mehandi new

അഷ്ടമിരോഹിണി – ഗുരുപവനപുരിയെ അമ്പാടിയാക്കി ഉണ്ണികണ്ണന്‍മാരും ഗോപികമാരും

fairy tale

ഗുരുവായൂർ : കണ്ണന്റെ പിറന്നാള്‍ സുദിനത്തിൽ ഉണ്ണികണ്ണന്‍മാരാലും ഗോപികമാരാലും ഗുരുപവനപുരി നിറഞ്ഞു. കൃഷ്ണലീലകളിലാറാടി നാടും നഗരവും മതിമറന്നു. പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വന്‍ ഭക്തജന തിരക്കനുഭവപ്പെട്ടു. കണ്ണനെ ഒരു നോക്ക് കണ്ട് ദര്‍ശന സായൂജ്യം നേടാന്‍ ഇന്നലെ രാത്രി മുതല്‍ ഭക്തര്‍ ക്ഷേത്ര സന്നിധിയിലെത്തിയിരുന്നു.

അഷ്ടമിരോഹിണി ഗുരുപവനപുരിയെ അമ്പാടിയാക്കി വിവിധ ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്ര. മമ്മിയൂര്‍ ക്ഷേത്ര സന്നിധിയില്‍ നിന്നുമാണ് ഗുരുവായൂര്‍ നായര്‍ സമാജത്തിന്റെ  ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. ഗോപികാനൃത്തത്തോട ഉറി അടിച്ചുടച്ചാണ് ഘോഷയാത്ര ആരംഭിച്ചത്.  ദേവീദേവന്മാരുടെ തിടമ്പ് എഴുന്നള്ളിച്ച ജീവത എഴുന്നള്ളിപ്പ് മഹാദേവസന്നിധിയില്‍ ഒരുമണിക്കൂറോളം നിറഞ്ഞാടി. നഗര വീഥികളില്‍ അലങ്കരിച്ച് കെട്ടിതൂക്കിയ ഉറികള്‍ രാധാ കൃഷ്ണ വേഷ മണിഞ്ഞ കുട്ടികള്‍ നൃത്ത ചുവടുകളോടെ അടിച്ചുടച്ചു. തുടര്‍ന്ന് വാശിയേറിയ ഉറിയടിയും ഉണ്ടായി. അപ്പം, അവിൽ

തുടങ്ങിയവയാണ് ഉറികളില്‍ നിറച്ചിരുന്നത്. ഘോഷയാത്രയിലുടനീളം ഭക്തര്‍ക്ക് അപ്പം വിതരണം ചെയ്തു. ഘോഷയാത്ര ഗുരുവായൂരപ്പ സന്നിധിയിലെത്തി പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ സമാപിച്ചു.  പെരുന്തട്ട ശിവകൃഷ്ണ ഭക്ത സേവാസംഘത്തിന്റെ ഘോഷയാത്ര പെരുന്തട്ടക്ഷേത്ര സന്നിധിയിയില്‍നിന്നാണ് തുടങ്ങിയത്. ഉറിയടി, താലം, മേളം, ഗോപികാനൃത്തം എന്നിവ അണിനിരന്ന ഘോഷയാത്ര ഗുരുവായൂരിലെത്തിയ ശേഷം തെക്കേ നടയിൽ  സമാപിച്ചു.

ക്ഷേത്രത്തില്‍ രാവിലെ കാഴ്ച ശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്റെ സ്വര്‍ണകോലമേറ്റി. പെരുവനം കുട്ടന്‍മാരാരുടെ പഞ്ചാരി മേളം അകമ്പടിയായി. രാവിലെ ഒന്‍പതു മുതല്‍ അന്നലക്ഷമി ഹാളിലും, പുറത്ത് പന്തലിലും തെക്കേനടയിലെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലുമായി പിറന്നാള്‍ സദ്യതുടങ്ങി. രസകാളന്‍, പുളിഞ്ചി, ഓലന്‍, അവിയല്‍, മെഴുക്കുപുരട്ടി, ഉപ്പിലിട്ടത്, വറുത്തുപ്പേരി, പപ്പടം, പാല്‍പ്പായസം തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. 30000ത്തോളം പേര്‍ പിറന്നാള്‍ സദ്യയില്‍ പങ്കെടുത്തു. അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടായ നെയ്യപ്പം അത്താഴപൂജക്ക് ഭഗവാന് നിവേദിക്കും. 42000ത്തോളം നെയ്യപ്പമാണ് തയ്യാറാക്കുന്നത്. എട്ട് ലക്ഷത്തിന്റെ പാല്‍പ്പായസവും തയ്യാറാക്കുന്നുണ്ട്.  13 കീഴ്ശാന്തി ഇല്ലങ്ങളിലെ 100ഓളം നമ്പൂതിരിമാരാണ് കണ്ണന്റെ പിറന്നാള്‍ ഗംഭീരമാക്കാന്‍ പാല്‍പ്പായവും അപ്പവും തയ്യാറാക്കുന്നതിനും മറ്റു ക്ഷേത്രജോലികള്‍ക്കുമായി ഇന്ന് പുലര്‍ച്ചെമുതല്‍ പ്രവര്‍ത്തിയെടുക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ തിടപ്പള്ളിയിലും വാതില്‍മാടത്തിലുമെല്ലാം അടുപ്പ് തയ്യാറാക്കി നറുനെയ്യിലാണ് അപ്പം തയ്യാറാക്കുന്നത്.  രാത്രി അത്താഴപൂജക്ക് ഗുരുവായൂരപ്പന് നിവേദിച്ചശേഷം അപ്പം ഭക്തര്‍ക്ക് വിതരണം ചെയ്തു.

planet fashion

Comments are closed.