mehandi new

1866 ൽ രണ്ടുപേർ രക്തസാക്ഷികളായ ചാവക്കാട്ടുകാരുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം – ഇനിയും വെളിച്ചം കാണാത്ത ചരിത്ര സംഭവങ്ങളുമായി ചാവക്കാടിന്റെ ഏട്

fairy tale

1866 ൽ ചാവക്കാട്ടുകാരായ മുപ്പതംഗ സായുധ പോരാളികൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ആസൂത്രിതമായി ആക്രമണം സംഘടിപ്പിച്ചു. രണ്ടു പേർ മരിച്ചു, അഞ്ചു പേർക്ക് പരിക്കുപറ്റി, പതിനെടുപേർ പിടിയിലായി.
ചാവക്കാട് മേഖലയിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾ ഉൾപ്പെടെ ദക്ഷിണ മലബാർ തീരദേശ മേഖലയിലെ ഇനിയും അറിയപ്പെടാത്ത സംഭവ ബഹുലമായ ചരിത്ര വസ്തുതകളുടെ ശേഖരം പുസ്തകമാവുന്നു. മാധ്യമ പ്രവർത്തകൻ ഖാസിം സെയ്ദ് ആണ് തന്റെ ഏറെക്കാലത്തെ അന്വേഷണവും പഠനവും ചരിത്രഗ്രന്ഥമായി പുറത്തിറക്കുന്നത്.

കൃത്യമായി പറഞ്ഞാൽ 1866 ആഗസ്റ്റ് ഏഴിനാണ് ആ സംഭവം. അന്ന് രാത്രി ആയതോടെ മുപ്പത് പേരടങ്ങിയ ചാവക്കാട്ടുകാർ തൃശൂരിനടുത്ത് ഉദ്ദേശ്യം ആറ് മൈൽ അകലെയുള്ള ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ (പബ്ലിക് പ്രോസിക്യൂട്ടറുടെ) വീട് ആക്രമിച്ചു.
സംഭവ സമയം പ്രോസിക്യൂട്ടർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പറയുന്നു. പ്രോസിക്യൂട്ടറുടെ ചങ്ങാതിമാരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു.
സംഭവത്തിൽ ചാവക്കാട് മജിസ്ട്രേറ്റും പൊലീസും പെട്ടെന്ന് ഇടപെടുകയും പതിനെട്ടു പേർ പിടിയിലാകുകയും ചെയ്തു. വിചാരണക്കൊടുവിൽ മൂന്നു പേരെ ശിക്ഷിച്ചു പതിനഞ്ചുപേരെ കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ വിട്ടയച്ചു.
ആദ്യം പോരാളികൾക്കെതിരിൽ സാക്ഷി പറഞ്ഞ നാലുപേർ വിചാരണ സമയം കൂറുമാറിയതോടെയാണ് അറസ്റ്റ് ചെയ്തവരെ വിട്ടയക്കേണ്ടിവന്നത്.
പിടിക്കപ്പെട്ട പോരാളികളിൽ ഭൂരിഭാഗവും സമ്പന്നരായിരുന്നുവെന്ന് രേഖകൾ പറയുന്നു.

അന്യായമായി വിധി പ്രസ്താവിക്കുന്നതിലുള്ള പ്രതികാരവും കോളണി ഭരണത്തോടുള്ള ശക്തമായ വിയോജിപ്പും സ്വാതന്ത്ര്യ വാജ്ഞയുമാണ് പ്രോസിക്യൂട്ടറുടെ വീട് ആക്രമിക്കാൻ പ്രക്ഷോഭകാരികൾക്ക് പ്രചോദനം. ടിപ്പു സുൽത്താന്റെ തുടർച്ചയായി മലബാർ മേഖലയിൽ നടന്നു വന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ എടുകളിൽ ഒന്നാണ് 1866 ലെ ചാവക്കാട് പ്രക്ഷോഭവും.

വളരെ വേഗത്തിൽ പ്രതികളെ പിടിച്ച ചാവക്കാട്ടെ പൊലീസ് ഉദ്യോഗസ്ഥനെ അർഹമായ രീതിയിൽ ബഹുമതി നൽകി ആദരിക്കണമെന്ന് റസിഡൻസിയോട് അപേക്ഷിക്കുന്ന ദിവാന്റെ എഴുത്തുകളിലാണ് ചാവക്കാട് പ്രക്ഷോഭം പരാമർശിക്കുന്നത്.

1866 ൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള കലാപം നടന്നുവെന്ന് പറയുമ്പോൾ ബ്രിട്ടീഷുകാർക്കെതിരെ ചാവക്കാട് മേഖലയിൽ നിന്നുള്ള ആദ്യ എതിർപ്പല്ല അതെന്നു കൂടി ഓർക്കേണ്ടതുണ്ട്. ഇന്ത്യയിൽ ആദ്യമായി ബ്രിട്ടീഷുകാർക്കെതിരെ നികുതി നിഷേധിച്ച കുറ്റത്തിന് വെളിയങ്കോട് ഉമർ ഖാള്വിയെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടത് ചാവക്കാട് ജയിലിലാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വ അധിനിവേശക്കാലത്തെ പിൽക്കാല പോരാളികൾക്ക് ആവേശവും ഉത്തേജകവുമായിരുന്നു അദ്ദേഹം.

ചാവക്കാട് പ്രക്ഷോഭം വിശദമായ അന്വേഷണവും പഠനങ്ങളുമർഹിക്കുന്നുണ്ട്.
ഖാസിം സെയ്ദ് രചിച്ച തീരദേശ മലബാർ ചരിത്രവും സംസ്കാരവും എന്ന പേരിൽ പ്രസിദ്ധീകരിക്കാനിരിക്കുന്ന ​ഗവേഷണ ​ഗ്രന്ഥത്തിലെ ഒരാധ്യായത്തെ അധികരിച്ചാണ് ഈ ലേഖനം. റഫറൻസോടെ കൂടുതൽ വിശദാംശങ്ങൾ ​ഗ്രന്ഥത്തിൽ വായിക്കാം.

planet fashion

Comments are closed.