ഗുരുവായൂരിൽ പൂക്കച്ചവടം ചെയ്യുന്ന വയോധികനെ ആക്രമിച്ച പ്രതി അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂരിൽ വഴിയോരക്കച്ചവടക്കാരനായ വയോധികനുനേരെ തെരുവ് നിവാസിയുടെ ആക്രമണം. ഗുരുവായൂർ ക്ഷേത്രം വടക്കേ നടയിൽ മാഞ്ചിറ റോഡിൽ വഴിയോരത്ത് പൂക്കച്ചവടം നടത്തിവരുന്ന തിരുവത്ര ചീരമ്പത്ത് 66 വയസ്സുള്ള രാജേന്ദ്രനാണ് ആക്രമിക്കപ്പെട്ടത്. രാജേന്ദ്രന്റെ പൂ വിൽക്കുന്ന തട്ടിന് സമീപം കിടന്നുറങ്ങുന്ന പാലക്കാട് വടക്കഞ്ചേരി സ്വദേശികളായ ദമ്പതികൾ നിരന്തരം റോഡിൽ മലമൂത്രവിസർജനം നടത്തുന്നത് രാജേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. ഡിസംബർ ഏഴിന് രാജേന്ദ്രന്റെ പൂവിൽക്കുന്ന തട്ടിൽ ആക്രമി മനുഷ്യവിസർജ്യം കൊണ്ടിടുകയും തുടർന്ന് രാജേന്ദ്രൻ ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ ഡിസംബർ 12ന് പുലർച്ചെ വീണ്ടും അക്രമി പൂവിൽക്കുന്ന തട്ടിൽ മനുഷ്യ വിസർജ്യം കൊണ്ടു വന്ന് ഇടുകയും ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയും ചെയ്തു.

ആക്രമണത്തിൽ ഇടതു കൈക്ക് ഗുരുതരമായ പരിക്കേറ്റ രാജേന്ദ്രൻ മരണ ഭയത്താൽ ഓടി പോലീസ് സ്റ്റേഷനിൽ അഭയം തേടി പരാതി നൽകുകയും ചെയ്തിരുന്നു. ശേഷം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ഇടതു കൈയിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തു. രാജേന്ദ്രനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ തൊട്ടടുത്ത കടയിലെ സിസിടിവി ക്യാമറയിൽ നിന്നും കണ്ടെത്തിയിരുന്നു. വ്യക്തമായ തെളിവ് ലഭിച്ചിട്ടും പോലീസ് ഈ വിഷയത്തെ ഗൗരവമാക്കി എടുത്തില്ലെന്നും തുടർനടപടികൾ സ്വീകരിച്ചില്ലെന്നും രാജേന്ദ്രൻ ആരോപിച്ചു. സംഭവത്തിൽ ശനിയാഴ്ച വൈകിട്ട് പോലീസ് കേസെടുക്കുകയും ഞായറാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പാലക്കാട് വടക്കഞ്ചേരിക്കടുത്ത് കാരപ്പറ്റ സ്വദേശിയും, കുറേകാലമായി ഗുരുവായൂർ ക്ഷേത്രപരിസരങ്ങളിൽ തമ്പടിച്ചുവരുന്നതുമായ മീശ എന്ന് വിളിക്കുന്ന ചന്ദ്രൻ(68 വയസ്സ്) എന്നയാളെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി.അജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

Comments are closed.