ എട്ടുമണിയോടെ തേക്കഞ്ചേരിയിൽ നിന്നും പുറപ്പെട്ടു. ചാവക്കാട് നഗരം ചുറ്റി പഴയപാലം വഴി പന്ത്രണ്ടു മണിയോടെ മണത്തല ജാറത്തിൽ എത്തിച്ചേർന്നു. മുട്ടുംവിളി, കോല്‍ക്കളി, അറബനമുട്ട് തുടങ്ങിയ വാദ്യമേളങ്ങൾ അകമ്പടി സേവിച്ചു.ഇന്ന് രാത്രി 15 കാഴ്ചകളാണ് ഉണ്ടാവുക. വഞ്ചിക്കടവിൽ നിന്നുള്ള വിസ്മയ കാഴ്ച, തേക്കഞ്ചേരിയിൽ നിന്നുള്ള ശാന്തി പീപ്പിൾ, സ്കിൽ 555 ഫെസ്റ്റ്, സ്പാർക് കാഴ്ച, ബേബി റോഡ് ഷാഫി നഗറിൽ നിന്നും നന്മ ഫെസ്റ്റ്, മണത്തല പള്ളിതാഴം റോഡീസ്, തിരുവത്ര ചീണിച്ചുവട് ക്രെസെന്റ് ഫെസ്റ്റ്, പരപ്പിൽത്താഴം ടൈറ്റാൻസ്, ചാവക്കാട് ബസ് സ്റ്റാൻഡിൽ നിന്നും മഹാ കാഴ്ച, ബ്ലാങ്ങാട് ബീച്ചിൽ നിന്നും മിറാകിൾസ്, എച്ച് എം സി, കോളനിപ്പടി മഹാത്മ ഫെസ്റ്റ്, ബ്ലാങ്ങാട് വൈലി സികാഡ, ബേബി റോഡിൽ നിന്നും ജൂബിലി, കോട്ടപ്പുറത്ത് നിന്നും കോട്ടപ്പുറം ഫെസ്റ്റ് എന്നീ കാഴ്ചകളാണ് ഇന്നത്തെ പ്രധാന രാത്രി കാഴ്ചകൾ.തുടർന്ന് ചാവക്കാടിന്റെ വിവിധ കരകളിൽ നിന്നുള്ള കൊടിയേറ്റ കാഴ്ച്ചകൾ ജാറം അംഗണത്തിൽ എത്തി പ്രത്യേകം തയ്യാറാക്കിയ കൊടിമരങ്ങളിലും താണി മരത്തിലും കൊടി ഉയർത്തിയതോടെ ആചാര വെടി മുഴങ്ങി.

പാരമ്പര്യാവകാശികളായ ബ്ലാങ്ങാട് കറുത്ത കുടുംബാംഗങ്ങള്‍ താണി മരങ്ങളില്‍ കയറി മരപ്പൊത്തുകളില്‍ മുട്ടയും പാലും നിക്ഷേപിച്ചു. പതിനഞ്ചു ദിവസത്തെ വ്രതത്തിനുശേഷമാണ് പാരമ്പര്യമായി കറുത്ത കുടുംബം ഈ കര്‍മ്മം നിര്‍വഹിക്കുന്നത്. തുടർന്ന് ചക്കര കഞ്ഞി വിതരണവും അന്നദാനവും നടന്നു.

Comments are closed.