Header

മാണിക്യത്തുപടിയില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം : 200-ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍

ഗുരുവായൂര്‍ : സെപ്റ്റിക്ക് ടാങ്ക് മാലിന്യത്താല്‍ ദുരിതം പേറുകയാണ് നഗരസഭയിലെ മാണിക്യത്തുപടി പ്രദേശത്തുള്ളവര്‍. തോടുകളിലും കാനകളിലും സെപ്റ്റിക് ടാങ്ക് മാലിന്യം നിറഞ്ഞിരിക്കുന്നതിനാല്‍ പകര്‍ച്ചവ്യാധിയുടെ ഭീതിയിലാണ് ഈ മേഖലയിലുള്ളവര്‍ കഴിയുന്നത്. രാത്രിയില്‍ വാഹനത്തില്‍ കൊണ്ടുവരുന്ന സെപ്റ്റിക്ക് ടാങ്ക് മാലിന്യമാണ് മാണിക്യത്തുപടി മേഖലയിലെ കാനകളിലും തോട്ടിലും തള്ളുന്നത്. കഴിഞ്ഞ രണ്ടുമാസത്തോളമായി തുടരുന്ന ഈപ്രവണത മൂലം പ്രദേശത്തെ കാനകളും തോടും സെപ്റ്റിക്ക് ടാങ്ക് മാലിന്യത്താല്‍ നിറഞ്ഞിരിക്കുകയാണ്. ചക്കംകണ്ടം കായലുമായി ബന്ധിപ്പിക്കുന്ന വലിയ തോട്ടിലെ വെള്ളം ഇത് മൂലം കറുപ്പ് നിറമായിരിക്കുകയാണ്. രാത്രിയും പകലും ഒരുപോലം ഈ പ്രദേശത്ത് അസഹ്യമായ ദുര്‍ദന്ധവും അനുഭവപെടുന്നുണ്ട്. മഴ ശക്തമാവുന്നതോടെ പരിസരങ്ങളിലെ ശുദ്ധജല സ്‌ത്രോതസ്സുകള്‍ മലിനപ്പെടുമെന്ന ആശങ്കയുമുണ്ട്. മാണിക്യത്തുപടി പ്രദേശത്തെ 200-ഓളം വീട്ടുകാരാണ് ഇതു മൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്. പ്രദേശവാസികള്‍ സ്ഥിരമായി രാത്രി കാവലിരുന്നെങ്കിലും മാലിന്യം തള്ളുന്നവരെ പിടികൂടാനായിട്ടില്ല. തൊട്ടടുത്ത പ്രദേശമായ ഇരിങ്ങപ്പുറത്ത് മഞ്ഞപിത്തം വ്യാപകമായതിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവം നിരവധി തവണ നഗസഭയുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഇത് തടയാന്‍ നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പരാതികളുടെ പ്രവാഹം വര്‍ദ്ധിച്ചാല്‍ ആരോഗ്യവകുപ്പ് സ്ഥലം സന്ദര്‍ശിക്കുകയും ബ്ലീച്ചിംങ്ങ് പൗഡര്‍ വിതറി സ്ഥലം വിടുകയും ചെയ്യുകയുമാണ് പതിവെന്ന് സ്ഥലവാസികള്‍ പറഞ്ഞു. നിരീക്ഷണ ക്യാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടാനും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നഗരസഭ അധികൃതരോ പോലീസോ തയ്യാറാവണമെന്ന് പ്രദേശവാസിയും ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനുമായ പി.ഡി.ഇന്ദുലാല്‍ ആവശ്യപെട്ടു.

thahani steels

Comments are closed.