Header

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ പൂട്ടി – കാനകളിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ ലോഡ്ജുകള്‍ക്ക് നോട്ടീസ്

ഗുരുവായൂര്‍: നഗരസഭ ഓപീസിന് മുന്നില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ ആരോഗ്യവകുപ്പ് പൂട്ടി. പൊതുകാനകളിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ട മൂന്ന് ലോഡ്ജുകള്‍ക്ക് നോട്ടീസും നല്‍കി.  മജ്ഞുളാല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ ഹോട്ടല്‍ ശ്രീലക്ഷ്മിയാണ് അടച്ചുപൂട്ടി സീല്‍ ചെയ്തത്. മഞ്ഞപിത്തം വ്യാപകമായതിനെ തുടര്‍ന്ന് നഗരസഭ പരിധിയിലെ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന കര്‍ശനമാക്കിയിരുന്നു. പരിശോധനയില്‍ യാതൊരു തരത്തിലുള്ള ശുചിത്വ മര്യാദകളും പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീലക്ഷ്മി ഹോട്ടല്‍ അടപ്പിച്ചത്. ഇവിടെ നിന്നുള്ള ഭക്ഷണസാധനങ്ങള്‍ ആരോഗ്യവകുപ്പ് പിടിച്ചെടുത്തു. പൊതുകാനയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയതിന് നഗരസഭ ഓഫീസനടുത്തുള്ള ആഡംബര ഹോട്ടലായ കൃഷ്ണ ഇന്‍, കിഴക്കേനടയിലെ തന്നെ രമണിക റീജന്‍സി ടൂറിസ്റ്റ്‌ഹോം, നന്ദിനി ടൂറിസ്റ്റ്‌ഹോം എന്നീ ലോഡജുകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഈ ലോഡജുകളില്‍ നിന്ന് കാനകളിലേക്ക് മാലിന്യം ഒഴുക്കുന്നതിനായി ബന്ധിപ്പിച്ചിരുന്ന പൈപ്പുകള്‍ ആരരോഗ്യവകുപ്പ് കണ്ടെത്തി അടച്ചു. സ്ഥാപനങ്ങള്‍ കുറ്റം ആവര്‍ത്തികയാണെങ്കില്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ഹോട്ടല്‍ കൃഷ്ണ ഇന്നില്‍ നിന്ന് കാനയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നതിനെതിരെ നേരത്തെ നിരവധി പരാതികളുണ്ടായിരുന്നു. നഗരസഭ നേരത്തെയും ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 17ന് നഗരസഭ ടൗണ്‍ഹാളില്‍ വിവാഹസദ്യയില്‍ പങ്കെടുത്തവര്‍ക്ക് മഞ്ഞപിത്തം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കിയത്. വരന്റെ നാടായ ഇരിങ്ങപ്പുറത്ത് 51 പേര്‍ക്കും വധുവിന്റെ നാടായ മുല്ലശേരിയില്‍ എട്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് നഗരസഭ ആരോഗ്യവിവാഭം നേരത്തെ ഒരു കാറ്ററിംഗ് സര്‍വ്വീസ് യൂണിറ്റും ഭക്ഷ്യസുരക്ഷ വിഭാഗം രണ്ട് ഐസ് നിര്‍മ്മാണ യൂണിറ്റുകളും പൂട്ടിയിരുന്നു. എന്നാല്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി നടപടിയെടുക്കുന്നതിനെതിരെ ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗതെത്തിയിട്ടുണ്ട്.

thahani steels

Comments are closed.