സിപിഐ എം നേതാവിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് മാർച്ച് – ജലപീരങ്കിയെ നേരിട്ട് ബി ജെ പി പ്രവർത്തകർ

ചാവക്കാട്: കോടതി പരിസരത്ത് നടന്ന കവർച്ചയിൽ രണ്ടാം പ്രതിയായ സിപിഐ എം നേതാവിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി ചാവക്കാട് മണ്ഡലം കമ്മറ്റി ചാവക്കാട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് സബ് ജയിലിനു മുന്നിൽ ബാരിക്കേഡ് തീർത്ത് പൊലീസ് തടഞ്ഞു.

തുടർന്ന് നടന്ന ധർണ്ണ ബിജെപി നോർത്ത് ജില്ല ജന. സെക്രട്ടറി വിബിൻ കുടിയേടത്ത് ഉദ്ഘാടനം ചെയ്തു. ബിജെപി മുൻ ജില്ല വൈസ് പ്രസിഡൻ്റ് ദയാനന്ദൻ മാമ്പുള്ളി, ചാവക്കാട് മണ്ഡലം പ്രസിഡൻ്റ് വർഷ മണികണ്ഠൻ, ഗണേഷ് ശിവജി, പ്രതീഷ് ഐനിപ്പുള്ളി, വിനീത്കുറുപ്പേരി, വിനോദ് പുന്ന, സുവിൻ വേലായുധൻ തുടങ്ങിയവർ നേതൃത്വം നൽകി. ബാരിക്കേഡ് നീക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്ക് നേരെ വെള്ളം തീരും വരെ പോലീസ് ജല പീരങ്കി ഉപയോഗിച്ചെങ്കിലും വനിതകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളോടെ നേരിട്ടു. ജല പീരങ്കിയുടെ ശക്തിയിൽ തെറിച്ചു വീണ് രണ്ടു പേർക്ക് പരിക്കേറ്റു. സിപിഎം നേതാവിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ്സ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു. ചാവക്കാട് കോടതിയിൽ കേസ് ഫയൽ ചെയ്യാനെത്തിയ പാവറട്ടി സ്വദേശിയായ പൂജാരിയുടെ കാറും മൊബൈൽ ഫോണും പണവും കവർന്ന കേസിൽ തിരുവത്ര സ്വദേശി റമളാൻ അനസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രണ്ടാം പ്രതിയായ സി പി ഐ എം നേതാവിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

Comments are closed.