മന്ദലാംകുന്നിൽ കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി; 90 കുഞ്ഞുങ്ങൾ കടലിറങ്ങി

പുന്നയൂർ: മന്ദലാംകുന്ന് കടലാമ സംരക്ഷണ സമിതിയുടെ ഈ വർഷത്തെ ആദ്യ കടലാമക്കൂട് വിരിഞ്ഞു. ജനുവരി ഒന്നിന് മന്ദലാംകുന്ന് തീരത്തുനിന്ന് ലഭിച്ച 117 മുട്ടകളിൽ നിന്ന് വിരിഞ്ഞ 90 കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു.

എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഗീവർ വി.ജെ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ടി.എ. ആയിഷ, മന്ദലാംകുന്ന് ഗവ. ഫിഷറീസ് സ്കൂൾ പ്രിൻസിപ്പൽ സുനിത മേപ്പുറത്ത്, കടലാമ സംരക്ഷണ സമിതി പ്രസിഡന്റ് ഹംസു പാലക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിയ ചടങ്ങിൽ മന്ദലാംകുന്ന് ഗവ. ഫിഷറീസ് യു.പി. സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്തു. കടലാമ സംരക്ഷണ സമിതി സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ റൈ ജോജോയ്, എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫ് ബീറ്റ് ഓഫീസർ ഹനീഷ് പി.ബി., ഫോറസ്റ്റ് വാച്ചർ കുഞ്ഞുമോൻ പി.എം., റെസ്ക്യൂ വാച്ചർ അഷറഫ് പി.എച്ച്., കടലാമ സംരക്ഷണ വാച്ചർ കമറു എ.ബി. എന്നിവർ നേതൃത്വം നൽകി.
വിൻ ഷെയർ ക്ലബ് അംഗം ഷിബിൽ ശുകൂർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ കൂടുതൽ കൂടുകൾ വിരിയുമെന്ന പ്രതീക്ഷയിലാണ് സംരക്ഷണ സമിതി പ്രവർത്തകർ.

Comments are closed.