മാധ്യമ പ്രവർത്തകക്കു നേരെ കയ്യേറ്റം; പോലീസ് മൊഴിയെടുത്തു – പ്രതികൾ കസ്റ്റഡിയിൽ

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ മുനക്കകടവ് ബീച്ചിൽ കടല്‍ ക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ വനിതാ മാധ്യമ പ്രവർത്തകക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ പോലീസ് നടപടി സ്വീകരിച്ചു. സർക്കിൾ ലൈവ് ന്യൂസ് റിപ്പോർട്ടർ കെ എസ് പാർവതിക്കുനേരെയാണ് കയ്യേറ്റമുണ്ടായത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞു മുനക്കകടവ് ലീഗ് ഓഫീസിന് സമീപമാണ് സംഭവം നടന്നത്. കടൽക്ഷോഭത്തിന്റെ വീഡിയോ പകർത്തരുതെന്ന് ആക്രോഷിച്ച് അസഭ്യവർഷവുമായി ഒരു കൂട്ടം നാട്ടുകാർ പാർവതിയെ വളയുകയായിരുന്നു. യുവാക്കളിൽ ഒരാൾ പാർവതിയുടെ കയ്യിൽനിന്നും മൊബൈല്‍ ഫോൺ തട്ടിയെടുത്തു. വളരെയേറെ സമയം കഴിഞ്ഞാണ് ഫോൺ തിരികെ ലഭിച്ചത്.

സംഭവം സംബന്ധിച്ച് പാർവതി കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ ചാവക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ചാവക്കാട് പോലീസ് പാർവതിയുടെ മൊഴി രേഖപ്പെടുത്തി. കയ്യേറ്റം ചെയ്തവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി. ഇവർക്കെതിരെ കേസെടുക്കുമെന്ന് സ്റ്റേഷൻ ഇൻസ്‌പെക്ടർ പറഞ്ഞു.
മാധ്യമ പ്രവർത്തകയെ ആക്രമിച്ച സംഭവത്തില്‍ ചാവക്കാട് പ്രസ്‌ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമികൾക്കെതിരെ കർശന നടപടികൾ സീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സംഭവത്തിൽ വെൽഫയർ പാർട്ടി പ്രതിഷേധം രേഖപ്പെടുത്തി. അക്രമികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് വെൽഫെയർപാർട്ടി ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് റസാക്ക് ആലുംപടി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

Comments are closed.