അതിരാവിലെ മുട്ടയും പാലും വെജ്ജും നോണും ഉൾപ്പെടെ ആറുനേരം ഭക്ഷണം – കായികോത്സവ ഭക്ഷണശാല ഇളകിത്തുടങ്ങി

ചാവക്കാട് : 65ാം സംസ്ഥാന സ്കൂൾ കായികമേള ഭക്ഷണശാല സജീവമായി. ചപ്പാത്തിയും സ്വദിഷ്ടമായ നാളികേരം അരച്ച കോഴിക്കറിയും വെജിറ്റബിൾ കുറുമയും വിളമ്പി രാത്രി തന്നെ ഭക്ഷണശാല സജീവമായി.
ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് എ സി മൊയ്തീൻ എം എൽ എ ഭക്ഷണശാലയിൽ പാൽ കാച്ചൽ ചടങ്ങ് നിർവഹിച്ചു.

ദിവസവും പുലർച്ചെ അഞ്ചിനു മുട്ടയും പാലും നൽകി ആഹാര വിതരണം തുടങ്ങും. ശേഷം പ്രാതൽ, പത്തുമണിയോടെ ചായയും ചെറുകടിയും, ഉച്ചക്ക് പായസം ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ സദ്യ, നാലുമണിക്ക് ചായയും ചെറുകടിയും, രാത്രി ചിക്കൻ കറിയോ ബീഫ് കറിയോ കൂട്ടിയുള്ള ഭക്ഷണം. കായിക തരങ്ങൾക്ക് ആറു നേരം ഭക്ഷണം നൽകുമെന്ന് ഫുഡ് കമ്മിറ്റി കൺവീനർ ഷാഫി മാഷ് പറഞ്ഞു.
ഒരേസമയം ആയിരത്തോളം പേർക്ക് ഇരിക്കാവുന്ന ഭക്ഷണ ശാലയാണ് മത്സരവേദിയോട് ചേർന്ന് ഒരുക്കിയിട്ടുള്ളത്. ഭക്ഷണവിതരണത്തിനായി ആറു കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഉച്ചഭക്ഷണം ഇലയിൽ വിളമ്പും. മുന്നൂറോളം അധ്യാപകർ ഭക്ഷണം വിളമ്പാനായി ഉണ്ടാകും.
വേദിയോട് ചേർന്ന് തന്നെ ഭക്ഷണശാല ഒരുക്കിയത് വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി.

പാചകത്തിൽ പതിനഞ്ചു വർഷത്തെ പരിചയമുള്ള കൊടകര സ്വദേശി അയ്യപ്പദാസിന്റെ നേതൃത്വത്തിൽ മുപ്പത്തിയഞ്ചോളം പേരാണ് രാവും പകലും നിന്ന് ഭക്ഷണം തയ്യാറാക്കുന്നത്. മൂന്നു ജില്ലാ സ്കൂൾ കലോത്സവങ്ങൾക്ക് ഭക്ഷണം പാകം ചെയ്ത ആത്മവിശ്വാസത്തിലാണ് അയ്യപ്പദാസ്. കായിക താരങ്ങളും ഒഫീഷ്യൽസും ഉൾപ്പെടെ ഒരു നേരം അയ്യായിരത്തോളം പേർക്കാണ് ഭക്ഷണമൊരുക്കുക

Comments are closed.