Header

ചാവക്കാട് റഹ്‌മാൻ പാട്ടോർമകളിൽ

അള്ളാഹു അക്ബർ എന്ന കീർത്തനത്താൽ ആവേശം അലതല്ലി…

✍️ഷരീഫ് മലബാർ

1979 ൽ മദ്രാസ്‌ ഇന്റർകോം കമ്പനി പുറത്തിറക്കിയ ഗ്രാമഫോണ്‍ സംഗീതം മാപ്പിളപ്പാട്ടു ശാഖക്ക് ലഭിച്ച അവിസ്മരണിയമായ ഒരു ഗാനത്തിന്റെ പിറവിയായിരുന്നു. ഇന്നും ഒളിമങ്ങാതെ റിയാലിറ്റി ഷോകളിലും ഗാനമേളകളിലും ആ ഗാനം അലയടിക്കുമ്പോഴും പ്രശസ്തനായിരുന്ന ഒരു സംഗീത സംവിധായകൻ വിസ്മൃതിയിൽ ആണ്ടു കിടക്കുകയാണ്. ചവക്കാട്ടുകാരുടെ സ്വന്തം മ്യൂസിക്‌ ക്ലബ്ബായിരുന്ന ആർ എം സി (റഹ്മാൻ മ്യൂസിക്‌ ക്ലബ്ബിന്റെ ) സ്ഥാപകനും പ്രവർത്തകനും ആയിരുന്നു ചാവക്കാട് വലിയകത്ത് റഹ്മാൻ. സംഗീത കലാ രംഗത്ത് അദ്ദേഹം കൈ വെക്കാത്ത മേഖലയില്ല. പ്രശസ്തനായ തബലിസ്റ്റും, ഗായകനും, സംഗീത സംവിധായകനുമായിരുന്നു ചാവക്കാട് റഹ്മാൻ.

കെ പി എ സി യിലൂടെ ഇന്ത്യയൊട്ടുക്കും സഞ്ചരിച്ചു നാടകങ്ങളിൽ അഭിനയിച്ചും വാദ്യോപകരണങ്ങളിൽ പ്രാവീണ്യം നേടിയും സംഗീത സംവീധാന രംഗത്ത് ചുവടുറപ്പിച്ച ഈ അനശ്വര ഗായകൻ അനേകം ഹിന്ദു ഭക്തി ഗാനങ്ങളും ലളിതഗാനങ്ങളും നാടകഗാനങ്ങളും മാപ്പിള പാട്ടുകളും, വടക്കൻ കേരളത്തിൽ നിരവധി താരാട്ടു പാട്ടുകളും, പാടിയും രചിച്ചും ഈണം നൽകിയും സംഗീതം തപസ്യയാക്കിയ കലാകാരനായിരുന്നു.

പി ജയചന്ദ്രനെ ഇഷ്ക്ക് എന്ന കാസറ്റിലൂടെ മാപ്പിളപ്പാട്ട് ശാഖയിലേക്ക് ആനയിച്ചത് ചാവക്കാട് റഹ്മാൻ ആയിരുന്നു.
ഫിറോസ്‌ ബാബു, കണ്ണൂർ ശരീഫ്, എടപ്പാൾ വിശ്വൻ മുതലായ എണ്ണമറ്റ കലാകാരന്മാരെ അരങ്ങിലെത്തിക്കുന്നതിൽ റഹ്മാൻ അനല്പ്പമായ പങ്ക് വഹിച്ചു.

അനുഗ്രഹീത കലാകാരൻ റഹ്മാൻ ചാവക്കാടിന്റെ സംഗീത വഴിയിൽ എന്നും തുണയായി നിന്ന അനുഗ്രഹീത ഗായികയാണ് ആബിദാ റഹ്മാൻ.
1952 ൽ പാലക്കാട്‌ ജില്ലയിൽ ജനിച്ച ആബിദ എട്ടാം ക്ലാസ്സ്‌ മെട്രിക് പൂർത്തിയാക്കി 1969 ൽ പാലക്കാട്‌ സംഗീത അക്കാഡമി എന്നറിയപെട്ടിരുന്ന ഇന്നത്തെ ചെമ്പഴി സംഗീത കോളേജിൽ ചേർന്ന് പഠനം തുടർന്നു. കർണാട്ടിക്ക് സംഗീതത്തിലെ കേദാർ മാഷും, വേണുഗോപാൽ മാഷും, ബാലകൃഷ്ണ പോറ്റിയടക്കം വിദ്യ പകർന്നു നൽകിയത് നിരവധി പ്രശസ്തരാണ്. 1973ൽ ഗാനഭൂഷണ്‍ കരസ്ഥമാക്കി. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സംഗീത കച്ചേരികളിൽ പാടി പ്രശസ്തയായി. ഗായിക എന്നതിലുപരി ഹാർമോണിയത്തിലും വീണയിലും സംസ്കൃത ഭാഷയിലും പ്രാവിണ്യം നേടിയ ആബിദാ റഹ്മാൻ സംഗീതത്തിനു ജീവിതം സമർപ്പിച്ച പണ്ഡിതയാണ്.
അക്കാലത്ത് ജൂനിയർ വാണി ജയറാം എന്നറിയപെട്ടിരുന്നു ആബിദത്ത. മദ്രാസ്സിലും പൊള്ളാച്ചിയിലും കോയമ്പത്തൂരിലും മധുരയിലും തിരുവന്തപുരം മുതൽ കാസർക്കോട് വരെ ക്ഷേത്രങ്ങളിലും ഗാനമേളകളിലും റിക്കോർഡിംഗ് സ്റ്റുഡിയോകളിലും അവിശ്രാമം പാടി നടന്നിരുന്ന കാലഘട്ടം അഭിമാനത്തോടെ ഓർത്തെടുക്കുകയാണ് ഈ കലാകാരി.

മധുര മുകാംബിക ക്ഷേത്രം മുതൽ താനൂർ ശോഭ പറമ്പ് ഭഗവതി ക്ഷേത്രം വരെ ക്ഷേത്രാങ്കണങ്ങളിൽ ആബിദ റഹ്മാൻ തന്റെ സ്വത സിദ്ധമായ ശൈലിയും ഭാവവും വേഷവിധാനവും കൊണ്ട് വ്യതസ്തയായി.
താനൂർ ഭഗവതി ക്ഷേത്രത്തിൽ വാർത്ത‍ തേടിയെത്തിയതായിരുന്നു ഏഷ്യാനെറ്റ്‌ അവതാരകൻ.
പൂർണമായി ഇസ്ലാമിക വേഷവിതാനത്തിൽ ഇരിക്കുന്ന സംഗീത അദ്ധ്യപികയെയും ദക്ഷിണ നൽകി അരങ്ങേറ്റം കുറിക്കുന്ന സംഗീത വിദ്യാർഥികളെയും കാണാനിടയായ അദ്ദേഹം അല്പം അമ്പരന്നു. പിന്നീട് അബിദാ റഹ്മാനെ കുറിച്ച് സംപ്രേഷണം ചെയ്ത ടെലിവിഷൻ പരിപാടിയിലൂടെ ഈ ഗായികയെ ലോകം തിരിച്ചറിഞ്ഞു.

ഗാനഗന്ധർവൻ യേശുദാസ്‌ മുതൽ എം എസ് ബാബുരാജ്‌ ഉൾപ്പെടെ തിരൂർ ശബായും, ജോണ്സൻ മാഷും, തലത്തിൽ അസീസ്‌ അടക്കം കേരളത്തിലെ അറിയപെടുന്ന കലാകാരന്മാരുടെ കൂടെയെല്ലാം ആബിദാ റഹ്മാൻ പ്രവർത്തിച്ചിട്ടുണ്ട്.
1980 ൽ പുറത്തിറങ്ങിയ ഒരേ വർഗ്ഗം ഒരേമാർഗ്ഗം എന്ന കമ്മ്യൂണിസ്റ്റ് നാടകത്തിനു വേണ്ടി സംഗീതം ആലപിച്ച ജൂനിയർ വാണീ ജയറാം എന്നറിയപ്പെട്ടിരുന്ന അബിദാ റഹ്മാന്റെ ജയജയജനനി ദേവി സരസ്വതി എന്ന ഹിന്ദു ഭക്തി ഗാനവും ഹിറ്റായി മാറി. നിരവധി ലളിത ഗാനങ്ങളും ഓണപാട്ടുകളും ചിട്ടപ്പെടുത്തുകയും ആലപിക്കുകയും ചെയ്ത അബിദാ റഹ്മാൻ പിൽക്കാലത്ത് മാപ്പിളപാട്ടിൽ കൂടുതൽ ശ്രദ്ധയൂന്നുകയും വടക്കൻ കേരളത്തിൽ താരാട്ട് പാട്ടുകളിൽ സജീവമാവുകയും ചെയ്തു.

കേരള സംസ്ഥാന സർക്കാർ സാക്ഷരതാ മിഷൻ തുടക്കം കുറിച്ചപ്പോൾ ജില്ലാ സാക്ഷരതാ മിഷന് വേണ്ടി ഗാനമാലപിക്കാനും ചിട്ടപെടുത്താനും മറ്റൊരാളെ തിരയേണ്ടി വന്നില്ല. ചാവക്കാട് റഹ്മാനും പത്നി ആബിദാ റഹ്മാനും ആ ദൗത്യം ഭംഗിയായി നിർവഹിച്ചു. വർഷാ വർഷങ്ങളിൽ കേരളോത്സവ വേദികളിലും കലാ മേളകളിലും സ്ഥിരമായി വിധികർത്താക്കളാവുകയും നിരവധി വിദ്യാർത്ഥികളെ വേദിയിലെത്തിക്കുകയും ചെയ്തു റഹ്മാൻ ആബിദാ ദമ്പതികൾ.

ജീവിതത്തിലും സംഗീതത്തിലും തുണയായിരുന്നവൻ അകാലത്തിൽ പൊഴിഞ്ഞു പോയപ്പോൾ ആബിദാ റഹ്മാൻ തീർത്തും എകാന്തതയിലായി. തുടർന്ന് അദ്ധ്യാപനം മാത്രമായി ചുരുങ്ങുകയും വിശ്രമ ജീവിതത്തിലേക്ക് കടക്കുകയുമായിരുന്നു.
പ്രശസ്ത ഗസൽ ഗായിക സരിതാ റഹ്മാൻ, അദ്ധ്യാപിക സബിത റഹ്മാൻ, ഗായിക സമിതാ റഹ്മാൻ എന്നീ മൂന്നു മക്കളും പേരകിടാങ്ങളും ഉൾപെടെ ഈ സംഗീത കുടുംബം ധന്യമായ സംഗീതപാരമ്പര്യം കൊണ്ട് അതീവ സന്തുഷ്ടരാണ്.

തന്റെ മൂന്ന് മക്കളുമായി ആബിദത്ത ഒന്നിച്ചു ഒരു വേദിയിൽ എത്തുകയാണ് 20/02/2023 ന് നാളെ തിങ്കളാഴ്ച. കോഴിക്കോട് കുറ്റിച്ചിറ ഓപ്പൺ സ്റ്റേജിൽ വൈകീട്ട് 6.30 നാണ് ഗ്രാമഫോൺ എന്ന പരിപാടി സംഘടിച്ചിട്ടുള്ളത്. ചാവക്കാടിനെ പ്രശസ്തമാക്കുന്നതിൽ പങ്ക് വഹിച്ച റഹ്‌മാൻ ചാവക്കാടിനെയും കുടുംബത്തെയും നമുക്കും ചേർത്ത് പിടിക്കാം.

thahani steels

Comments are closed.