കളക്ടറുടെ അടിയന്തിര ഇടപെടൽ – ദേശീയപാത നിർമ്മാണ കരാർ കമ്പനി നികത്തിയ കനോലി കനാൽ പൂർവ്വ സ്ഥിതിയിലാക്കി

ചാവക്കാട് : കളക്ടർ ഇടപെട്ടു, ദേശീയപാത നിർമ്മാണ കരാർ കമ്പനി നികത്തിയ കനോലി കനാൽ പൂർവ്വ സ്ഥിതിയിലാക്കി. റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ സൗകര്യത്തിനായി ഇറിഗേഷൻ ഡിപ്പാർട്മെണ്ടിന്റെ അനുമതിയോടെ കനാൽ നികത്തിയിരുന്നു. എന്നാൽ മൺസൂൺ ആരംഭിക്കുന്നതിനു മുൻപായി പൂർവ്വ സ്ഥിതിയിലാക്കാൻ നിർദേശിച്ചിരുന്നു. മഴ ശക്തമായിട്ടും കനാൽ തുറക്കാൻ കരാർ കമ്പനി തയ്യാറായില്ല. കഴിഞ്ഞ ആഴ്ച്ച കളക്ടർ വിളിച്ചുചേർത്ത യോഗത്തിലും നിർദേശം നൽകിയിരുന്നു. എന്നാൽ ഭാഗികമായി മാത്രമാണ് മണ്ണ് നീക്കിയത്. മഴ കനത്തതോടെ കനാൽ തീരത്തെ വീടുകളിലേക്ക് വെള്ളം കയറിതുടങ്ങി.

അടിയന്തിര നടപടി ആവശ്യപ്പെട്ട് ജനപ്രതിനിധികൾ കലക്ടറുമായി ബന്ധപ്പെട്ടു. തുടർന്ന് കളക്ടറുടെ കർശന നിർദേശത്തിന്റെ ഭാഗമായി ഞായറാഴ്ച്ച രാവിലെ തന്നെ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി കനോലി കനാൽ പൂർവ്വ സ്ഥിതിയിലാക്കി ജലമൊഴുക്ക് സാധ്യമാക്കി. ചാവക്കാട് നഗരസഭ ചെയർപേഴ്സൻ സ്ഥലം സന്ദർശിച്ചു. ദുരിത ബാധിതരുമായി ബന്ധപ്പെട്ടു. കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വന്നാൽ ഷെൽട്ടർ സൂസജ്ജമാണെന്ന് അഞ്ചങ്ങാടിയിലെ സൈക്ലോൺ ഷെൽട്ടർ സന്ദർശിച്ച ചെയർപേഴ്സൻ ഷീജ പ്രശാന്ത് പറഞ്ഞു.
ഒരു വിശാല ജല ഗതാഗത മാർഗ്ഗം എന്ന ഉദ്ദേശത്തോടെ മലബാർ ജില്ലാ കളക്ടറായിരുന്ന എച്ച്.വി. കാനോലി 1848-ൽ കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ പുഴകളെയും ജലാശയങ്ങളെയും കൂട്ടിയിണക്കി നിർമിച്ച തീരദേശ ജലഗതാഗത മാർഗ്ഗമാണ് കാനോലി കനാൽ.

Comments are closed.