Header

തീരദേശ മേഖലയിൽ ലഹരി മാഫിയ സംഘങ്ങൾ വിലസുന്നു – സംരക്ഷണം നൽകുന്നത് എസ് ഡി പി ഐ എന്ന് മുസ്ലിം യൂത്ത് ലീഗ്

പുന്നയൂർ: തീരദേശ മേഖലയിൽ ലഹരി മാഫിയ സംഘങ്ങൾക്ക് സംരക്ഷണം നൽകുന്നത് എസ്.ഡി.പി.ഐ ആണെന്നും അധികൃതർ ഇതുസംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

എടക്കഴിയൂർ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങൾ നാടിന് ഭീഷണിയാകുകയാണ്.
കഴിഞ്ഞ ദിവസം ലഹരി മാഫിയ സംഘം എടക്കഴിയൂർ സ്വദേശികളായ പുളിക്കൽ റിയാസ്,നാസർ എന്നിവരെ വീട്ടിൽ കയറി ക്രൂരമായി ആക്രമിച്ചിരുന്നു. റിയാസിന്റെ വീട്ടു മുറ്റത്തു അനധികൃതമായി കാർ പാർക്ക്‌ ചെയ്യുകയും ലഹരിയിൽ ബഹളം വെക്കുകയും ചെയ്തതിനെ ചോദ്യം ചെയ്‌തതിനായിരുന്നു ആക്രമം. ബഹളം കേട്ട് ഓടിയെത്തിയ സഹോദരിയുടെ മക്കളായ റാഷിഖ്, റഊഫ് എന്നിവരെയും സംഘം ക്രൂരമായി മർദിച്ചു. സാരമായി പരിക്കേറ്റ റിയാസും നാസറും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കയാണ്.

റിയാസിന്റെ വീടിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ കൂട്ടം കൂടി മദ്യപിച്ചും,സിറിഞ്ച് ഉൾപ്പെടെ ഉപയോഗിച്ച് മയക്കുമരുന്ന് ഉപയോഗിച്ചും ലഹരിയിൽ ബഹളം വെച്ചതിനെ റിയാസും, നാസറും ചോദ്യം ചെയ്യുകയും താകീത് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വീടുകയറി ആക്രമിക്കാനുണ്ടായ കാരണം. ഇത്തരം ലഹരി മാഫിയ സംഘങ്ങൾക്ക് തീരദേശ മേഖലയിൽ സംരക്ഷണം നൽകുന്നത്
എസ്.ഡി.പി.ഐ ആണ്. ദിവസങ്ങൾക്ക് മുമ്പ് എടക്കഴിയൂരിലുള്ള എസ്.ഡി.പി.ഐ പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് സംഘം മാരകായുധങ്ങളുമായി ഒറ്റയിനിയിൽ അക്രമം നടത്തിയിരുന്നു.

മാസങ്ങൾക്ക് മുമ്പാണ് മൂന്നയിനിയിൽ വ്യാജ മദ്യം കഴിച്ച് ഒരാൾ മരണപ്പെട്ടത്. ഇതിന്റെ പിന്നിലും എടക്കഴിയൂർ കേന്ദ്രീകരിച്ചുള്ള മാഫിയ സംഘങ്ങളാണ് എന്ന ആരോപണം നിലനിന്നിരുന്നു.

മയക്കുമരുന്നു മാഫിയ സംഘങ്ങളുടെ അക്രമം മേഖലയിൽ തുടർകഥയാവുകയാണ്. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകുമെന്ന് യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു.

thahani steels

Comments are closed.