mehandi banner desktop
Chavakkad online

മെക്സിക്കൻ തിരമാലകളെ അതിജീവിച്ചു; പത്തുപേരുമായി പൊരുതി ഇംഗ്ലണ്ട് ക്വാർട്ടറിൽ

fairy tale

​ആതിഥേയരായ മെക്സിക്കോ ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ. മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ പതിനായിരക്കണക്കിന് കാണികളെ സാക്ഷിയാക്കി നടന്ന ആവേശപ്പൂരിൽ, രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലീഷ് പട ആതിഥേയരുടെ നെഞ്ചുതകർത്തത്. യുവതാരം ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ട ഗോളുകളും നായകൻ ഹാരി കെയ്ൻ നേടിയ പെനാൽറ്റി ഗോളുമാണ് ഇംഗ്ലണ്ടിന് ആവേശജയം സമ്മാനിച്ചത്. ര രണ്ടാം പകുതിയിൽ ഒരു താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും പത്തുപേരുമായി പൊരുതിയാണ് ഇംഗ്ലണ്ട് ഈ ക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ചത്.

planet fashion

​മത്സരത്തിന്റെ തുടക്കത്തിൽ ആതിഥേയരായ മെക്സിക്കോയാണ് കളത്തിൽ ആധിപത്യം പുലർത്തിയത്. എന്നാൽ കളിഗതിക്ക് വിപരീതമായി 36-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമിന്റെ തകർപ്പൻ ഫിനിഷിംഗിലൂടെ ഇംഗ്ലണ്ട് ആദ്യ വെടിപൊട്ടിച്ചു. ഈ ഞെട്ടൽ മാറും മുൻപേ, വെറും രണ്ട് മിനിറ്റിനുള്ളിൽ (38-ാം മിനിറ്റ്) മെക്സിക്കൻ പ്രതിരോധത്തെ വീണ്ടും തകർത്ത് ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ പതറാതെ മുന്നേറിയ മെക്സിക്കോ ആദ്യ പകുതി അവസാനിക്കാൻ മൂന്ന് മിനിറ്റ് ബാക്കിനിൽക്കെ ഹൂലിയൻ കിന്യോനസിലൂടെ ഒരു ഗോൾ മടക്കി മത്സരം ആവേശകരമാക്കി (1-2).

​രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി 54-ാം മിനിറ്റിൽ ഡിഫെൻഡർ ജാരെൽ ക്വാൻസ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ ഇംഗ്ലണ്ട് 10 പേരായി ചുരുങ്ങി. ഈ പ്രതിസന്ധിക്കിടയിലും ആക്രമണം അഴിച്ചുവിട്ട ഇംഗ്ലണ്ടിന് 60-ാം മിനിറ്റിൽ അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്ക് എടുത്ത നായകൻ ഹാരി കെയ്ൻ പന്ത് കൃത്യമായി വലയിലെത്തിച്ച് ഇംഗ്ലണ്ടിന്റെ ലീഡ് 3-1 ആക്കി ഉയർത്തി. എന്നാൽ വിട്ടുകൊടുക്കാൻ മെക്സിക്കോയും തയ്യാറായിരുന്നില്ല. 69-ാം മിനിറ്റിൽ അവർക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് റൗൾ ഹിമെനെസ് കളി വീണ്ടും സമ്മർദ്ദത്തിലാക്കി (2-3).

​അവസാന മിനിറ്റുകളിൽ സമനില ഗോളിനായി മെക്സിക്കോ സർവ്വശക്തിയുമെടുത്ത് ഇംഗ്ലീഷ് ഗോൾമുഖത്തേക്ക് ഇരച്ചുകയറി. എന്നാൽ ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിന്റെ അവിശ്വസനീയമായ സേവുകളും ഇംഗ്ലണ്ടിന്റെ ഉരുക്കുകോട്ട പോലുള്ള പ്രതിരോധവും മെക്സിക്കോയുടെ വഴിമുടക്കി. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഇംഗ്ലണ്ട് മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയം കാത്തുസൂക്ഷിച്ചു.

​ആവേശകരമായ ഈ വിജയത്തോടെ ക്വാർട്ടറിലേക്ക് മുന്നേറിയ ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണമാണ്. പ്രീക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന എർലിങ് ഹാളണ്ടിന്റെ നോർവെയാണ് ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ.

Comments are closed.