നേർച്ചോർമകളെ മുട്ടി ഉണർത്തി ബദറിയ മുട്ടുംവിളി സംഘം ഇനി ചാവക്കാടിന്റെ നാട്ടുവഴികളിൽ

ചാവക്കാട് : നേർചോർമകളെ മുട്ടി ഉണർത്തി ചാവക്കാടിന്റ നാട്ടു വഴികളിലൂടെ ബദറിയ മുട്ടുംവിളി സംഘം ഊര് ചുറ്റും. മകരം ഒന്നുമുതൽ മണത്തല നേർച്ച ദിനമായ മകരം 15 വരെ കെ എസ് മുഹമ്മദ് ഹുസൈനും കൂട്ടരും ചാവക്കാടിന്റ നാനാ ദിക്കിലും ചീനിയുടെ നാദവും മുരശിന്റെ താളവും നിറക്കും. മണത്തലയും ചുറ്റുവട്ട ഗ്രാമങ്ങളും പതിയെ പതിയെ നേർച്ച വൈബിലേക്ക് നടന്നടുക്കും. നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ്കുട്ടി മൂപ്പന്റെ ധീര സ്മരണയിൽ ഒരു ദേശത്തിന്റെ, മാനവ കൂട്ടായാമയുടെ ഉത്സവമായി മകരം 14, 15 തിയതികളിൽ മണത്തലയിൽ കാഴ്ചകൾ ഒഴുകിയെത്തും. അമ്പതിയേഴ് വർഷമായി മണത്തല അംശത്തിലെ ഓരോ ദേശവും ഇടവഴികളും ശഹനായ് വാദകൻ മുഹമ്മദ് ഹുസൈന് മനഃപാഠമാണ്. പാലക്കാട് ബദറിയ മുട്ടുവിളി സംഘത്തിലെ അംഗങ്ങളായ സിദ്ധീഖ് (മുരശ്), മൂസ (ഡോൾ), അക്ബർ (ഒറ്റ) മുസ്തഫ (ഒറ്റ ) എന്നിവർക്കൊപ്പം ഉസ്താദ് മുഹമ്മദ് ഹുസൈന്റെ പേരക്കുട്ടികളായ പന്ത്രണ്ടുകാരൻ ഹയാസ് മൂഹിയുദ്ധീനും ഏഴു വയസ്സുകാരൻ ഹൈഫാസ് ബിലാലും ഇക്കുറി സംഘത്തിലുണ്ട്.

Comments are closed.