mehandi banner desktop
Chavakkad online

ബ്രസീലിയൻ സിംഹഗർജ്ജനം ഒടുങ്ങി; കണ്ണീരോടെ നെയ്മർ മഞ്ഞക്കുപ്പായം അഴിച്ചുവെച്ചു

fairy tale

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കാൽപ്പന്ത് ആരാധകരെ കണ്ണീരിലാഴ്ത്തി ബ്രസീലിന്റെ ഇതിഹാസ താരം നെയ്മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് പ്രീ-ക്വാർട്ടറിൽ നോർവേയ്‌ക്കെതിരെ ഏറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെയാണ് മുപ്പത്തിനാലുകാരനായ താരം അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചത്. നോർവേയ്‌ക്കെതിരായ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പെനാൽറ്റിയിലൂടെ താരം നേടിയ ഗോളായി മാറി ബ്രസീൽ ജേഴ്‌സിയിലെ നെയ്മറുടെ അവസാനത്തെ ഗോൾ.

planet fashion

​മത്സരശേഷം വിതുമ്പലോടെയാണ് നെയ്മർ ഗ്രൗണ്ട് വിട്ടത്. പിന്നീട് മാധ്യമങ്ങളെ കണ്ട താരം, ഇതാണ് തന്റെ അവസാനത്തെ മത്സരമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ബ്രസീലിനായി ലോകകപ്പ് കിരീടം നേടുക എന്ന തന്റെ ഏറ്റവും വലിയ സ്വപ്നം ബാക്കിയാക്കിയാണ് താരം കളംവിടുന്നത്. കരിയറിലുടനീളം വേട്ടയാടിയ പരിക്കുകളോടും പ്രതിസന്ധികളോടും പൊരുതിയാണ് നെയ്മർ ഇത്രയും കാലം ബ്രസീലിന്റെ പത്താം നമ്പർ ജേഴ്‌സിയിൽ തിളങ്ങിനിന്നത്. തന്റെ കരിയറിലെ ഏറ്റവും സങ്കടകരമായ ദിവസമാണിതെന്നും എന്നാൽ പുതിയ തലമുറയ്ക്കായി വഴിമാറേണ്ട സമയമാണിതെന്നും താരം വികാരാധീനനായി പറഞ്ഞു.

​പെലെ, റൊണാൾഡോ, റൊണാൾഡീഞ്ഞോ തുടങ്ങിയ പ്രതിഭകളുടെ പിൻഗാമിയായി ബ്രസീൽ ഫുട്ബോളിനെ ഒരു പതിറ്റാണ്ടിലേറെക്കാലം ഒറ്റയ്ക്ക് ചുമലിലേറ്റിയ നായകനാണ് വിരമിക്കുന്നത്. സാവോപോളോയിലെ സാന്റോസ് ക്ലബ്ബിലൂടെ വളർന്ന് ലോക ഫുട്ബോളിലെ സുൽത്താനായി മാറിയ നെയ്മർ, ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡും സ്വന്തം പേരിലാക്കിയാണ് മടങ്ങുന്നത്. ഒളിമ്പിക്സ് സ്വർണ്ണവും കോൺഫെഡറേഷൻസ് കപ്പും ബ്രസീലിന് സമ്മാനിച്ച നെയ്മറുടെ വിരമിക്കലോടെ കാനറികളുടെ ഒരു സുവർണ്ണ യുഗത്തിനാണ് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ തിരശ്ശീല വീണത്.

Comments are closed.