ചേറ്റുവ പുഴയിലെ അനിയന്ത്രിതമായ മണലെടുപ്പ് ഗുരുതരമായ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കും, മണലെടുപ്പ് നിര്‍ത്തിവെക്കണം – സി എച്ച് റഷീദ്

ചാവക്കാട്: അനിയന്ത്രിതമായ ചേറ്റുവ പുഴയിലെ മണലെടുപ്പ് ഗുരുതരമായ പാരിസ്ഥിതിക അഘാതം സൃഷ്ടിക്കും എന്നും മണലെടുപ്പ് നിര്‍ത്തിവെക്കണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാനിയമങ്ങളും കാറ്റില്‍ പറത്തി ആയിരകണക്കിനു ലോഡുകളാണ് ടോറാസ് ലോറികളില്‍ കയറ്റി പോകുന്നത്. ദേശീയപാത നിര്‍മാണത്തിന്റെ പേരില്‍ നടത്തുന്ന ഈ മണലൂറ്റല്‍ ഒരു നാടിന്റെ നിലനില്‍പ്പിനെ തന്നെ സാരമായി ബാധിക്കുകയാണ്. വലിയയന്ത്രങ്ങള്‍ ഉപേേയാഗിച്ച് പുഴയുടെ ആഴങ്ങളില്‍ നിന്നും വെള്ളവും മണലും കരയിലേക്ക് അടിച്ചുകയറ്റി വേര്‍തിരിച്ചാണ് മണല്‍ ഊറ്റുന്നത്. ഇത് മൂലം പുഴയുടെ തീരം ഇടിയുന്നു. സമീപത്തെ വീടുകളും കെട്ടിടങ്ങളും വിള്ളല്‍ വന്നുകൊണ്ടിരിക്കുകയാണ്. മണലൂറ്റല്‍ നടക്കുന്നതിനാല്‍ കായല്‍ മത്‌സ്യതൊഴിലാളികളും, കക്കവാരല്‍ തൊഴിലാളികളും.കല്ലുമ്മകായ് കൃഷിക്കാരും തൊഴില്‍ നഷ്ടപ്പെട്ട നിലയിലാണ്. ഒരുമനയൂര്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളിലെ ശുദ്ധജല സ്രോതസുകള്‍ ഇതോടെ ഇല്ലാതാവുകയാണ്. പ്രകൃതിയുടെ ശ്വോസകോശങ്ങള്‍ എന്നറിയപെടുന്ന കണ്ടല്‍ വനങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ആവാസ വ്യവസ്ഥയുടെ നിലനില്‍പ്പിനു തന്നെ അനിവാര്യമാണ്. എന്നാല്‍ മണൽ ഊറ്റൽ മൂലം കണ്ടല്‍ കാടുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.

പ്രദേശവാസികളായ തൊഴിലാളികളുടെ മണല്‍വാരല്‍ നിരോധിക്കുകയും തദ്ദേശവാസികള്‍ക്ക് കണ്ടല്‍ വനങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് ഭരണകൂടത്തിന്റെ ഒത്താശയോടെ ഈ ഖനനം. ദേശീയപാത നിര്‍മ്മാണത്തിന്റെ മറവില്‍ സര്‍ക്കാരിന്റെ നിലവിലുള്ള നിയമങ്ങളെ ലംഘിച്ചു കൊണ്ട്, ഒരു സാധാരണ ഉത്തരവിലൂടെ ആയിരക്കണക്കിന് ലോഡ് മണലാണ് ഈ മാഫിയ സംഘങ്ങള്‍ മറ്റു ആ വശ്യങ്ങള്‍ക്കായി രാത്രി സമയങ്ങളില്‍ കടത്തി കൊണ്ടിരിക്കുന്നത്. മണല്‍ എടുക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ ഉത്തരവില്‍ തന്നെ പറയുന്ന വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് ഖനനം നടക്കുന്നത്. മണല്‍ ഖനനം നിരീക്ഷിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ പരിശോധിക്കുന്നതിനോ യാതൊരു സംവിധാനവും ഒരുക്കാതെ ഒരു നാടിന്റെ നിലനില്‍പ്പിനെ തന്നെ കൊള്ളയടിക്കാന്‍ അനുവദിക്കുന്നത് സാമ്പത്തിക താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണ്. നാടിനെയും നിലനില്‍പ്പിനെയും കൊള്ളയടിക്കുന്ന മാഫിയ സംഘങ്ങള്‍ക്ക് ഒത്താശചെയ്യുന്ന സമീപനമാണ് സര്‍ക്കാരും തെരഞ്ഞെടുക്കപെട്ട നിയമസഭ സാമാജികരും ചെയ്യുന്നതെന്ന് സി എച്ച് റഷീദ് ആരോപിച്ചു. അടിയന്തിരമായി ഖനനം നിര്‍ത്തിവെക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭങ്ങളുമായി മുന്നോട്ടുവരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Comments are closed.