പുന്നയൂർ പഞ്ചായത്ത് കളി സ്ഥലം നവീകരണത്തിൽ അഴിമതി – യു.ഡി.എഫ്

പുന്നയൂർ : പുന്നയൂർ ഗ്രാമ പഞ്ചായത്ത് കളി സ്ഥലം നവീകരണത്തിൽ അഴിമതി നടന്നിട്ടുള്ളതായി യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഒരുകോടി രൂപ കളി സ്ഥലം നവീകരണത്തിന് ഉപയോഗിച്ചു എന്നത് അംഗീകരിക്കാവുന്നതല്ല. 87-90 കാലഘട്ടത്തിൽ യു.ഡി.എഫ് ഭരണസമിതി വാങ്ങിയ കളിസ്ഥലം താൻ കൊണ്ടുവന്നതാണെന്ന് രീതിയിലുള്ള പ്രസിഡന്റിന്റെ പ്രചാരണം അപഹാസ്യമാണ്. നവീകരണത്തിന്റെ പേരിൽ നിലവിലുണ്ടായിരുന്ന കളി സ്ഥലം ഉപയോഗിക്കാനാകാത്ത വിധം മാറ്റിയെടുത്തു എന്നതു മാത്രമാണ് ഈ പദ്ധതിയുടെ ഫലം.

ഒന്നരമാസം മുൻപ് ഉദ്ഘാടനം കഴിഞ്ഞ് മന്ദലാംകുന്ന് ആരോഗ്യ ഉപ കേന്ദ്രം, കഴിഞ്ഞ ദിവസം ഉദ്ഘാടനം നടന്ന ആയുർവേദ ആശുപത്രി, ഇപ്പോൾ കളിസ്ഥലം എന്നിവയെല്ലാം നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല. പണിപൂർത്തീകരിക്കാത്ത പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നോട്ടിഫിക്കേഷൻ മുമ്പ്
നടത്താൻ കാണിക്കുന്ന ഈ വെപ്രാളത്തിന്റെ കെടുതി അനുഭവിക്കാൻ പോകുന്നത് നികുതിധായകരായ പഞ്ചായത്തിലെ ജനങ്ങളാണെന്ന് പ്രസിഡന്റ് മറക്കരുതെന്നും നേതാക്കളായ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എം.വി ഹൈദരലി, ഉപ ലീഡർ സി അഷ്റഫ്, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ഐ.പി രാജേന്ദ്രൻ കൺവീനർ പി.എ നസീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ ഷുക്കൂർ എന്നിവർ പറഞ്ഞു.
ഫോട്ടോ : പുന്നയൂർ പഞ്ചായത്തിൽ ഒരു കോടി ചിലവഴിച്ച് നവീകരിച്ച കളിസ്ഥലം


Comments are closed.