Header

സാധാരണക്കാരന് ആശ്വാസം നൽകുന്ന വിധി; അഭിപ്രായം പറയുന്നതിന്റെ പേരിൽ ഇനി ഒരു മനുഷ്യനും തെരുവിൽ വെട്ടി അരിയപ്പെടരുത് – കെ രമ

ചാവക്കാട് : ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതിയുടെ വിധി സാധാരണക്കാരന് ആശ്വാസം നൽകുന്നതാണെന്ന് കെ രമ അഭിപ്രായപ്പെട്ടു. വ്യത്യസ്ഥ അഭിപ്രായം രേഖപ്പെടുത്തുകയും അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നതിന്റെ പേരിൽ ഒരു മനുഷ്യനും തെരുവിൽ വെട്ടി അരിയപ്പെടരുതെന്ന് കെ രമ പറഞ്ഞു. ചാവക്കാട് റെസ്റ്റ് ഹൗസിൽ ചാവക്കാട്ഓൺലൈന് ലേഖകനുമായി സംസാരിക്കുകയായിരുന്നു അവർ.  കീഴ്ക്കോടതിയുടെ ജീവപര്യന്തം വിധി ശരിവെക്കുകയും രണ്ടുപേരെ വെറുതെ വിട്ടത് റദ്ദാക്കി  കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്ത ഹൈക്കോടതി വിധി നീതി തേടുന്ന മുഴുവൻ മനുഷ്യർക്കും പ്രതീക്ഷ നൽകുന്നതാണ്. പണവും അധികാരവും ഇല്ലാത്തവർക്കും നീതി ലഭിക്കുമെന്ന സന്ദേശം സന്തോഷം ഉളവാക്കുന്നതാണ്.  കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ടു ജില്ലകളിലെ പാർട്ടി  നേതാക്കളായ കോഴിക്കോട് ഓഞ്ചിയം ഏരിയ കമ്മിറ്റി അംഗം കെ കെ കൃഷ്ണൻ, കണ്ണൂർ ജില്ലയിൽ പാനൂർ ഏരിയ കുന്നൂത്പറമ്പ് ലോക്കൽ കമ്മിറ്റി അംഗം ജ്യോതിബസു എന്നിവരുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കുമെന്നും ടി പി ചന്ദ്രശേഖരൻ വധത്തിൽ സി പി ഐ എം ന്റെ പങ്ക് അരക്കിട്ട് ഉറപ്പിക്കുന്നതാണ് ഹൈകോടതി നിരീക്ഷണമെന്നും അവർ പറഞ്ഞു.

പന്ത്രണ്ട് വർഷമായി ടി പി ചന്ദ്രശേഖരൻ ചർച്ച ചെയ്യപ്പെടുകയാണ്. കോടതി വിട്ടയച്ച കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള നിയമ പോരാട്ടം തുടരും. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടതിൽ ഉറച്ച് നിൽക്കുന്നു. കൊലപാതകത്തിൽ സി പി ഐ എം പാർട്ടിയുടെ പങ്ക് മുഴുവനായും പുറത്തുവരണം എങ്കിലേ പൂർണ്ണ വിജയം ആവുകയുള്ളൂ. ഭാഗിക വിജയം മാത്രമാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു.

പ്രതികളും സർക്കാരും ടി.പിയുടെ ഭാര്യ കെ.കെ. രമ എംഎൽഎയും നൽകിയ അപ്പീലുകളാണു ജസ്റ്റിസ് എ. കെ. ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ. സി. രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപനു 3 വർഷം കഠിന തടവും വിചാരണക്കോടതി 2014ൽ ശിക്ഷ വിധിച്ചിരുന്നു. പി.കെ. കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിൽ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി. മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചിരുന്നു.

thahani steels

Comments are closed.