ചാവക്കാട് – ഒരുമനയൂർ ദേശീയ പാത കാന നിർമാണത്തിനു കരാറായി റോഡ് നിർമാണത്തിന് 2.45 കോടി രുപയുടെ എസ്റ്റിമേറ്റ് നൽകിയതായി ചീഫ് എഞ്ചിനീയർ

ചാവക്കാട് : ചാവക്കാട് ഒരുമനയൂർ ദേശീയ പാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാവുന്നു. 85 ലക്ഷം രുപ ചെലവിൽ കാന നിർമിക്കുന്നതിന് പി ഡബ്ലിയു ഡി നാഷണൽ ഹൈവേ വിഭാഗം വിജയ് കൺസ്ട്രക്ഷൻ കമ്പനിക്ക് കരാർ നൽകി. റോഡിൻ്റെ ശോചനീയാവസ്ഥയെ സംബന്ധിച്ചും റോഡിലെ കാന തകർന്നതിനാൽ വീടുകളിലേക്കും മുറ്റത്തേക്കും വെള്ളവും ചെളിയും കയറി നാട്ടുകാർ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ചും എൻ കെ അക്ബർ എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ അറിയിച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാരിൻ്റെ നോൺ പ്ലാനിൽ ഉൾപ്പെടുത്തി അടിയന്തിരമായി കാന നിർമിക്കുന്നതിന് 85 ലക്ഷം രുപ അനുവദിച്ചത്. കാനയുടെ സ്ലാബ് നിർമാണം ആരംഭിച്ചതായും മഴയുടെ ഇടവേള നോക്കി കാന നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും കരാർ കമ്പനി ഉറപ്പ് നൽകി.

തകർന്നു കിടക്കുന്ന ചാവക്കാട് മുതൽ വില്ല്യംസ് വരെയുള്ള റോഡ് നിർമ്മാണത്തിനായി 2.45 കോടി രുപ അനുവദിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് കത്ത്, എസ്റ്റിമേറ്റ് എന്നിവ നൽകിയതായി നാഷണൽ ഹൈവേ ചീഫ് എഞ്ചിനീയർ ദീപ്തി ഭാനു എംഎൽഎ യെ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങാ നാവുമെന്നും അവർ പറഞ്ഞു.
ചാവക്കാട് വില്ല്യംസ് ദേശീയപാതയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലായി യു ഡി എഫ്, വെൽഫെയർ പാർട്ടി, ഒരുമനയൂർ പഞ്ചായത്ത് ഭരണസമിതി, ഗുരുവായൂർ മണ്ഡലം എൽ ഡി എഫ് ജന പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും റോഡ് ഉപരോധം തുടങ്ങിയ പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു.
ചാവക്കാട് ഒരുമനയൂർ ദേശീയ പാതയിൽ കാന നിർമാണം തുടങ്ങാനിരിക്കുന്ന പ്രദേശങ്ങൾ പി ഡബ്ലിയു ഡി നാഷണൽ ഹൈവേ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി സുമ, കരാറുകാരൻ എന്നിവരോടൊന്നിച്ച് എം എൽ എ സന്ദർശിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ എച്ച് അക്ബർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Comments are closed.