ഗജരത്നം ഗുരുവായൂർ പത്മനാഭന് സ്മരണാഞ്ജലി

ഗുരുവായൂർ: ആനപ്രേമികളുടെയും ഭക്തലക്ഷങ്ങളുടെയും പ്രിയങ്കരനായിരുന്ന ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ ആറാം ഓർമ്മദിനത്തിൽ ഗുരുവായൂർ ദേവസ്വം സ്മരണാഞ്ജലി അർപ്പിച്ചു. ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ പത്മനാഭന്റെ പ്രതിമയ്ക്ക് മുന്നിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തരും ആനപ്രേമികളും പങ്കെടുത്തു.

ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പ്രതിമയ്ക്ക് സമീപമുള്ള ഗുരുവായൂരപ്പന്റെ ഛായാചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിച്ചു. തുടർന്ന് പത്മനാഭന്റെ പ്രതിമയിൽ അദ്ദേഹം പുഷ്പചക്രം സമർപ്പിച്ചു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി. വിശ്വനാഥൻ, സി. മനോജ്, മനോജ് ബി. നായർ, കെ.എസ്. ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവരും ദേവസ്വം ജീവനക്കാരും ജീവധനം വിദഗ്ധ സമിതി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
ദേവസ്വം ആനത്താവളത്തിലെ ഗജവീരന്മാരായ ദാമോദർ ദാസ്, കൃഷ്ണ നാരായണൻ, ദേവദാസ് എന്നിവർ തങ്ങളുടെ മുൻഗാമിയായ പത്മനാഭന് സ്മരണാഞ്ജലി അർപ്പിക്കാൻ എത്തി.
അരനൂറ്റാണ്ടോളം ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയ പത്മനാഭൻ 2020 ഫെബ്രുവരിയിലാണ് ചരിഞ്ഞത്. കേരളത്തിലെ ഗജരാജാക്കന്മാരിൽ പ്രമുഖനായിരുന്ന പത്മനാഭന് ആരാധകർ ഏറെയാണ്.
തിടമ്പേറ്റുന്ന ആനകളിൽ പ്രൗഢിയും ഗാംഭീര്യവും കൊണ്ട് വേറിട്ടുനിന്ന പത്മനാഭന്റെ വിയോഗം ഇന്നും ഭക്തമനസ്സുകളിൽ വലിയൊരു വിടവായി തുടരുകയാണ്.

Comments are closed.