തീരദേശ ഹൈവേ ജനങ്ങളോടുള്ള വെല്ലുവിളി – മുസ്ലിം ലീഗ്

ചാവക്കാട് : കടലാക്രമണ ഭീഷണിയും തീരദേശ നിയന്ത്രണ നിയമത്തിന്റെ ദുരിതവുമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കു മേൽ തീരദേശ ഹൈവേയുടെ പേരില്‍ കുടിയിറക്ക് ഭീഷണി ഉയര്‍ത്തുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ആവശ്യപ്പെട്ടു.
ദേശീയപാത സ്ഥലമെടുപ്പിന് 2013ലെ നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കിയ സര്‍ക്കാര്‍ തീരദേശ ഹൈവേ സ്ഥലമെടുപ്പിന് പഴയകാലത്തെ ആധാരം രജിസ്റ്റര്‍ അനുസരിച്ച തുകയാണ് നഷ്ടപരിഹാരമായി നല്‍കുന്നതെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

45 മീറ്ററില്‍ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ദേശീയപാതയോട് ചേര്‍ന്ന് ഒരു കിലോമീറ്ററിനുള്ളില്‍ തന്നെ ജനങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടുത്തി തീരദേശ ഹൈവേ നിര്‍മിക്കുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ്. കടമെടുത്തു കിഫ്ബി വഴി നടപ്പിലാക്കുന്ന ഈ പദ്ധതി കേരളത്തിന്റെ കടക്കണി വര്‍ദ്ധിപ്പിക്കാനേ ഉതകൂ. ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതം ചൊരിയുന്ന തീരദേശ ഹൈവേ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി ദേശീയപാതയുമായി തീരദേശത്തെ ബന്ധിപ്പിക്കുന്ന സംവിധാനത്തെ കുറിച്ച് ചിന്തിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ആവശ്യപെട്ടു.

Comments are closed.