വേടന് പ്രഥമ പ്രിയദർശിനി പുരസ്‌കാരം സമ്മാനിച്ചു

തളിക്കുളം: കടലിന്റെ പാട്ടിൽ ആവേശം അലയടിച്ച സ്നേഹതീരം കടപ്പുറത്ത് പ്രഥമ പ്രിയദർശിനി പുരസ്‌കാരം വേടന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്ക്കാരം ഷാഫി പറമ്പിൽ എം പി വേടന് കൈമാറി. അവാർഡ് തുക ലൈബ്രറിക്ക് പുസ്തകം വാങ്ങാൻ തൻ്റെ സംഭാവനയായി വേടൻ വേദിയിൽ വെച്ച് തന്നെ ടി.എൻ. പ്രതാപന് കൈമാറി. ഇന്നത്തെ കാലഘട്ടത്തിൽ വേട്ടന്റെ പാട്ടിനും പറച്ചലിനും ഏറെ പ്രസക്തിയുണ്ടെന്ന് പുരസ്ക്കാരം സമ്മാനിച്ച ഷാഫി പറമ്പിൽ എം പി പറഞ്ഞു. വേട്ടൻ്റെ പാട്ടിനെ ആരു വെട്ടിമാറ്റിയാലും ലക്ഷകണക്കിന് മനുഷ്യ സ്നേഹികളുടെ മനസ്സിൽ നിന്നും വെട്ടാൻ ആർക്കും കഴിയില്ലെന്നും എം പി പറഞ്ഞു. ചടങ്ങിൽ പത്മപ്രഭ പുരസ്‌കാര ജേതാവ് ആലങ്കോട് ലീലാകൃഷ്‌ണനെയും വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെയും സി.സി. മുകുന്ദൻ എം.എൽ.എ ആദരിച്ചു.

അലോഷ്യസ് സേവിയർ പ്രശസ്തി പത്രം കൈമാറി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, കെ. ദിലീപ് കുമാർ, ശോഭസുബിൻ, സുനിൽ ലാലൂർ, സി.എച്ച്. റഷീദ്, ഹാറൂൺ റഷീദ്, സി.എം. നൗഷാദ്, പി. ഐ. ഷൗക്കത്തലി, പി.എം. സുൽഫീക്കർ, ഗഫൂർ തളിക്കുളം തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.