ദേശീയപാത 66 പാപ്പാളിയിൽ ഫുട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണം, ജനപ്രതിനിധികൾക്ക് നിവേദനം നൽകി

പുന്നയൂർക്കുളം: ദേശീയപാത 66-ൽ അണ്ടത്തോടിനും ബദർ പള്ളിക്കും ഇടയിൽ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പാപ്പാളിയിൽ ഫുട്ട് ഓവർ ബ്രിഡ്ജ് (നടപ്പാലം) നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മന്ദലാംകുന്ന് ഗ്രാമസ്വരം സാംസ്കാരിക സമിതി എൻ കെ അക്ബർ എം.എൽ.എയ്ക്കും മറ്റ് ജനപ്രതിനിധികൾക്കും നിവേദനം നൽകി.നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന കടിക്കാട് ഹൈസ്കൂളിനെയും പ്രധാന സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് പാപ്പാളി – പനന്തറ റോഡ്. പുന്നയൂർക്കുളം പഞ്ചായത്തിലെ 17, 18, 19 വാർഡുകളിലെ ജനങ്ങൾ നിത്യേന ആശ്രയിക്കുന്ന പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, വില്ലേജ് ഓഫീസ്, കെ.എസ്.ഇ.ബി ഓഫീസ്, മൃഗാശുപത്രി, ആയുർവേദ ആശുപത്രി, സബ് രജിസ്ട്രാർ ഓഫീസ്, പോലീസ് സ്റ്റേഷൻ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളെല്ലാം ദേശീയപാതയുടെ മറുഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.പാപ്പാളിയിൽ നടപ്പാലം അനുവദിച്ചില്ലെങ്കിൽ വിദ്യാർത്ഥികളും പൊതുജനങ്ങളും രണ്ട് കിലോമീറ്ററോളം അധികം സഞ്ചരിച്ച് അണ്ടത്തോട് വഴി പോകേണ്ടി വരും. ഇത് കടുത്ത യാത്രാദുരിതത്തിന് ഇടയാക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.എം.എൽ.എയ്ക്ക് പുറമെ പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി, 17, 18, 19 വാർഡുകളിലെ മെമ്പർമാരായ സൈനബ ശുക്കൂർ, ബുഷ്റ സുബൈർ, എം.വി. ഷിനോദ് എന്നിവർക്കും നിവേദനം കൈമാറി.ഗ്രാമസ്വരം സമിതി സീനിയർ പ്രവർത്തകരായ ടി.എം. അബ്ദുൽ മജീദ്, എം.എം. മുബശ്ശിർ, സക്കരിയ പൂക്കാട്ട്, ടി.എം. ബാദുഷ, എം.എം. റൗഫ്, ഷമീർ, കെ.എം.കെ. അബൂബക്കർ, ആസിഫ് മന്ദലാംകുന്ന് എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.




Comments are closed.