ചാവക്കാട് – കടലാമകളുടെ കാവൽ തീരം

ചാവക്കാട് : ഇന്ന് ജൂൺ 16 ലോക കടലാമ ദിനം. കേരളത്തിൽ ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാൻ എത്തുന്നത് തൃശൂർ ജില്ലയിലെ ചാവക്കാട് തീര മേഖലയിൽ. കേരളത്തിൽ ഏറ്റവും സജീവമായി കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നതും ചാവക്കാടാണ്. 1990 കളിൽ കോഴിക്കോട് കൊളാവിപാലം ബീച്ചിലെ തീരം എന്ന സംഘടനയാണ് കേരളത്തിൽ ആദ്യമായി കടലാമ സംരക്ഷണം എന്ന ആശയവുമായി പ്രവർത്തനം ആരംഭിച്ചത്. ഇവരുടെ പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ സയൻസ് അദ്ധ്യാപകൻ എൻ ജെ ജെയിംസ് 1996 ൽ ഗ്രീൻ ഹാബിറ്റാറ്റ് എന്ന സംഘടനയുടെ നേതൃത്വത്തിൽ കടലാമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ചാവക്കാട് തുടക്കം കുറിച്ചു. പിന്നീട് കാസർഗോഡ് നീലേശ്വരം തൈകടപ്പുറം ബീച്ചിൽ നെയ്തൽ സംരക്ഷണ സമിതിയും ആലപ്പുഴയ തോട്ടപ്പള്ളി ബീച്ചിൽ ഗ്രീൻ റൂട്ട്സും കടലാമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ആദ്യ കാലങ്ങളിൽ കടലാമ സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങളാണ് ഗ്രീൻ ഹാബിറ്റാറ്റ് നടത്തി വന്നിരുന്നത്. 2000 ൽ എൻ എസ് എസ് വിദ്യാർത്ഥികളുമായി സഹകരിച്ച് കടൽ തീരങ്ങളിൽ രാത്രികാല കടലാമ നിരീക്ഷണ യാത്രകൾക്ക് തുടക്കം കുറിച്ചു. 2006 ൽ ഹാച്ചറികൾക്ക് തുടക്കം കുറിച്ചു. കടലാമ മുട്ടയിട്ട ഇടം നാലു വടികൾ കുത്തി വല വലിച്ചു കെട്ടി നായ, കുറുക്കൻ, പരുന്ത് തുടങ്ങിയവയുടെ ഉപദ്രവങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനെയാണ് പിന്നീട് ഹാച്ചറികൾ എന്ന് വിളിച്ചു തുടങ്ങിയത്.
പ്രകൃതി ശ്രീവാസ്തവ (IFS) തൃശൂർ ഡി എഫ് ഒ ആയിരുന്ന 2007 ലാണ് വനം വകുപ്പ് തീരമേഖലയിൽ വി എസ് എസ് ( വനം സംരക്ഷണ സമിതി ) രൂപീകരിച്ച് കടലാമ സംരക്ഷണത്തിന് തുടക്കം കുറിച്ചത്. ഇരട്ടപ്പുഴ കടലാമ സംരക്ഷണ സമിതി ( ഫൈറ്റേഴ്സ് ക്ലബ്), പുത്തൻ കടപ്പുറം കടലാമ സംരക്ഷണ സമിതി (സൂര്യ ക്ലബ്), പുന്നയൂർ കടലാമ സംരക്ഷണ സമിതി എന്നീ പേരുകളിൽ വനം വകുപ്പിൽ രെജിസ്റ്റർ ചെയ്ത വി എസ് എസ് സംഘങ്ങൾക്ക് പുറമെ സോഷ്യൽ ഫോറെസ്റ്ററി ഡിപ്പാർട്മെന്റ് നിയോഗിച്ച ഏതാനും വാച്ചർമാരുടെ മേൽനോട്ടത്തിൽ ചാവക്കാട്, അകലാട്, മന്നലാംകുന്ന്, പാപ്പാളി ബീച്ചുകളിലായി കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
വി എസ് എസ് പ്രവർത്തനങ്ങൾക്കായി വനം വകുപ്പ് ഒരു സമിതിക്ക് വർഷത്തിൽ ഒരു ലക്ഷം രൂപയോളം നൽകുന്നുണ്ട്.
നിലവിൽ അറിയപ്പെടുന്ന ഏഴ് ഇനം കടലാമകളിൽ വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റിഡ്‌ലി വിഭാഗത്തിൽ പെട്ട കടലാമകളാണ് ചാവക്കാട് തീരത്ത് മുട്ടയിടാനെത്തുന്നത്. ഒരു ഒലീവ് റിഡ്‌ലി ആമ പരമാവധി 100 മുതൽ 140 മുട്ടകൾ വരെ ഇടും. അപൂർവ്വം സന്ദർഭങ്ങളിൽ നൂറിനു താഴെയും മുട്ടകൾ ഇടാറുണ്ട്. സാധാരണ രാത്രികളിലാണ് മുട്ടയിടാനായി ഇവർ തീരത്ത് എത്തുക. സുരക്ഷിതമായ പ്രദേശത്ത് മണലിൽ ഒരടിയോളം താഴ്ചയിൽ കുഴിയെടുത്താണ് മുട്ടയിടുന്നത്. തീരം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തി മാത്രമേ മുട്ടയിടൂ. മുട്ടയിട്ടു തുടങ്ങിയാൽ പിന്നെ നിർത്താൻ ആവില്ല. മുട്ടയിടൽ പൂർത്തിയാകാൻ അര മണിക്കൂറോളം സമയമെടുക്കും. ശേഷം കുഴി മണ്ണിട്ടുമൂടി ആമകൾ കടലിലേക്കു മടങ്ങും. തുടർന്നു കടലാമ സംരക്ഷണ പ്രവർത്തകർ മുട്ടകൾ ശേഖരിച്ചു താൽക്കാലിക ഹാച്ചറികളിലേക്കു മാറ്റും. വല ഉപയോഗിച്ച് കൂടാരം പോലെ കെട്ടിത്തിരിച്ച ഹാച്ചറികളിൽ ഇരുമ്പുകൂടുകൾക്കുള്ളിൽ മണലിൽ കുഴിയെടുത്ത് സ്വാഭാവിക രീതിയിൽ തന്നെയാണ് മുട്ടകൾ സൂക്ഷിക്കുക. 45 ദിവസമാണ് മുട്ട വിരിയാനുള്ള കാലാവധി.

കേരള തീരത്ത് സോളിറ്ററി നെസ്റ്റിങ് ആണുള്ളത്. ഓരോ ആമകളായി വന്ന് മുട്ടയിട്ടു പോകുന്ന രീതിയാണത്. ഈ വർഷം ചാവക്കാട് തീരത്ത് 200 ലധികം ആമകളാണ് മുട്ടയിടാൻ എത്തിയത്. സംരക്ഷണ സമിതികളുടെ സംരക്ഷണത്തിൽ 20000 ത്തോളം മുട്ടകളിൽ നിന്നും 12000 ത്തോളം കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്. പുത്തൻ കടപ്പുറം സൂര്യ ക്ലബ് ഹച്ചറിയിൽ 74 ആമകളിൽ നിന്നായി 7000 മുട്ടകളിൽ 2000 കുഞ്ഞുങ്ങൾ മാത്രമാണ് വിരിഞ്ഞത്. തീരപ്രദേശത്ത് പടർന്നു നിൽക്കുന്ന അടമ്പുവള്ളി ചെടികളുടെ വേരുകളാണ് ഇത്തവണ വില്ലനായതെന്ന് സൂര്യ ക്ലബ് ഭാരവാഹി സെയ്ദ് മുഹമ്മദ് പറഞ്ഞു.
ഡിസംബർ മുതൽ മാർച്ച് വരെയാണ് ഇപ്പോൾ ആമകൾ മുട്ടയിടാൻ എത്തുന്നത്. മുൻകാലങ്ങളിൽ ഒക്ടോബർ മുതൽ ആമകൾ എത്തിയിരുന്നുവെന്ന് കടലാമ നിരീക്ഷകനും ഫോട്ടോ ഗ്രാഫറുമായ സലീം ഐഫോക്കസ് പറഞ്ഞു.
100 വയസ്സു വരെ ആയുസ്സുള്ള ഒലിവ് റിഡ്‌ലി ആമകൾ 18 വയസ്സോടു കൂടിയാണ് മുട്ടയിട്ടു തുടങ്ങുന്നത്. ഏതു തീരത്താണോ വിരിഞ്ഞിറങ്ങുന്നത് അവിടേക്കു തന്നെ ആദ്യമായി മുട്ടയിടാൻ ഇവർ തിരിച്ചെത്തും.
കരയിലെ ആമകൾക്ക് തലയും കൈകാലുകളും പുറത്തേക്ക് നീട്ടാനും പുറമേ കാണാത്തവിധം തോടിനുള്ളിലേക്ക് പിൻവലിക്കാനും കഴിയുമെങ്കിൽ കടലാമയ്ക്ക് തലയും കൈകാലുകളും വാലും തോടിനുള്ളിലേക്ക് പിൻവലിക്കാൻ കഴിയില്ല.
തോട് പൊട്ടിയും കൈ കാലുകൾക്കും വാലിനും പരിക്കേറ്റും ചത്തും നിരവധി ആമകൾ തീരത്ത് അടിയാറുണ്ട്. മത്സ്യബന്ധന വലയിൽ കുടുങ്ങിയും ബോട്ടിന്റെ പ്രൊപ്പല്ലറിൽ പെട്ടും ജെല്ലി ഫിഷ് എന്ന് കരുതി പ്ലാസ്റ്റിക് കവറുകൾ വിഴുങ്ങിയുമാണ് ഇവർക്ക് അപായം സംഭവിക്കുന്നത്. പരിക്കേറ്റ് തീരത്ത് എത്തുന്ന കടലാമകളെ സംരക്ഷിക്കാനും ചികിത്സിക്കാനും സംവിധാനങ്ങളില്ല. 1972 വനം വന്യജീവി നിയമ പ്രകാരം ഷെഡ്യൂൾ ഒന്ന് വിഭാഗത്തിൽ പെട്ട ജീവിയായതിനാൽ വ്യക്തിപരമായി സംരക്ഷണം ഏറ്റെടുക്കാൻ ആരും തയ്യാറാകാറില്ല.
വംശനാശ ഭീഷണിയുടെ നിഴലിലാണു കടലാമകൾ. ആവാസവ്യവസ്ഥയുടെ ശോഷണം, കാലാവസ്ഥാ വ്യതിയാനം, അനിയന്ത്രിത വേട്ട എന്നിവയാണ് കാരണങ്ങൾ. ജെല്ലിഫിഷ് ആണെന്നു കരുതി പ്ളാസ്റ്റിക് വിഴുങ്ങുന്നതുമൂലം മാത്രം വർഷാവർഷം ആയിരക്കണക്കിനു കടലാമകൾക്കാണ് ജീവൻ നഷ്ടമാകുന്നത്. ചെറു മത്സ്യങ്ങൾ തിന്നൊടുക്കുന്ന ജെല്ലി ഫിഷുകളാണ് കടലാമകളുടെ മുഖ്യാഹാരം. ഇവയുടെ വംശനാശഭീഷണി മത്സ്യസമ്പത്തിന്റെ വൻ ഇടിവിനും കാരണമാകും.
20 വർഷത്തോളമായ ചാവക്കാട്ടുകാരുടെ സംരക്ഷണപ്രവർത്തനങ്ങളിലൂടെ രണ്ടു ലക്ഷത്തോളം കടലാമക്കുഞ്ഞുങ്ങളെയെങ്കിലും വിരിയിച്ചു കടലിലേക്കു വിടാനായിട്ടുണ്ടെന്ന് ഗ്രീൻ ഹാബിറ്റാറ്റ് ഡയറക്ടർ എൻ ജെ ജെയിംസ് പറഞ്ഞു.
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേർന്ന് ടർട്ടിൽ മാൻ എന്നറിയപ്പെടുന്ന ഡോ. ബി.സി. ചൗധരിയുടെ നേതൃത്വത്തിൽ 2006 കാലഘട്ടങ്ങളിൽ കേരള തീരത്തെ കടലാമ പ്രജനനത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടെങ്കിലും തുടർ പഠനമോ നടപടികളോ ഉണ്ടായിട്ടില്ല.
ഫോട്ടോ : സലീം ഐ ഫോക്കസ്

Comments are closed.