Header

പി എഫ് ഐ ബന്ധമില്ലാത്തവരുടെ മേൽ ജപ്തി : റവന്യു വകുപ്പ് നിസ്സഹായർ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിന് – മന്ത്രി കെ രാജൻ

ഹർത്താലുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി പേരുടെ മേൽ ജപ്തി നടപടികൾ ഉണ്ടായിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്മന്ത്രി

ചാവക്കാട് : നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിൽ ജപ്തി നടപടികൾ സ്വീകരിച്ച വിഷയത്തിൽ റവന്യു വകുപ്പ് നിസ്സഹായരാണെന്ന് റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. എസ് ഡി പി ഐ തൃശൂർ ജില്ലാ സെക്രട്ടെറിയേറ്റ് അംഗം ചാവക്കാട് സ്വദേശി ഉമർ മുക്താറുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തരാവകുപ്പിനാണ് ജപ്തി നടപടികളുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.

കോടതി ജപ്തി നടപടികൾ സ്വീകരിക്കാൻ ഹോം ഡിപ്പാർട് മെന്റിനോടാണ് ആവശ്യപ്പെട്ടിട്ടുള്ളത്. തുടർന്ന് ആഭ്യന്തര വകുപ്പ് നൽകിയ പട്ടിക പ്രകാരമാണ് ജപ്തി നടപടികൾ സ്വീകരിച്ചിട്ടുള്ളത്.
റവന്യു വകുപ്പ് അനുസരിച്ച് മുൻകൂട്ടി നോട്ടീസ് നല്കാനും പരാതിയുണ്ടെങ്കിൽ കേൾക്കാനുമുള്ള സെക്ഷൻ 7ഉം 34 ഉം ഒഴിവാക്കി 35 പ്രകാരം നേരിട്ട് അറ്റാച്ച് ചെയ്യാനാണ് കോടതി നിർദേശം നൽകിയിട്ടുള്ളത്.
അതുകൊണ്ട് തന്നെ ആഭ്യന്തരവകുപ്പ് കൈമാറിയ പട്ടിക പ്രകാരം ജപ്തി നടപടികൾ സ്വീകരിക്കാനെ റവന്യു വകുപ്പിന് കഴിയൂ.

ഹർത്താലുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി പേരുടെ മേൽ ജപ്തി നടപടികൾ ഉണ്ടായിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും, ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജപ്തി നടപടികളുടെ റിപ്പോർട്ട് നാളെ കോടതിയെ അറിയിച്ചതിനു ശേഷം ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പി എഫ് ഐ ബന്ധമില്ലാത്തവരുടെ പേരിൽ റവന്യു റിക്കവറി നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ പോലീസിൽ പരാതി നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു. സ്റ്റേഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥാനിൽ വിശ്വാസമില്ലെങ്കിൽ മേലുദ്യോഗസ്ഥന് പരാതി നൽകണം. പോലീസ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയാൽ മാത്രമേ റവന്യു വകുപ്പിന് നടപടികൾ നിർത്തിവെക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. പോലീസ് പരാതിയിൽ തീരുമാനമെടുക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് നിർദേശം.

thahani steels

Comments are closed.