മിന്നൽ കോമ്പിങ്ങ് ഓപ്പറേഷൻ – നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്തു 2.5 ലക്ഷം പിഴചുമത്തി

മുനക്കകടവ് : കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം പ്രകാരം നിരോധിച്ച വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധന ട്രോളർ ബോട്ട് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെൻറ് കോസ്റ്റൽ പോലീസ് സംയുക്ത ഉദ്യോഗസ്ഥ സംഘത്തിൻ്റെ രാത്രികാല മിന്നൽ കോമ്പിങ്ങ് ഓപ്പറേഷനിൽ പിടികൂടി. എറണാകുളം ജില്ലയിൽ മുനമ്പം പള്ളിപ്പുറം സ്വദേശി കോട്ടപ്പറമ്പിൽ വീട്ടിൽ കെ ആർ സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുളള ഗോഡ്സ് പവർ ബോട്ടാണ് പിടിച്ചെടുത്തത്. തീരത്തോട് ചേർന്ന് കണ്ണി വലുപ്പം കുറഞ്ഞ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിൻ്റെ പേരിലാണ് നടപടി.

ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത് 7900/- (എഴായിരത്തി തൊള്ളായിരം ) രൂപ ട്രഷറിയിൽ ഒടുക്കി. 2.5 ലക്ഷം രൂപ സർക്കാറിലേക്ക് പിഴ ഈടാക്കി.
കടലിലെ ആവാസ വ്യവസ്ഥ തകിടം മറിക്കുന്ന തരത്തിൽ ജീവജാലങ്ങളെ മുഴുവൻ അരിച്ച് പെറുക്കി എടുക്കുന്ന വിനാശകരമായ മത്സ്യ ബന്ധന രീതിയാണ് കണ്ണി വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ (കെഎംഎഫ് റെഗുലേഷൻ ആക്ട്) ലംഘിക്കുന്ന യാനങ്ങളെ പിടിച്ചെടുക്കുന്നതിനായി ആഴക്കടലിലും തീരക്കടലിലും ഹാർമ്പറുകളിലും പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ മജീദ് പോത്തന്നൂരാൻ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. സി. സീമയുടെയും മുനക്കകടവ് കോസ്റ്റൽ ഐ എസ് എച്ച് ടി പി ഫർഷാദിൻ്റെയും നേതൃത്വത്തിൽ കോസ്റ്റൽ എസ്.ഐ മാരായ സുമേഷ് ലാൽ, ലോഫി രാജ്, കെ ബി ജലീൽ, എ.എസ് ഐ പി എം ജോസ്, മറൈൻ എൻഫോഴ്സ് &വിജിലൻസ് വിങ്ങ് ഓഫീസർമാരായ വി. എം ഷൈബു, വി എൻ പ്രശാന്ത് കുമാർ, ഇ ആർ ഷിനിൽകുമാർ, മെക്കാനിക്ക് ജയചന്ദ്രൻ, സീ റെസ്ക്യൂ ഗാർഡുമാരായ ഹുസൈൻ വടക്കനോളി, വിജീഷ് എമ്മാട്ട്, അജിത്ത്, സ്രാങ്ക് റസാക്ക് മുനക്കകടവ്, അഖിൻ, സുജിത്ത് എന്നിവരാണ് പ്രത്യേക പട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്നത്. നിരന്തരം കുറ്റൂകൃത്യം അവർത്തിക്കുന്ന യാനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്ത് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടികൾ സ്വീകരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുൾ മജീദ് പോത്തന്നൂരാൻ അറിയിച്ചു.

Comments are closed.