പണി മുടക്കി യു പി ഐ പണമില്ലാതെ വലഞ്ഞു ജനം

ചാവക്കാട് : യു പി ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്)പണിമുടക്കുന്നത് പതിവാകുന്നു. വിഷു കച്ചവടം നടക്കുന്നതിനിടെ യു പി ഐ പെയ്മെന്റ് സേവനം ഇന്നും നിലച്ചു. ഒരു മാസത്തിനകം മൂന്നു തവണയാണ് യു പി ഐ പണി മുടക്കിയത്. പുതിയ സാമ്പത്തിക വർഷം പിറന്ന് രണ്ടാഴ്ച തികയും മുൻപ് രണ്ടാം തവണയാണ് ഇടപാടുകൾ നടത്താനാവാതെ ജനം വലയുന്നത്. ഗൂഗ്ൾ പേ, പേ ടി എം, ഫോൺ പേ തുടങ്ങിയ ആപ്പുകളിലൂടെയുള്ള പണമിടപാടുകളാണ് നടത്താൻ കഴിയാതെ പെട്ടുപോകുന്നത്. ഡിജിറ്റൽ കറൻസി പ്രോത്സാഹി പ്പിക്കുകയും കറൻസി രഹിത ഇന്ത്യ ((ക്യാഷ് ലെസ്സ് ഇക്കണോമി ) സ്വപ്നം കാണുകയും ചെയ്യുന്ന രാജ്യത്താണ് നാട്ടുകാർക്ക് ഇടക്കിടെ പണി’ കിട്ടുന്നത്.

മൊബൈൽ ഫോൺ ആപ്പുകളിലൂടെ യു പി ഐ പൈമെന്റ് സിസ്റ്റം ഉപയോഗിക്കുന്നവാരാണ് ഭൂരിഭാഗം പേരും. അതുകൊണ്ട് തന്നെ കയ്യിൽ പണം കരുതുന്നവർ കുറവാണ്. യു പി ഐ പണിമുടക്കുന്നതോടെ വ്യാപാര മേഖല തന്നെ നിശ്ചലമാകുന്ന അവസ്ഥയാണ് ഉള്ളത്. വിഷു കച്ചവടം തകൃതിയായി നടക്കുമ്പോഴാണ് ഇന്ന് യു പി ഐ ഇടയ്ക്കിടെ പണി മുടക്കിയത്. ബാങ്ക് സെർവർ ഡൌൺ, യു പി ഐ നെറ്റ് വർക്ക് എറർ തുടങ്ങിയ മെസ്സേജുകളാണ് പലപ്പോഴും കാണിക്കുന്നത്. മണിക്കൂറുകളോളം ഇടപാടുകൾ നിലക്കാറുണ്ട്. ഉപഭോക്താവും കച്ചവടക്കാരാനും ഒരു പോലെ പെട്ടുപോകുന്ന സ്ഥലങ്ങളാണ് റെസ്റ്റോറന്റും പെട്രോൾ പമ്പും. ഭക്ഷണം കഴിച്ച് കഴിഞ്ഞും വാഹനങ്ങളിൽ പെട്രോൾ അടിച്ചുകഴിഞ്ഞും പെയ്മെന്റ് നടത്താൻ ശ്രമിക്കുമ്പോഴായിരിക്കും യു പി ഐ പണിമുടക്കിയ സന്ദേശം ലഭിക്കുന്നത്. വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ പോക്കറ്റിൽ കേഷ് ഉണ്ടെന്ന് ഉറപ്പു വരുത്തുക പ്രത്യേകിച്ച് റെസ്റ്റോറന്റിലും പെട്രോൾ പമ്പിലും കയറുമ്പോൾ.

ഇന്ന് ഏകദേശം 1500ഓളം പരാതികൾ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തടസ്സത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. കഴിഞ്ഞ ഏപ്രിൽ രണ്ടിന് 52ശതമാനം ഉപയോക്താക്കൾക്കും യു.പി.ഐ ആപ്പുകൾ വഴി ഫണ്ട് ട്രാൻസ്ഫർ ചെയ്യുമ്പോൾ പ്രശ്നങ്ങൾ നേരിട്ടതായി റിപ്പോർട്ടുണ്ട്. ഡൗൺഡിറ്റക്ടറിൽ 514 പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
മാർച്ച് 26 ൽ ഗൂഗിൾ പേ, പേടിഎം എന്നീ യു.പി.ഐ ആപ്പുകളുടെ ഉപയോക്താക്കളിൽ ഇടപാടുകൾക്ക് തടസ്സം നേരിട്ടിരുന്നു. ഡൗൺഡിറ്റക്ടറിൽ 3000-ത്തിലധികം പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉപയോക്താക്കൾക്ക് മണിക്കൂറുകളോളം സേവനം തടസ്സപ്പെടുകയും ചെയ്തു

Comments are closed.