സൗന്ദര്യം ഓക്കെ.. എങ്ങോട്ട് തിരിയും – വഴിയാറിയാതെ വട്ടം കറങ്ങി ചന്തമുള്ള ചാവക്കാട്

ചാവക്കാട് : ചാവക്കാട് സെന്ററിൽ ദിശാ ബോർഡില്ലാതെ യാത്രക്കാർ വലയുന്നു. ചേറ്റുവ, ചാവക്കാട് ബീച്ച്, പുതുപൊന്നാനി ഭാഗങ്ങളിൽ നിന്നും ചാവക്കാട് ടൗണിൽ പ്രവേശിക്കുന്ന ദീർഘ ദൂര യാത്രക്കാരാണ് വഴിയാറിയാതെ വലയുന്നത്. ചന്തമുള്ള ചാവക്കാടിന്റെ ഭാഗമായി സെന്ററിലെ ട്രാഫിക് അയലൻഡിന്റെ സൗന്ദര്യം വർദ്ധിപ്പിച്ചപ്പോഴാണ് ദിശാ ബോർഡുകൾ അപ്രത്യക്ഷമായത്. വർഷങ്ങൾക്ക് മുൻപ് ട്രാഫിക് ഐലൻഡ് പുതുക്കി പണിതപ്പോൾ സ്ഥാപിച്ച ദിശാ സൂചികകകളാണ് നിലവിൽ ഉള്ളത്. നഗരത്തിൽ ഗതാഗത പരിഷ്കരണം നടപ്പിലാക്കുകയും, വൺ വേ സമ്പ്രദായം വരികയും ചെയ്തതോടെ പഴയ ദിശാ സൂചികകൾകൊണ്ട് ഒരു ഉപകാരവുമില്ലാതെയായി. രണ്ടു ഭാഗങ്ങളിൽ നിന്ന് മാത്രമാണ് ഇപ്പോൾ നഗര മധ്യത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം. എറണാകുളം ഭാഗത്ത് നിന്നും ചേറ്റുവ റോഡിലൂടെ ടൗണിൽ പ്രവേശിക്കുന്ന യാത്രക്കാർക്ക് പൊന്നാനിയിലേക്കും തിരിച്ച് കൊച്ചിയിലേക്കും അടയാളപ്പെടുത്തിയ പഴയ ബോർഡ് ഉണ്ട്. മറ്റൊരു വഴി അടയാളവും ഇല്ല. പൊന്നാനി, ബീച്ച് ഭാഗങ്ങളിൽ നിന്നും പുതിയ പാലം ഇറങ്ങി ചാവക്കാട് ടൗണിൽ പ്രവേശിക്കുന്നവർക്ക് കുന്നംകുളം എന്നെഴുതിയ ദിശാ സൂചിക മാത്രമാണ് കാണാൻ കഴിയുന്നത്. അകലെനിന്ന് തന്നെ വാഹനങ്ങൾക്ക് ദിശയിറിയാനായി വിളക്ക്കാലുകളിൽ സ്ഥാപിച്ചിട്ടുള്ള വലിയ ബോർഡുകളിലും മെഡിക്കൽ സ്ഥാപനത്തിന്റെ പരസ്യം മാത്രമാണ് ഉള്ളത്.

രണ്ടാഴ്ച മുൻപാണ് ട്രാഫിക് ഐലണ്ട് സൗന്ദര്യ വൽക്കരണം നടത്തിയത്. ചെടികളും, പ്ലാസ്‌റ്റിക് പൂക്കൾ വെച്ചും സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യം പതിച്ച നിരോധിത ഫ്ലെക്സ് ഉപയോഗിച്ചുമായിരുന്നു സൗന്ദര്യ വൽക്കരണം. സംഭവം വിവാദമായതോടെ നഗരസഭ സെക്രട്ടറി ഇടപ്പെട്ട് അടുത്ത ദിവസം തന്നെ പ്ലാസ്‌റ്റിക് പൂക്കളും ട്രാഫിക് ഐലണ്ട്നെ പൊതിഞ്ഞ പരസ്യം പതിച്ച ഫ്ലെക്സും നീക്കം ചെയ്തിരുന്നു.
നീക്കം ചെയ്ത പരസ്യം അനുവദനീയമായ രീതിയിൽ പുനസ്ഥാപിച്ചെങ്കിലും ദിശബോർഡുകൾ ഇനിയും തിരിച്ചെത്തിയില്ല. നാട്ടുകാർക്ക് വഴികൾ സുപരിചിതമാണെങ്കിലും ദേശീയപാത വഴിവന്ന് ചാവക്കാട് എത്തുന്ന ദീർഘദൂര യാത്രക്കാർ വഴിയാറിയാതെ വലയുകയാണ്. യാത്രക്കാർക്ക് വഴി പറഞ്ഞുകൊടുത്ത് വലഞ്ഞെന്നു സെന്ററിലെ കച്ചവടക്കാർ പറയുന്നു. ഗുരുവായൂർ, എറണാകുളം, തൃശൂർ, പാവറട്ടി എന്നീവഴികളിൽ യാത്ര ചെയ്യേണ്ടവർ നഗരമധ്യത്തിൽ വാഹനം നിർത്തി വഴി ചോദിക്കുന്നത് ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. രണ്ടാഴ്ച പിന്നിട്ടിട്ടും ദിശാ സൂചികകൾ സ്ഥാപിക്കാത്തത് അധികൃതരുടെ വലിയ അനാസ്ഥയാണ് കാണിക്കുന്നത്.

Comments are closed.