Header

തലമുറകള്‍ക്ക് തണലേകിയ മുത്തമ്മാവിലെ മുത്തച്ചന്‍ ആല്‍ ഇനി ഓര്‍മ്മ

banyan treeചാവക്കാട്: നൂറ്റി മുപ്പത് വര്‍ഷത്തിലേറെകാലം ജനങ്ങള്‍ക്ക് തണലേകിയ ആല്‍ മുറിച്ചു മാറ്റി. ഒരുമനയൂര്‍ മുത്തമ്മാവ് സെന്ററിലെ ആല്‍മരമാണ് മുറിച്ചുമാറ്റി തുടങ്ങിയത് ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും ഒരു പോലെ ഭീഷണിയാണെന്ന ഒരുമനയൂര്‍ പഞ്ചായത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയപാത അധികൃതര്‍ മരം മുറിക്കാന്‍ തയ്യാറായത്. മുത്തമ്മാവ് സെന്ററില്‍ സ്‌കൂള്‍കുട്ടികളും യാത്രക്കാരും ബസ്സ്കാത്തു നില്‍ക്കുന്നത് ആല്‍മരത്തിനു സമീപവും ചുവട്ടിലുമായാണ്. ദേശീയ പാതയിലൂടെ ആയിരകണക്കിനു വാഹനങ്ങള്‍ ദിനം പ്രതി കടന്നു പോകുന്നതും ആല്‍മരച്ചുവട്ടിലൂടെയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ഒരുമനയൂര്‍ പഞ്ചായത്ത് അധികൃതര്‍ മരം മുറിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട് ദേശീയപാതാ അധികൃതരെ സമീപിച്ചത്.
നിരവധിതവണ പരാതികള്‍ നല്‍കിയിട്ടും ദേശീയപാത അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കോ കളക്ടറെ സമീപിക്കുകയായിരുന്നു. അപകടകരമായ മരമാണെങ്കില്‍ മുറിച്ചു മാറ്റാന്‍ കലക്ടര്‍ ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
40000 രൂപ ചിലവിലാണ് മരം മുറിക്കുന്നത്. മരം മുറി ചൊവ്വാഴ്ചയും തുടരും ഈറൂട്ടിലൂടെയുള്ള ഗതാഗതം മൂന്നാംകല്ല് കടപ്പുറം വഴി തിരിച്ചുവിട്ടു.
മേഖലയില്‍ വൈദ്യുതിയും ഗതാഗതവും ചൊവ്വാഴ്ചയും തടസ്സപ്പെടും.

thahani steels

Comments are closed.