കടൽഭിത്തിക്കെതിരെയുള്ള പ്രതിഷേധം രാഷ്ട്രീയ നാടകം – സിപിഐ എം

ചാവക്കാട് : അണ്ടത്തോട് ബീച്ചിലെ കടല്‍ഭിത്തി നിര്‍മ്മാണത്തിനെതിരെയുള്ള ഒരു വിഭാഗത്തിന്റെ പ്രതിഷേധം തീരദേശ നിവാസികളെ കടല്‍ക്ഷോഭത്തിലേക്ക് തള്ളിയിടാനുള്ള കുല്‍സിത നീക്കമെന്ന് സിപിഐ എം ചാവക്കാട് ഏരിയ കമ്മിറ്റി.

പുന്നയൂര്‍ക്കുളം തീരപ്രദേശത്ത് കടല്‍ക്ഷോഭം രൂക്ഷമാകുകയും തീരം കടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് അണ്ടത്തോട് ബീച്ചിൽ കടല്‍ഭിത്തി നിര്‍മ്മിക്കണമെന്നാവശ്യം എന്‍ കെ അക്ബര്‍ എംഎല്‍എ സര്‍ക്കാറിന് മുമ്പാകെ സമര്‍പ്പിക്കുകയും 2022-23 വര്‍ഷത്തെ ബജറ്റില്‍ 4.5 കോടി രൂപ വകയിരുത്തുകയും ചെയ്തത്. ഇറിഗേഷന്‍ വകുപ്പിന്‍റെ കീഴിലുള്ള കോസ്റ്റൽ എൻജിനീയറിങ് ഡിപ്പാർട്ട്മെൻറ് പഠനം നടത്തിയാണ് കടല്‍ഭിത്തി നിര്‍മ്മിക്കേണ്ട സ്ഥലം കണ്ടെത്തിയത്.
പുന്നയൂര്‍ക്കുളത്തിന്‍റെയും ഗുരുവായൂരിന്‍റെയും സമഗ്ര വികസനം വിറളിപിടിപ്പിച്ചതിന്‍റെ ഭാഗമാണ് തീരദേശ നിവാസികളെ കടല്‍ക്ഷോഭത്തിലേക്ക് തള്ളിവിട്ട് കഷ്ടത്തിലാക്കുന്നതിനുള്ള പ്രതിഷേധ പരിപാടിയുമായി കോൺഗ്രസ്, മുസ്ലിം ലീഗ്, എസ് ഡിപിഐ, ജമാഅത്തെ ഇസ്ലാമി മഴവിൽ സഖ്യം രംഗത്ത് വന്നിട്ടുള്ളതെന്നും വാർത്താകുറിപ്പിൽ പറയുന്നു.
പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ഇപ്പോൾ സമരത്തിലുള്ള യുഡിഎഫ് ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും അംഗങ്ങളുടെയും ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസഥരുടെയും യോഗത്തിലാണ് കടല്‍ഭിത്തി നിര്‍മ്മിക്കേണ്ട സ്ഥലം സംബന്ധിച്ച് തീരുമാനത്തിലെത്തിയത്. ടെണ്ടര്‍ ചെയ്ത് പ്രവര്‍ത്തി നടത്തുന്നതിന് കല്ല് എത്തിക്കുന്ന സാഹചര്യത്തില്‍ കടല്‍ഭിത്തി യാഥാര്‍ത്ഥ്യമാകുകയാണ് എന്ന് കണ്ട ചിലര്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് എഎല്‍എയുമായി ഓഫീസില്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ നേരിട്ട് ചര്‍ച്ച നടത്തി ആശങ്ക പരിഹരിക്കുകയുണ്ടായി. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ വിവിധ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന് നിലവില്‍ അനുമതി ലഭിച്ച പ്രദേശത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാനും ബാക്കിയുള്ള പ്രദേശങ്ങളിലേക്ക് കൂടി കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് സര്‍ക്കാറിലേക്ക് പ്രൊപ്പോസല്‍ നല്‍കാനും ധാരണയായതാണ്. തീരത്തെ ജനങ്ങളുടെ ക്ഷേമത്തിനായുള്ള കടൽഭിത്തി അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള യുഡിഎഫ്, എസ്ഡിപിഐ, ജമാഅത്ത് ഇസ്ലാമി മഴവിൽ സഖ്യത്തിന്റെ കാപട്യം തിരിച്ചറിയണമെന്ന് ഏരിയ സെക്രട്ടറി ശിവദാസൻ അഭ്യർത്ഥിച്ചു.

Comments are closed.